08 November 2016

സാംസ്കാരിക സദസ്സ്

ലൈബ്രറി കൗൺസിൽ പരിപാടി [ 05-11-2016 / 4.30 - 6.20]
രഘുനാഥൻ പറളി / ഇ ചന്ദ്രബാബു / എം നന്ദകുമാർ [ 50-52 പേർ ]

ലൈബ്രറി സ്വീറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറികൗൺസിലിന്റെ സാംസ്കാരികസദസ്സ് 05-11-2016 നു 4.30 നു നടന്നു. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ മുഴുവൻ ലൈബ്രറികളും പങ്കെടുത്ത സദസ്സ് 6.20 വരെ പങ്കാളിത്തം കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും മികവുറ്റതായി.
സമസ്തകേരളസാഹിത്യപരിഷത്ത് സെക്രട്ടറി രഘുനാഥൻ പറളി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ. ചന്ദ്രബാബു, എഴുത്തുകാരൻ എം. നന്ദകുമാർ, ശ്രീകൃഷ്ണപുരം കൃഷ്ണൻ‌കുട്ടി എന്നിവർ സംസാരിച്ചു. ഒരു കാലത്ത് സാംസ്കാരികരംഗത്ത് അതിശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്ന വായനശാലാപ്രസ്ഥാനം ഇടക്ക്‌വെച്ച് ഉറക്കത്തിൽ പെടുകയും ഇപ്പോൾ വീണ്ടും ഉറക്കമുണർന്ന് പ്രവർത്തിക്കാനാരംഭിക്കുകയും ചെയ്യുന്നുവെന്ന നിരീക്ഷണത്തോടെയാണ് രഘു സംസാരിച്ച് തുടങ്ങിയത്. മലയാളഭാഷയുടെ സ്വത്വത്തിലൂന്നി രൂപംകൊണ്ട കേരളസംസ്ഥാനം ,ഭാഷാ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടൂള്ള ജാഥകളും പരിപാടികളും ധാരാളമായി സംഘടിപ്പിക്കേണ്ടിവരുന്ന അവസ്ഥയിൽ എത്തിനിൽക്കുകയാണ്. നവോഥാനമൂല്യങ്ങളെല്ലാം മെല്ലെമെല്ലെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നവോഥാനാനായകന്മാർ ബ്രാൻഡ് ചെയ്യപ്പെടുന്നു. ജനാധിപത്യസങ്കൽപ്പങ്ങൾക്ക് മങ്ങലേൽക്കുന്നു. ഒരിക്കൽ സമൂഹം വിയർപ്പൊഴുക്കി ഉണ്ടാക്കിയെടുത്തതെല്ലാം വീണ്ടും സൃഷ്ടിച്ചെടുക്കേണ്ട സാംസ്കാരികാവസ്ഥ ചുറ്റുപാടും കാണുന്നു. എഴുത്തുകാരും മുഴുവൻ സാംസ്കാരികപ്രവർത്തകരും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. നാട്ടിൻപുറങ്ങളിൽ അങ്ങോളമിങ്ങോളമുള്ള 8000 ത്തിലധികം വായനശാലകൾ നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത് ഈയൊരു അവസ്ഥ ഉണ്ടായിക്കൂടാ. ചുറ്റുമുള്ള നിരവധി ജീവിതാവസ്ഥകൾ ചൂണ്ടിക്കാട്ടിയുള്ള ഉദ്ഘാടന സംഭാഷണം ശ്രദ്ധേയമായി.

ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സാംസ്കാരികപ്രവർത്തനങ്ങൾ, സാംസ്കാരികജാഥപരിപാടികൾ, എന്നിവയിലൂന്നി ഇ ചന്ദ്രബാബു വിശദമായി സംസാരിച്ചു. വായനശാലകളുടെ ഉത്തരവാദിത്തമെന്നനിലയിൽ ഏറ്റെടുക്കേണ്ട കാര്യങ്ങളിൽ അമാന്തമുണ്ടായിക്കൂടെന്ന് ചൂണ്ടിക്കാണിച്ചു .
എഴുത്തുകാരനായ എം. നന്ദകുമാർ തന്റെ വായനശാലാനുഭവങ്ങളിൽ ടി. കെ.ഡി മാഷെ അനുസ്മരിച്ചു. ഒരുപാട് വായിക്കാനുള്ള കാലമല്ല ഇന്നത്തേതെന്നും വായിച്ചവ വീണ്ടും വായിക്കുകയും അതൊക്കെയും വായിക്കാനുള്ള സാംസ്കാരികപരിതസ്ഥിതി നിലനിർത്താനുമാണ് വായനശാലകൾ ശ്രദ്ധിക്കേണ്ടതെന്നും പറഞ്ഞു. വായനയും എഴുത്തും ശക്തമായ സാംസ്കാരികപ്രവർത്തനങ്ങളാണെന്നും തിരിച്ചറിഞ്ഞ് വായിക്കാനാവണമെന്നുമാണ് പ്രാധാന്യമുള്ള സംഗതി.

യോഗത്തിൽ ലൈബ്രറി സ്വീറ്റ് പ്രസിഡന്റ് ടി എം അനുജൻ അദ്ധ്യക്ഷനായിരുന്നു. 

No comments: