11 October 2015

വീണപൂവും വീണകവിതയും

Published in Malayalanatu


മഹാകവി കുമാരനാശാൻ ആ സ്ഥാനത്തിനർഹനാകുന്നത് വീണപൂവ് മുതലുള്ള അദ്ദേഹത്തിന്റെ രചനകളിലൂടെയാണല്ലോ. .രചനകളിലെ ഒരു ഭാവുകത്വമാറ്റം തുടങ്ങുന്നത് പ്രത്യക്ഷമായും വീണപൂവിൽ നിന്നാണ്`. ഈയിടെഫേസ്‌‌ബുക്കിൽ കാവ്യകേളി ഗ്രൂപ്പിൽ പരം. കെ.വി എന്ന ഒരു സഹൃദയന്റെ നേതൃത്വത്തിൽ ഒരിക്കൽ കൂടി വീണപൂവ് വായന നടക്കുകയുണ്ടായി. ഇതിൽ കൂടിയപ്പോഴാണ്` വീണപൂവിലെ വീഴ്ചകൾ ശ്രദ്ധയിൽ പെട്ടത്. ഓരോ ശ്ളോകമായി 41 ദിവസം നടന്ന ചർച്ചയിൽ ഞാനിതൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു. ആശാനോടുള്ള ബഹുമാനവും കാവ്യസൗന്ദര്യവും ഒക്കെ മനസ്സിൽവെച്ചുതന്നെ വീണപൂവ് വായിച്ചപ്പോൾ മിക്കവാറും എല്ലാ ശ്ളോകത്തിലും ചില്ലറ സ്കലിതങ്ങൾ കടന്നുകൂടിയിട്ടുണ്ടെന്ന് തോന്നി. അതുകൊണ്ടുതന്നെ ശ്ലോകങ്ങളോടോപ്പം അവ ചൂണ്ടിക്കാണിക്കുന്നതാവും ഉചിതം. അതാണ്` ഈ ലേഖനത്തിൽ ഇനി ചെയ്യുന്നത് . മറ്റു മുഖവുരകളില്ലാതെത്തന്നെ ഇങ്ങനെ തുടരുന്നു.

1.

ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര

ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ

ശ്രീ ഭൂവിലസ്ഥിര
-അസംശയ-മിന്നു നിന്റെ-യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?

പ്രസിദ്ധീകരിച്ചതുമുതൽ ഏറെ വാഴത്തപ്പെട്ട വീണപൂവ് തുടക്കം തന്നെ ഒരയഞ്ഞമട്ടാണ്‌. സുസ്ഥിരശ്രീക്ക്‌ ഉദാഹരിക്കുന്നത്‌ രാജ്ഞിയെയാണ്‌. ഒരു രാജ്ഞിയും ചരിത്രത്തിൽ സുസ്ഥിരതയോ തർക്കമറ്റ ശ്രീത്വമോ കൈക്കൊണ്ടിട്ടില്ല. അധികാരം കൊണ്ട്‌ ശ്രീത്വം കൽപ്പിക്കപ്പെടുന്നേ ഉള്ളൂ. അതും കൊട്ടിഘോഷത്തിലും കെട്ടുകാഴ്ചകളും കൊണ്ടുമായിരുന്നു. പൂവ്‌ അങ്ങനെയൊന്നും അല്ല താനും. അത്‌ പിന്നീടുള്ള വരികളിൽ പറയുന്നുണ്ട്‌. തുടക്കത്തിലേ അശ്രദ്ധ ഒരു കാവ്യത്തിൽ സംഭവിക്കുന്നത് ഒട്ടും ഗുണകരമാവില്ലല്ലോ. രാജ്ഞി യുടെ ധർമ്മങ്ങളിൽ ഒന്നുപോലും പൂവിന്ന് സമാനമായിട്ടില്ല. അധികതുംഗപദത്തിൽ രാജ്ഞിയെപ്പോലെ നീ ഇരുന്നു എന്ന ഉപമ പൂവിന്റെ കാര്യത്തിൽ ഒരു അർഥവും ഉണ്ടാക്കുന്നില്ല. അധികാരം എന്ന ധർമ്മമാണല്ലോ രാജ്ഞിക്ക് ഏറ്റവും അധികം. പൂവിനതു ഇല്ലേ ഇല്ല. അസ്ഥിരതയുടെ കാര്യവും അങ്ങനെത്തന്നെ. രാജാവും രാജ്ഞ്നിയും എപ്പോ വേണമെങ്കിലും അസ്ഥിരപ്പെടാം. പൂവിനതില്ല. അതിന്റെ ജീവിതചക്രം സ്ഥിരമാണ്`... ' പൂവിന്നൊരുപകൽ [ .എൻ.വി.] രാജ്ഞിക്ക് അധികാരവും ശ്രീയും ബന്ധം / ദാമ്പത്യം കൊണ്ട് ലഭിക്കുന്നതാണ്`. പൂവിന്` അങ്ങനെയല്ല. ശ്രീത്വം രാജ്ഞ്നിക്ക് ഉണ്ടാക്കിയെടുക്കുന്നതാണ്` അധികവും. ധനം കൊണ്ടും അധികാരംകൊണ്ടും. അത് വിമർശനാതീതവുമല്ല. ആദ്യശ്ളോകം മുതൽ ആശാന്ന് തെറ്റുന്നു എന്നർഥം.
അയേ= ഹേ , അല്ലയോ (.താ)അയേ രാധേ, അല്ലയോ രാധേ, ഹേ രാധേ എന്നൊക്കെ പറയുന്നപോലെ നീ എന്ന സർവ്വനാമം അയേ- യുടെ കൂടെ ചേർക്കുന്നത്‌ അഭംഗിയുണ്ടാക്കുമെന്ന് ആശാനറിയില്ല എന്നു വരുമോ?
മാത്രമല്ല, 'പുനരെങ്ങു കിടപ്പ്‌' എങ്ങനെയാ അർത്ഥാക്കുക? പുന -വീണ്ടും ല്ലേ? അപ്പൊ എന്താ ആശാൻ പറയുന്നതെന്ന് വ്യക്തത ഉണ്ടോ? ആ ഭൂതിയെങ്ങ് - പുന: -എങ്ങ് - ആ ഭൂതിയെവിടെ ഈ കിടപ്പെവിടെ ? വെറുതെ ചേർത്തതാവുമോ പുന ? 'പുനരെങ്ങു കിടപ്പ് ... പുന എന്നതിന്ന് അർഥം വ്യാഖ്യാതാവ് ഉണ്ടാക്കിയെടുക്കണം. സ്വാഭാവികമായി കിട്ടില്ല. ഇതിനൊക്കെ പുറമേ ഈ വിഷാദം... അസ്ഥിരമെന്ന വിഷാദം... അടിസ്ഥാനമില്ലത്ത വിഷാദമാണ്`. പ്രകൃതിസ്വഭാവം ...ഈശ്വരകല്പ്പന.... ഒക്കെയായ അസ്ഥിരതയിൽ വിഷാദിക്കുന്നതെന്തിന്ന് ? ' ആകാത്തതിങ്ങനെ നണ്ണി വൃഥാ മാഴ്കൊല്ലെ എന്നോമലുണ്ണി
എന്നു അമ്മ കുട്ടിയോട് പറയുന്നുണ്ട്. [ ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ / പോകുന്നിതാ പറന്നമ്മേ എന്ന കവിത ഓർമ്മിക്കുക ]

2.

ലാളിച്ചു പെറ്റ ലതയൻപൊടു ശൈശവത്തിൽ
പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ
;ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ

പെറ്റ ലത ശൈശവത്തിൽ ലാളിച്ചൂ..എന്ന് പറയുന്നതിൽ എന്താ കവിത? ഒരു വെറും സ്റ്റേറ്റ്മെന്റ് . മാതൃസ്വഭാവം. ലതയുടെ അവിഭാജ്യഘടകങ്ങളാണ്` പല്ലവം, മലർ, ദലം... ഇതൊക്കെ ചേരുമ്പോഴാണല്ലോ ലത ഉണ്ടാവുന്നത്. അതിനെ വെവ്വേറേയാക്കി ചില പ്രസ്താവനകൾ നടത്തുകയാണ്` ആശാൻ. അമ്മ കയ്യിൽ എടുത്തു, ചുണ്ട് ഉമ്മവെച്ചു, അമ്മിഞ്ഞ പാൽ കൊടുത്തു എന്നൊന്നും പറയാറില്ല... ഇതൊക്കെ കൂടിച്ചേരുന്ന സ്വത്വമാണ്` അമ്മ. സമഗ്രതയാണത്. അമ്മയുടെ അമ്മിഞ്ഞ. ചുണ്ട് ഒക്കെ വെവ്വേറെ സ്വത്വങ്ങളല്ല. ലതയുടെ ശിശുവല്ല , ലതയ്ക്ക് ലതത്വം നൽകുന്ന ഘടകം മാത്രം മലർ. `അമ്മയും കുട്ടിയും വെവ്വേറെ ജീവനും ജീവിതവുമാണ്`. മലരിൽ നിന്നും വികസിക്കുന്ന ഫലം മലരിന്റെ കുഞ്ഞാണെന്ന് പറയാറില്ല. വികാസഘട്ടങ്ങൾ മാത്രം.ആലോലവായു ... ലത / അമ്മക്ക് പുറത്തുള്ളതാണ്`. അതു ശരിയുമാണ്`. തൊട്ടിൽ ആട്ടിയിട്ടുണ്ട്. അതു വായിക്കുന്നയാൾ, വായുപോലെ അമ്മക്ക് [ ലതക്ക് ] ബാഹ്യമായ ചിലതാണ്` പല്ലവം, ദലം എന്നൊക്കെ വിചാരിക്കുന്നു... വിചാരിപ്പിക്കുന്നു കവിത. അതാണിതിലെ വലിയ വീഴ്ച്ച. ആസ്വാദനത്തിന്റെ വിവിധതലങ്ങളിൽ പരിശോധിക്കുമ്പോൾ വീണപൂവ് മലയാളത്തിലെ താരതമ്യേന മികച്ച സൃഷ്ടിയാണെന്നതിൽ തർക്കമില്ല. അതുകൊണ്ട് അനുചിതമായേക്കാവുന്ന ഭാവനകളെ കാണാതിരിക്കാനും പാടില്ലല്ലോ.

3.

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തിൽ വിളയാടിയുമാടലെന്യേ

നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേർന്നു

ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ
.

കഴിച്ചു - ഓരോ ദിവസവും - നാളിൽ നാളിൽ - കഴിച്ചു എന്നു പറയുമ്പോൾ 'ഒരു സുഖായില്ല ന്നേ തോന്നൂ. ഓരോ ദിവസങ്ങട് കഴിച്ചു /കഴിച്ചുകൂട്ടി എന്നൊക്കെ സാധാരണ പറയാറില്ലേ? അതൃപ്ത ബാല്യമായിരുന്നോ പൂവിന്ന്? 'കഴിച്ചു' എന്ന പദത്തിന്റെ കുഴപ്പം! ഉചിതപദമല്ലെങ്കിൽ ഉദ്ദേശിച്ച അർത്ഥം കിട്ടില്ല എന്നു ആശാനറിയാത്തതല്ലല്ലോ? പിന്നെന്തേ?
സമപ്രായക്കാരായ പൂക്കളോട്‌ കളിക്കാൻ ചേരാതെ ഇളയ മൊട്ടുകളോട്‌ മാത്രം ലീലകൊള്ളൂന്നതും അനുകരണീയമല്ല. ശിശുമനശ്ശാസ്ത്രജ്ഞർ പരിശോധിക്കട്ടെ!

4.

ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി-ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ
ഈ ലോകതത്വവുമയേ
, തെളിവാർന്ന താരാ-ജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ

1. വീണ്ടും അയേ, നീ എന്ന സർവനാമത്തോടൊപ്പം ചേർത്ത് എഴുതുന്നു.
2. ശരിക്കും ഒരു സാധാരണ രാജകുമാരി... കുട്ടിക്കാലത്ത് ഇത്തിരി പാട്ടുപഠിക്കൽ, കൂടെ ലേശം ഫിലോസഫിയും. പഴയകാലത്തെ ഉന്നതരുടെ സ്കൂളിങ്ങ് ... പക്ഷെ, പഠിക്കുന്നത് കിളികളിൽ നിന്നും നക്ഷത്രങ്ങളിൽ നിന്നുമാണ്`. അവരാണ്` ഗുരുക്കൾ. പരിണാമത്തിൽ തന്നേക്കാൾ താഴന്നവരിൽ നിന്ന് പാഠം സ്വീകരിച്ചതിന്റെ കുഴപ്പം അശ്വഥാമാവിന്റെ കഥയിൽ ഉണ്ട്. [ ഭാരതപര്യടനം : മാരാര്`] ചോദ്യങ്ങൾ ചോദിക്കാതുള്ള മൗന പഠനം. പാട്ടെങ്ങനെയാ മൗനമായി പഠിക്കുക ! സശബ്ദമായി പഠിക്കേണ്ട വിഷയമല്ലേ പാട്ട് ? കവി എന്ന നിലയിൽ ആശാൻ ചോദ്യം ചോദിക്കുകയും ചോദിപ്പിക്കുകയും ഒക്കെ ചെയ്യും. പൂവ് മൗനമായി പഠിച്ചു എന്നു 'നല്ല കുട്ടിക്ക് ' മാതൃകയെന്ന് ചൂണ്ടിക്കാണിക്കയും ചെയ്യും.
3. മേൽപ്പോട്ട് നോക്കിയിരുന്ന് പഠിക്കുന്ന കുട്ടി ! ' മേപ്പട്ട് നോക്കിയിരിക്കാതെ വല്ലതും പഠിച്ചോ ട്ടോ ' ന്ന് അമ്മ ശകാരിച്ചിട്ടുണ്ടാവും. തെളിവാർന്ന' ആകാശമാണോ താരാജാലമാണോ? താരാജാലത്തിന്ന് ഒരിക്കലും തെളിവില്ലായ്മ ഇല്ല ; ആകാശത്തിനല്ലേ തെളിവും മങ്ങലും...
4. നാലുപദ്യം എഴുതിയപ്പോഴേക്കും 5 വട്ടം ' നീ ' യും 2 വട്ടം 'അയേ' യും ആവർത്തിച്ചു. പുന: ഒരു പദം വെറുതെയും.

ആശാന്റെ കാവ്യജീവിതത്തിലെ പുതിയൊരു ഘട്ടം ആരംഭിക്കുന്നത് വീണപൂവോടെയാണ്`എന്ന് നിരീക്ഷിച്ചവർ ഉണ്ട്. അപ്പോൾ വീണപൂവ് ഒരു തുടക്ക കൃതിയാണ്`. ആ നിലയിലേ വീണപൂവിനെ കാണാനാവൂ . ദുരവസ്ഥയൊഴികെയുള്ള ബാക്കി കാവ്യങ്ങളൊക്കെ തുടങ്ങുന്നത് വീണപൂവിൽ നിന്നാണ്`.
പിന്നെ, ബോട്ടണി പ്രൊഫസറുടെ ഉപമ, അരസികേഷു .... എന്ന ചൊല്ല് ഒന്നും ആസ്വാദനത്തിന്റെ രീതിശാസ്ത്രത്തിന്ന് തടയിടുന്നില്ല. അകന്മഷമായി സ്ഖലിതങ്ങൾ തിരിച്ചറിയുന്നതും ആസ്വാദനമാണ്`.

5.
ഈവണ്ണമൻപൊടു വളർന്നഥ നിന്റെയംഗ-മാവിഷ്ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ
ഭാവം പകർന്നു വദനം
, കവിൾ കാന്തിയാർന്നു,പൂവേ, അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു

ഇവ്വണ്ണം / ഈവണ്ണം - ഈവണ്ണം അച്ചടിത്തെറ്റാണെന്നു കരുതുന്നു. ഇവ്വണ്ണം - ഇപ്രകാരം എന്നേ ആശാൻ എഴുതിയിരിക്കൂ.
പൂവേ , എന്ന വിളിയിൽ അഭംഗി വ്യക്തം. അതിൽ പുതിയ.... എന്നൊക്കെ എഴുതുമ്പോൾ .
അംഗം - ഏകവചനം / ഭംഗികൾ - ബഹുവചനം. എങ്ങനെയാ കൂട്ടിഎഴുതുക? എന്താ അതിന്റെ വ്യാകരണ സാധുത?
ഭാവം പകരുന്നത് കണ്ണലാവില്ലേ ? അതോ മുഖം മുഴുവനും തന്നെ? കണ്ണിൽ ഭാവവും അതിനനുസൃതമായി വദനത്തിൽ രൂപവും അല്ലേ സാധ്യം?
വദനത്തിന്റെ സുപ്രധാന ഘടകമല്ലേ കവിൾ? വദനത്തിൽ ഭാവവും കവിളിൽ കാന്തിയും എന്നു പിരിച്ച് പറയണോ? കവിളൊഴികെയുള്ള വദനത്തിൽ എന്നു കവി കരുതിയിരിക്കുമോ?
അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു . ഏതിൽ ? പുഞ്ചിരി സഞ്ചരിക്കുന്ന ഭാവന ' ഞ്ച ' ക്കുവേണ്ടി മാത്രമാവും. പുഞ്ചിരി പൊഴിക്കുക, പുഞ്ചിരി വിടരുക എന്നൊക്കെ വായിച്ചിട്ടുണ്ട്. സഞ്ചരിക്കുന്ന പുഞ്ചിരി ആലോചിക്കാൻ വയ്യ. അതും ഏതിൽ? അംഗം മുഴുവനും ? വദനത്തിൽ? കവിളിൽ? ഏതാ അത്? വെണ്മണി എഴുതിയപോലെ ' മറ്റേതുമെന്നോമലേ ... ' എന്ന് ആവുമോ? ഇല്ല , ആശാൻ അങ്ങനെ എഴുതില്ല.



6.
ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന
, സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ
; ആ മൃദുമെയ്യിൽ നവ്യ-താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ.
എല്ലാ സുകുമാരഗുണങ്ങൾക്കും ഉപമ ; ശരീരവുമായി ബന്ധപ്പെട്ട സുകുമാരഗുണലിസ്റ്റ് ഡീറ്റൈ‌‌ൽഡ്.... “....... ഭൂമീലുണ്ടോ ?” എന്ന ഒറ്റപ്പദം കൊണ്ട് പഴയൊരു നാടൻ കവി വിസ്തരിച്ചത്....

സുകുമാരഗുണം - സുകുമാര = സൗന്ദര്യമുള്ള / സുകുമാരമായ ഗുണം ? എങ്ങനെയാ അർഥമാക്കുക ? 'സൗന്ദര്യത്തിന്റെ എല്ലാ ഘടകങ്ങൾക്കും ' എന്ന് എങ്ങിനെ ഈ സമാസത്തിൽ നിന്ന് കിട്ടിക്കാം? ആ ശ്ളോകത്തിന്റെ മൊത്തം സൗന്ദര്യം ഈ ഒറ്റപ്പദം അരോചകമാക്കുന്നുണ്ടോ?

ആശാനോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ട് കവിത ആസ്വദിക്കതന്നെയാണ് ഇവിടെ. സ്‌‌ഖലിതങ്ങൾ ചൂണ്ടിക്കാണിക്കുന്നത് കാവ്യത്തെ അപ്പാടെ തിരസ്കരിച്ചുകൊണ്ടല്ല. ഓരോ ശ്ളോകങ്ങളെടുത്തുള്ള പരിശോധന. മുൻ ശ്ലോകവുമായോ പിൻ ശ്ളോകവുമായോ ബന്ധിപ്പിക്കുന്നില്ല. അത് മറ്റൊരു എക്സർസൈസ് ആണ്`. കാവ്യത്തെ സമഗ്രമായി കാണണം എന്നറിയാത്തവരല്ല നമ്മൾ. ഒറ്റയൊറ്റയായി നോക്കുമ്പോൾ വാക്കും വരിയും ശ്രദ്ധയിൽ പെടണം. അന്വയവും അർഥവും ഒക്കെ സൂക്ഷ്മമായി കാണാൻ കഴിയുന്നത് അപ്പോഴാണ്`. ഭാഷാപരമായ സൂക്ഷ്മത അപ്പോഴാണ്` ഉണ്ടാവുന്നത്. ആത്യന്തികമായി കൃതിയുടെ സമഗ്ര സൗന്ദര്യത്തിൽ ചെറിയ ചെറിയ പിഴവുകളൊന്നും നമുക്ക് ശ്രദ്ധിക്കേണ്ടിയും വരില്ല.

7.
വൈരാഗ്യമേറിയൊരു വൈദികനാട്ടെ,യേറ്റ-വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ,നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം.

വൈരാഗി സന്യാസിയാണ്`. വൈദികർ പൊതുവെ വൈരാഗികളാവണമെന്നില്ല. വൈരാഗിയായ ഒരു പ്രത്യേക വൈദികനെ ആശാൻ മനസ്സിൽ കണ്ടിട്ടുണ്ടാവുമോ?
'നേരേ വിടർന്നു വിലസിനിൽക്കുന്ന' വളെ ആരായാലും നോക്കി നിന്നിരിക്കും എന്നേ ആശാൻ പറയുന്നുള്ളൂ... ഉറപ്പില്ല. ഉറപ്പില്ലാത്തതുകൊണ്ടുതന്നെ ഈ പ്രസ്താവനക്ക് അത്രയേ പ്രാധാന്യവുമുള്ളൂ.
പൂവിന്റെ വിലാസിനീത്വം ഉറപ്പിച്ചു പറയുന്ന ആശാൻ 'മിഴിയുള്ളവനെ' ക്കുറിച്ച് ഉറപ്പ് പറയുന്നില്ല. സ്ത്രീയെക്കുറിച്ച് 'വിലാസിനീത്വത്തിൽ ' ഉറപ്പും പുരുഷനെക്കുറിച്ച് ' ക്കാം ' എന്ന് ഉറപ്പില്ലായ്മയും സൂചിപ്പിക്കുന്നത് വീണ്ടും പെണ്ണിനെ കുറ്റപ്പെടുത്തലായേ വരൂ.. അല്ലേ?

കാവ്യം ഒന്നിച്ചല്ല ഒറ്റ ഒറ്റ ശ്ലോകങ്ങളാണ്‌ നമ്മൾ നോക്കുന്നത്‌. അതിന്റെ ഗുണവും ദോഷവും ഉണ്ട്‌. സമഗ്രതയിൽ പിശകുകളൊക്കെ റദ്ദാവാനും മതി. ഉറപ്പില്ലായമയും സാധ്യതയും അത്ര വ്യത്യസം ഒക്കെ ഉണ്ടോ? പ്രശ്നമതല്ല ന്ന് തോന്നുന്നു. തുടക്കത്തിലെ കരുണം ഇപ്പൊ ശൃംഗാരമായി - വിലാസിനിയോടുള്ള - മാറുകയാണോ? നമ്മൾ ആ പരിഹാസം കാണാതെ 'സൗന്ദര്യം സൗന്ദര്യം ന്ന് വിചാരിച്ച്‌ നടക്കാണോ? പഴയ കവികളാ. ഭഗവാനെ തൊഴുതു നിൽക്കുമ്പൊഴും ' മനസ്സു മണ്ടുന്നു വല്ലേടവും എന്ന് പറഞ്ഞ കവികളാ കൂട്ട്‌!


8.
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാർത്ഥികൾ
; ചിത്രമല്ല-തില്ലാർക്കുമീഗുണവു, മേവമകത്തു തേനും

വാസവദത്ത തന്നെ. സൗന്ദര്യം മയക്കാനും വശീകരിക്കാനും ആണെന്ന പൊതുധാരണ ഉറപ്പിക്കുന്നു. അനുഭവാർഥികളെ കൊതിപ്പിച്ച് നിർത്തുക. വീണപൂവല്ല; വീഴ്ത്തുന്ന പൂവ് - ആളുകളെ [അനുഭവാർഥികളാക്കി] വീഴ്ത്തുന്ന പൂവ് ! ചിത്രം ‌‌+ അല്ല + ഇത് + ഇല്ല + ആർക്കും + + ഗുണവും : സമാസ ക്ളിഷ്ടത അകത്തെ തേൻ സംബന്ധിച്ച ലഭ്യതാക്ളിഷ്ടത ധ്വനിപ്പിക്കുന്നുണ്ടോ? 'ഏവം ' എന്നാണ്` അടുത്ത പദം - ഏവം ഈ സമാസം പോലെ ക്ളിഷ്ടം ! “ പത്തച്ചങ്ങു പടിപ്പുരയ്ക്കു പുറമേ നിൽക്കാ.... നെന്ന കാലം ...അല്ലേ?
വീഴാത്തപൂവായി തുടങ്ങി / വീഴ്ത്തുന്നപൂവായി തുടർന്നു / അവസാനം 'വീണപൂവായി ' / വിൺപൂവാവുമെന്ന് കവിയും .

9.

ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ-ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ
-മേതോ വിശേഷസുഭഗത്വവുമാർന്നിരിക്കാം

അനുരാഗം ജനിച്ച ഒരുവന്ന് പ്രണയിനി സവിശേഷതയുള്ളവളാണെന്ന് വേദ്യമാകും : അങ്ങനെ തോന്നിയില്ലെങ്കിൽ പ്രണയം ആരംഭിക്കുകയോ നിലനിൽക്കുകയോ ഇല്ല. ഇവിടെ പ്രണയത്തിന്റെ അടിസ്ഥാനം ' സുഭഗത്വമാണ്`. കാമം. അനുരാഗം - സുഭഗത്വം എന്നീ പദങ്ങളുടെ ചേർച്ച മോരും മുതിരയും പോലെയാവുന്നു. അനുരാഗത്തിന്ന് കാമം കാര്യമോ കാരണമോ അല്ല. അഭിലാഷം ന്നാവാമായിരുന്നു. ' ജാതാഭിലാഷമൊരുവന്ന്.... ' ആശാന്റെ ഒരു കള്ളച്ചിരി ' സു - ഭ ഗ ' യിൽ ഉണ്ടാവാം.... [ ക്കാം ! ]

10.
"കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം,മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന
"മെന്നു നിന്റെ-യീ ലോലമേനി പറയുന്നനുകമ്പനീയം.

ഇതൊന്നും ആശാനെ തിരുത്തലായി കാണേണ്ട. , ആസ്വാദിക്കുന്നതിനിടക്ക് ചില അന്വേഷണങ്ങൾ മാത്രം. അതിലൂടെ നടക്കുന്നത് കൂടുതൽ ആസ്വാദനവും.
അർഥദീർഘം , അർഥപൂർണ്ണം എന്നതിന്ന് പകരമാവുന്നില്ല . 'കാലം കുറഞ്ഞ - 'ഹ്രസ്വം എന്നതിന്റെ ഒരു പ്രതിബിംബം ഉണ്ടാക്കിയതാണ്` 'ദീർഘം ' . ഉണ്ടാക്കിയതല്ലെങ്കിൽ ഉണ്ടായതാണ്`ഈ പദകേളി. വ്യാഖ്യാനിച്ച് ശരിയാക്കിയാൽ ശരിയാവും എന്നു തോന്നി വെട്ടിക്കളായ്തിരുന്നതാവാം ഈ വിലക്ഷണ പ്രയോഗം.
' അരിയ ' - പ്രിയപ്പെട്ട, ഭംഗിയുള്ള യൗവ്വനം 'ചാലേ - നല്ല നിലയ്ക്ക് - പൂർണ്ണമായി - കഴിഞ്ഞു. ശരീരം അതു വ്യക്തമാക്കുന്നുണ്ട് അതും അനുകമ്പനീയമായി. ഇനിയാണ്` പ്രണയവും ഭൃംഗരാജനും വരണവും ഒക്കെ വിസ്തരിക്കപ്പെടുന്നത്. യൗവ്വനത്തിനു ശേഷമാവുമോ ഇതൊക്കെ ? എങ്ങനെയാ അതു മനസ്സിലാക്കേണ്ടത് ? കവിതയിലെ ഫ്ളാഷ്ബാക്ക് പ്രവർത്തനം !

11.

അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം;എന്നല്ല, ദൂരമതിൽനിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജൻ

എഴുതിക്കഴിഞ്ഞാൽ എഴുത്തുകാരൻ വെറും വായനക്കാരൻ മാത്രമാകുന്നു. ഉടമസ്ഥതയേക്കാൾ സാഹിത്യപ്രവർത്തകൻ എന്ന നിലയിൽ ഉപഭോക്താവാണ് ആരും . അപ്പോൾ കവിയെ അനുമോദിക്കുന്നതും ആദരിക്കുന്നതും ഒക്കെ കാവ്യബാഹ്യങ്ങളായ കാര്യങ്ങളാണ് കവിതാസ്വാദനത്തിൽ. ആദരിക്കുന്നതും മറ്റും കവിത വായിച്ചു കഴിഞ്ഞശേഷമേ ആലോചിക്കാനാവുള്ളൂ. മാത്രമല്ല മുൻ രചനകളുടേയും പിൻ രചനകളുടേയും അടിസ്ഥാനത്തിൽ ഇപ്പോൾ വായിക്കുന്ന കവിത വിലയിരുത്തുന്നതും നല്ല രീതിയല്ല എന്നു തോന്നുന്നു. മുൻവിധികൾ ആസ്വാദനത്തിൽ ഇല്ല. കവിത [ പുസ്തകം ] കച്ചവടത്തിൽ അതൊക്കെ സഹായകമാവും എന്നേ ഉള്ളൂ. ഓരോ രചനക്കും അതാതിന്റെ എന്റിറ്റി ഉണ്ട് എന്നു കരുതുന്നു. നല്ല കവികളുടെ മോശം കവിതകളും നല്ല കവിതയിൽ മോശം വരികളും ദുർല്ലഭമല്ലല്ലോ. ചേറിലാണല്ലോ താമര മുളപൊട്ടുന്നതും വളരുന്നതും .

രാജ്ഞ്നിക്ക് രാജൻ തന്നെയെന്നേ കവിക്ക് കാണാൻ പറ്റൂ. മുരളുന്ന, വിരുതനായ ഭൃംഗരാജൻ. ചിത്രശലഭങ്ങൾക്ക് അഴകിലേ ' ഒപ്പം' ഉള്ളൂ. അഴകല്ല ഭൃംഗരാജന്റെ കാര്യത്തിൽ ഊന്നൽ. രാജത്വവും [ കുലമഹിമ , അധികാരം, ശക്തി, ദീർഘായുസ്സ് ] ദൂരദേശക്കാരനാണ് എന്നതും [ ഇന്നാണെങ്കിൽ ഗൾഫ് , യു.എസ്.... !! ] പരിഗണിക്കുന്നു. ദൂരത്തുനിന്നുള്ള വണ്ടിനെത്തന്നെ വരനായി തീരുമാനിക്കപ്പെടും. അതും പൂവിനോടുള്ള അനുരാഗം പറയുന്നത് - കേട്ടറിഞ്ഞിട്ടാണോ [ നളചരിതം ] അതോ വന്നു കണ്ടപ്പോഴാണോ എന്നൊന്നും ഉറപ്പായിട്ടുമില്ല എങ്കിലും.

വിവാഹകാര്യത്തിൽ ബന്ധുക്കൾ കുലമഹിമയും പിതാവ് ആയുരാരോഗ്യവും മാതാവ് സമ്പത്തും വധു സൗന്ദര്യവും പരിഗണിക്കും എന്നാണ്` പഴയ സങ്കൽപ്പം. ആശാൻ ബന്ധുക്കളുടേയും പിതാവിന്റേയും മാതാവിന്റേയും ധർമ്മങ്ങൾ ഏറ്റെടുക്കുന്നു. പുരോഗമനം വാക്കിലേ ഉള്ളൂ; പ്രവൃത്തിയിൽ ഇല്ല എന്നാണല്ലോ എക്കാലത്തേയും നിരീക്ഷണം .

12.
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ

അല്ലെങ്കിൽ നിന്നരികിൽ വന്നിഹ വട്ടമിട്ടു

വല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം

നിയോക്ളാസിക്ക് കവിതകളുടെ രീതികളിൽ നിന്ന് വിട്ടുപോകാനാവുന്നില്ല എന്നത് അന്നത്തെ സാഹിത്യപരിസരത്തിന്റെ സവിശേഷതമാത്രമാണ്`. അതൊരു തെറ്റായി പറയാനാവില്ല. പക്ഷെ, സംഭവിക്കുന്നത് നിയോക്ളാസിക്ക് രീതി മാത്രമല്ല ചിന്തകൂടി അതിൽ ഉൾച്ചേരുന്നു . രൂപത്തിൽ മാത്രമല്ല ഭാവത്തിലും ഈ ആഢ്യത്തം ഉറയ്ക്കുകയാണ്`. ഭ്രമരവര്യനും പ്രാസവും വൃത്തനിഷ്ഠയും ഒക്കെ അതാണ്`. അപ്പോൾ കവിക്ക് അധികപദങ്ങളും അധികവരികളും ഒക്കെ ആവശ്യമായിവരും. രൂപം ഭദ്രമാവണമല്ലോ.
വര്യൻ - ശ്രേഷ്ഠൻ വല്ലാതെ നിലവിളിച്ചു എന്നത് ശ്രേഷ്ഠമാവുന്നില്ല. വല്ലാതെ നിലവിളിക്കൽ മാത്രമല്ല, വിശേഷണങ്ങൾ - അരികിൽ വന്ന്, ഇഹ, വട്ടമിട്ട്, വല്ലാതെ.... വല്ലാത്ത ഒരു നിലവിളിതന്നെ ! വര്യൻമാരുടെ നിലവിളിയിലും [ എല്ലാ വികാരപ്രകടനങ്ങളിലും ] ആ ശ്രേഷ്ഠത ഉണ്ടാവും. ജ്യേഷ്ഠൻ നീചൻമാരെപ്പോലെ ഇങ്ങനെ ആർത്തനാദം ഉണ്ടാക്കുകയില്ല എന്നു ലക്ഷ്മണൻ സീതയെ സമാധാനിപ്പിക്കുന്നുണ്ട് [ മാരീചകഥ : അദ്ധ്യാത്മരാമായണം ]
കില്ലില്ല - കാര്യങ്ങൾ കവി ഉറപ്പിച്ചുപറയാൻ തുടങ്ങി. അതത്രയും നല്ലത് !

കാവ്യത്തെ കരിമ്പ്നീര്`, പൂന്തേൻ [ പൂന്തേനാം പലകാവ്യം.... ] അമൃത് [ കാവ്യാമൃതപാനം.. ] മുലപ്പാൽ [ സ്തനദ്വയം... ] എന്നൊക്കെയായി കണ്ടുപോന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കാവ്യത്തെ സംശയലേശമെന്യേ ആദ്യം തന്നെ കരിമ്പ്നീരായും, പൂന്തേനായും, അമൃതായും, സ്തന്യമായും ഒക്കെ സ്വീകരിച്ചിരുന്നു. അപ്പോൾ അതങ്ങു കുടിക്കുക - സന്തോഷിക്കുക - നിരുപാധികമായി - എന്നു മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. വിമർശനവും [ പ്രത്യേകിച്ച് ഖണ്ഡനം ] വിലയിരുത്തലുമൊക്കെ കാവ്യാസ്വാദനത്തെ തടയുന്ന ചില ഏർപ്പാടുകളാണെന്ന് പൊതുവേ കരുതപ്പെട്ടിരിക്കാം. വിലയിരുത്തലും വിമർശനവും തള്ളിക്കളയലും വരെ ആസ്വാദനത്തിന്റെ ഭിന്ന വഴികളാണെന്ന് തോന്നിത്തുടങ്ങിയത് അടുത്തകാലത്തുമാവും.
സമാനഹൃദയനുവേണ്ടിയുള്ള കാത്തിരിപ്പാണല്ലോ ഓരോ എഴുത്തുകാരനും തന്റെ രചനയിലൂടെ നിർവഹിക്കുന്നത്. വിലയിരുത്താനും വിമർശിക്കാനും വികാരംകൊള്ളാനും വിചാരങ്ങളിൽ ഏർപ്പെടാനും പ്രകാശിപ്പിക്കാനും ശ്രമിക്കുന്ന എഴുത്തുകാരന്ന് സമാനഹൃദയൻ ഏറെ വിലപ്പെട്ടവനാണ്`. അവനും ഈ ഗുണങ്ങളൊക്കെ ഉള്ളവനാകും....


13.
എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാൻ
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ
?ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ”
എന്നൊക്കെയല്ലി ബത
! വണ്ടു പുലമ്പിടുന്നു?

പുലമ്പൽ കൊള്ളാം. പുലമ്പലിലാണല്ലോ ഉള്ള് പുറത്ത് വരുന്നത്. അച്ചടിഭാഷയിലായാൽ ഉള്ള് മിനുക്കി മിനുസപ്പെടുത്തിയേ പറയൂ. വികാരഭരിതമായ പുലമ്പൽ തന്നെ സത്യം.
ഉള്ള് - ഭ്രമരവര്യൻ എന്നൊക്കെ തട്ടിവിട്ടത് വെറുതായീ എന്നാണോ? വര്യന്റെ മനസ്സ് - ദാമ്പത്യത്തിന്റെ ലോകതത്വം ' അംഗം തീറു കൊടുക്കലാണോ? ഒരുത്തനു തീറുകൊടുത്തതുകൊണ്ട് മറ്റുകാമുകൻമാരെയൊക്കെ മടക്കിയയച്ചു ഇവൾ എന്നൊക്കെയുള്ള ധാരണയിൽ ഇരിക്കുന്ന ഭർത്താവോടൊപ്പം ഉള്ള ജീവിതം ഏതു പൂവിനും ആനന്ദപ്രദമായിരുന്നു എന്നു കരുതാനാവുമോ? അതും താരാജാലങ്ങളിൽ നിന്ന് ലോകതത്വം പഠിച്ച പൂവ് ! ഇങ്ങനെയൊരുത്തനോട് ' വെടിഞ്ഞിടല്ലേ ' എന്നൊക്കെ പറഞ്ഞിരിക്കുമോ പൂവ് ? അതോ കല്യാണം കഴിഞ്ഞപ്പോൾ ' ചങ്കരനൊത്ത ചക്കിയായി ' ത്തീർന്നിരിക്കുമോ? എന്നാൽ അതാവും പൂവിന്റെ ഒന്നാമത്തെ വീഴ്ച്ച!
അതോ , 'വീണപൂവ് ' ഒരു ഹാസ്യകവിതയാണെന്ന് വരുമോ? ആശാന്റെ പരിഹാസരീതി ഇതുവരെ ആരും പഠിച്ചിട്ടുമില്ലല്ലോ!

14.

ഹാ! കഷ്ട,മാ വിബുധകാമിതമാം ഗുണത്താ-ലാകൃഷ്ടനാ,യനുഭവിച്ചൊരു ധന്യനീയാൾ
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു
; നിത്യ-ശോകാർത്തനായിനിയിരിപ്പതു നിഷ്ഫലംതാൻ.

കവി വണ്ടിന്റെ ശോകത്തോടൊപ്പമാണ്`. പൂവിന്റെ മരണം മറന്നോ? ഇപ്പോ വണ്ടിന്റെ മരണത്തിൽ കരയുന്നു.' അന്നന്നു കാണുന്നതിനെ വാഴ്ത്തൽ' - വേവലാതിപ്പെടൽ മനസ്സിന്റെ അപക്വതയല്ലാതെ മറ്റെന്ത്? പൂവിന്റെ കാര്യത്തിൽ ' ഹാ ' എന്നാണെങ്കിൽ ഇവിടെ ഒന്നുകൂടെ തീവ്രമാക്കി ' ഹാ' 'കഷ്ടം ' എന്നു ഇരട്ടി ! ' അനുഭവിച്ച ധന്യന്`' ഇനി അനുഭവിക്കാൻ സാധ്യമല്ലല്ലോ എന്നാണ്` കരച്ചിൽ. അനുഭവിക്കൽ തന്നെ പ്രധാനം. 'അനുഭവിക്കലാണ്` ജീവിതലക്ഷ്യം ! അനുഭവിക്കാൻ കിട്ടില്ലെങ്കിൽ പിന്നെ ' സതി ' തന്നെ ഉത്തമം എന്നു കരുതുന്നു കവി. ' നിഷ്ഫലം താൻ ' - എന്തെങ്കിലും ഫലമുണ്ടായിരുന്നെങ്കിൽ തുടർന്നും ജീവിക്കുമായിരുന്നു എന്നല്ലേ?
പൂവിനെകുറിച്ചുള്ള രോദനകാവ്യത്തിൽ - പൂവായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ - ' അദ്ദേഹവും എന്റെ കൂടെ പോരാതിരിക്കില്ല , അയാൾ ഒറ്റക്കെങ്ങനെ കഴിയും ... ' സാന്ദർഭിക സൗന്ദര്യമെങ്കിലും ഉണ്ടായിരുന്നു. ' മാംസനിബദ്ധസ്നേഹത്തിൽ നിന്ന് ഊരിപ്പോരാൻ ആശാന്ന് പിന്നെയും കുറേ എഴുതേണ്ടിവന്നല്ലോ അല്ലേ ?
ഹാ! കഷ്ട,മാ വിബുധകാമിതമാം ഗുണത്താ-ലാകൃഷ്ടയാ ,യനുഭവിച്ചൊരു ധന്യയീഞാൻ
പോന്നോട്ടെ എന്നൊടൊരുമിച്ചു രമിച്ചു
; നിത്യ-ശോകാർത്തനായിനിയിരിപ്പതസഹ്യമല്ലോ
ശ്ളോകം - എന്നായിരുന്നെങ്കിൽ എന്നു മോഹിക്കാനേ കഴിയൂ. കവിരേവ പ്രജാപതി . ആശാൻ ആശയഗംഭീരൻ എന്നൊക്കെ പറയുന്നത് എന്തായാലും വീണപൂവിന്റെ കാര്യത്തിലാവില്ല.

15.
ചത്തീടുമിപ്പോഴിവനല്പവികല്പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാൽ

അത്യുഗ്രമാം തരുവിലും ബത
! കല്ലിലും പോയ്
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നൻ
?

കവിതയിലെ [ വീണപൂവ്വ് ] പ്രധാനരസം കരുണമാണ്`. അതിനെ പൊലിപ്പിക്കാൻ സമാനരസങ്ങളോ വിപരീത രസങ്ങളോ സമന്വയിപ്പിക്കുന്നത് കാവ്യരചനയിലെ ഒരു ടെൿനിക്ക് ആണ്`. ഇവിടെ കരുണത്തെ കരുണം കൊണ്ടുതന്നെ രസപുഷ്ടിയിൽ എത്തിക്കുന്നു. ഉത്തരരാമചരിതം ഓർമ്മവരുന്നു. പക്ഷെ, അത് ആവർത്തനത്തിന്റെ വിരസത ഉണ്ടാക്കുന്നുണ്ടോ?
വായിക്കുന്നത് ആശാന്റെ കവിതയാണെന്ന അറിവ് വായനക്കോ അതിവായനക്കോ ഒന്നും തടസ്സമാവുന്നില്ല. ടെക്സ്റ്റാണ്` വായിക്കുന്നത്. എഴുതിക്കഴിഞ്ഞ വാക്ക് സ്പോടനാത്മകമാണെന്ന് പൂർവസൂരികൾ കണ്ടിട്ടുണ്ട്. കൈവിട്ടകല്ലാണ്`. സവ്യസാചിയുടെ അമ്പാണ്`. വാക്ക് അർഥത്തെ റേഡീയേറ്റ് ചെയ്യുന്നു. കാലങ്ങളോളം. വാക്കിന്റെ അർദ്ധായുസ്സ് നിശ്ചയിക്കുന്നത് കവിയുടെ സർഗാത്മകതയാണ്`. റേഡിയത്തിന്റെ അർദ്ധായുസ്സ് .... ആണെന്ന് നിശ്ചിതമാണ്`. അത് മാറ്ററിൽ ഉള്ളടങ്ങും. വാക്കിന്റെത് വാക്കിൽ ഉള്ളടങ്ങുന്നില്ല. കവിയുടെ സർഗവൈഭവത്തിലും പദസ്ഥൈര്യത്തിലും അധിഷ്ഠിതമാകുന്നു. അതുകൊണ്ടുതന്നെ ഓരോ വാക്കിന്റേയും ആയുസ്സും ബലവും വ്യത്യസ്തമാണ്`. ഓരോ രചനയിലും വ്യത്യസ്തമാണ് . ഓരോ വായനാക്കാലത്തും അത് മാറിക്കൊണ്ടിരിക്കുകയും ചെയ്യും. വിപരീതങ്ങൾ പോലും ഉണ്ടാക്കുന്നു. ദുരന്തങ്ങൾ പിന്നെ പിന്നെ ഫലിതമായി തീരുന്നതുപോലെ.
വാക്കിന്റെ അർഥപരമായ ആയുസ്സും ബലവും ആവർത്തനത്തിലല്ല. [ വ്യസനം, കുണ്ഠിത , ഖിന്നൻ ] , വ്യാജപ്രയോഗങ്ങളിലുമല്ല [ അത്യുഗ്രമാം തരു - എന്തൊരു തരു! ]

16.
ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഢാനുരാഗ-മന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നു
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനൻ

ക്രന്ദിക്കയാം
; കഠിന താൻ ഭവിതവ്യതേ നീ!

വീണപൂവിലെ പ്രക്ഷിപ്തം? വായിച്ചാൽ മനസ്സിലാവുക ഉപമയം ഉണ്ടായിട്ടില്ലേ?വരിച്ചൂന്നല്ലേ ആദ്യം പറഞ്ഞത്‌?
ഒന്ന് + ഓർക്കിൽ + ഇങ്ങ്+ ഇവ - ഇതൊക്കെ എവിടേക്കാ അന്വയിക്കുക? ,
കവിക്ക് ഉപായം വാക്ക് ... വാക്ക് മാത്രം . വാക്കിൽ വാച്യം, വ്യംഗ്യം , ധ്വനി എന്നിങ്ങനെ അർഥം 'ദീർഘ' മായി വരും. ധ്വനിയിലാണ്` / ധ്വനി തിരിച്ചറിയലാണ്` കാവ്യാസ്വാദനം. "കാവ്യസ്യാത്മാ ധ്വനിരിതി..” [ ധ്വന്യാലോകം ] വാക്കിന്റെ ഔചിത്യം പൂർണ്ണമാവുമ്പോൾ ധ്വനി കാവ്യാസ്വാദനത്തിന്ന് സഫലത നൽകും. അല്ലാതുള്ള വാക്ക് പ്രയോഗങ്ങളൊക്കെ അനുചിതവും അത് [ അനൗചിത്യാദൃതേനാന്യദ്രസഭംഗസ്യകാരണം ] ആസ്വാദനത്തെ ശിഥിലീകരിക്കുകയും ചെയ്യും. പഴയകൃതികളാണെങ്കിലും പുതിയ രചനകളാണെങ്കിലും ഇതൊക്കെ പ്രസക്തമാണ്`. ഇതൊക്കെ ആശാന്ന് പിന്നെ പിന്നെ മനസ്സിലായിട്ടുണ്ട്. നളിനി, ചിന്താവിഷ്ടയായ സീത , കാവ്യകല തുടങ്ങിയ രചനകളിൽ ഇത് അത്യന്തം ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആശാന്റെ മഹത്വം ഒട്ടും ചോദ്യം ചെയ്യാനാവില്ല. എന്നാൽ, വീണപൂവ്വ് വായിച്ച് മഹത്വം ആദ്യമേ ഉറപ്പിക്കാനുമാവില്ലെന്ന് ഓരോ ശ്ളോകങ്ങളും ഏറെക്കുറവോടെ ഉറപ്പാക്കുകയും ചെയ്യുന്നു.
മറ്റൊന്ന് , തർക്കം [ലോജിക്ക് ] ആസ്വാദനത്തെ തടസ്സപ്പെടുത്തുകയല്ല ; മറിച്ച് കേവലാനുഭൂതിയുടേയും , കാവ്യബാഹ്യമായ കവിഭക്തിയുടേയും, ' ബലേ, ഭേഷ് ' വിളികളുടേയും, മേഖലകളിൽ നിന്ന് കാവ്യാസ്വാദനത്തെ പാഠത്തിന്റേയും യാഥാർഥ്യത്തിന്റേയും അർഥചിന്തയുടേയും യുക്തിബോധങ്ങളിലേക്ക് നയിച്ച് മാനവികമാക്കുക എന്ന ബുദ്ധിയിലേക്ക് നയിക്കുകയാണ്`. നിരുപാധികമായ ആസ്വാദനത്തിലേക്ക് നയിക്കുകയാണ്`. ലോജിക്കിൽ യുക്തിയുക്തമായ , ജനാധിപത്യപരമായ വാദപ്രതിവാദങ്ങളുടെ സദസ്സുകൾ രൂപംകൊള്ളുകയാണ്`.

17.
ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി

എന്നെച്ചതിച്ചു ശഠ”നെന്നതു കണ്ടു നീണ്ടു

വന്നേറുമാധിയഥ നിന്നെ ഹനിച്ചു പൂവേ
!


ഒരു ശ്ളോകം കാലങ്ങളോളം നിലനിൽക്കുന്നത് അതിലെ സൂക്ഷ്മമായ ഒരു വാക്കോ വരിയോ കൊണ്ടാണ് പലപ്പോഴും. ഇതിലെ 'കുസുമാന്തരലോലൻ ' പോലെ. അതുപോലെ കവിത മുഴുവൻ നിലനിൽക്കുന്നത് അതിലെ ഒരീരടിയോ ശ്ളോകമോ ആസ്പദമാക്കിയാവും. ആവരികളിലെ / വാക്കിലെ ഭാഷാപരമായ സവിശേഷത, വാക്കിനെ സന്നിവേശിപ്പിച്ച രീതി, , അർഥധ്വനികൾ, ആശയം, അലങ്കാരം / കാവ്യബിംബം , ദർശനദീപ്തി, തുടങ്ങിയവ ചിലതാവും അതിന്ന് ഹേതു. മറ്റു തെറ്റുകുറ്റങ്ങളെ മറക്കാനും മറയ്ക്കാനും ഇവക്ക് കഴിയും. കവിയുടെ സ്രൃഷ്ടിപരമായ തെളിവുകൾ നിക്ഷേപിക്കുന്നത് ഈയിടങ്ങളിലാണ്. അതാകട്ടെ പലപ്പോഴും ബോധപൂർവമായിരിക്കണമെന്നുമില്ല. വന്നു സംഭവിക്കുന്നതാവാം. എഴുതിത്തെളിയലല്ല ; വായിച്ചു തെളിയലാണ് നല്ല കവിതയുടെ തെളിമ.
18.
ഹാ! പാർക്കിലീ നിഗമനം പരമാർത്ഥമെങ്കിൽ
പാപം നിനക്കു ഫലമായഴൽ പൂണ്ട വണ്ടേ
!ആപത്തെഴും തൊഴിലിലോർക്കുക മുമ്പു; പശ്ചാ-ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

പ്രണയം ഒരു തൊഴിലാക്കി അന്യപൂക്കളെക്കൂടി പ്രണയിച്ചതും അത് വീണപൂവ്വ് അറിഞ്ഞതും പരമാർഥമാണെങ്കിൽ .... പാപമാണ്`... സാഹസമാണ്`... അഴലുണ്ടാക്കും. നിന്റെ തലതല്ലിയുള്ള ഈ കരച്ചിൽ പശ്ചാത്താപപ്രകടനമാണ്`.... പശ്ചാത്താപം പ്രായശ്ചിത്തവുമാണല്ലോ. പക്ഷെ, ഈ തത്വചിന്ത കൊണ്ട് പൂവിന് ഒരു പ്രയോജനവും ഇല്ല. അത് 'വീണു' .
ഏതു തത്വചിന്തയും അംഗീകരിക്കപ്പെടണമെങ്കിൽ അത് ഇരക്ക് പ്രയോജനപ്പെടുന്നതാവണം . വേണ്ടേ? വേട്ടക്കാരനെ ആശ്വസിപ്പിക്കയാണോ ആശാൻ ഇവിടെ?

19.
പോകട്ടതൊക്കെ,യഥവാ യുവലോകമേലു-മേകാന്തമാം ചരിതമാരറിയുന്നു പാരിൽ
ഏകുന്നു വാൿപടുവിനാർത്തി വൃഥാപവാദം
,മൂകങ്ങൾ പിന്നിവ - പഴിക്കുകിൽ ദോഷമല്ലേ?

ഏതു ചിന്തയും / ചർച്ചയും / കഥയും ' ആർക്കറിയാം ? ' എന്നവസാനിപ്പിക്കുന്നത് അശക്തിയുടെ ലക്ഷണമായേ കാണാനാവൂ എന്നു തോന്നുന്നു. യുവലോകം / കാമുകൻ / കാമുകി / രാജാവ് / യോഗി / പരിത്യജ്യ എന്നിവരുടെയൊക്കെ കാര്യത്തിൽ ആശാൻ ഈ അശക്തി ആവർത്തിക്കുന്നു. ' ആർക്കറിയാം ? ' എന്ന തിരിച്ചറിവ് തിരിച്ചറിവല്ലെന്നുമാത്രമല്ല , അതുവരെയുള്ള ഭാഷണങ്ങളെ മുഴുവൻ റദ്ദുചെയ്യുകയുമണല്ലോ വാസ്തവത്തിൽ . കാവ്യഭാവനയുടെ പിന്നാലെ പോയ പാവം വായനക്കാരെ പെരുവഴിയിലാക്കുന്ന എഴുത്തുകാരനാവരുത് കവി.

20.
പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞു
സാകൂതമാംപടി പറന്നു നഭസ്ഥലത്തിൽ
ശോകാന്ധനായ് കുസുമചേതന പോയ മാർഗ്ഗ-
മേകാന്തഗന്ധമിതു പിൻതുടരുന്നതല്ലീ?
ശോകാന്ധന്റെ സാകൂതമായ പറക്കൽ! എന്തുപറക്കലാവും അത്‌? നിയോക്ലാസ്സിക്‌ ക്ലീഷേകളുടെ വീണപൂവ്വ്‌.

21.
ഹാ! പാപമോമൽമലരേ ബത! നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും?

വേടന്` വ്യാപാരം ഹനനമാണെന്ന നിരീകഷണം വെറും മുൻ വിധിയല്ലാതൊന്നുമല്ല. ഉപജീവനത്തിന്നു വേട്ട വേടന്റെ ജീവിതമാർഗ്ഗങ്ങളിൽ ഒന്നുമാത്രം. അതുതന്നെ കപോത -കഴുക വ്യത്യാസം അറിയാത്തവനുമല്ല വേടൻ. അഥവാ വേടനോളം അറിയുന്ന ഒരു കവിയും ഇല്ല. വേടഭർസ്സനം ആശാന്റെ അർത്ഥാന്തരന്യാസ ഭ്രമം മാത്രം. വേടനെക്കുറിച്ചുള്ള മുൻ വിധി അംഗീകരിക്കാൻ ആർക്കാണാവുക?

വേടന്റെ ഈ അധിക്ഷേപം സഹിക്കുമൊ? വേടൻ വേട്ടക്കാരനല്ല ഇരയായിരുന്നു : എന്നും

22.
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ-
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.
എണ്ണവറ്റിപ്പുകഞ്ഞ്‌ അണഞ്ഞു: അത്രേ കവിതയുള്ളൂ. ഹഹ വാടി-ഫില്ലർ മാത്രം. വിളക്ക്‌ വാടി അണയുമോ? അതോ വാടിയെ ദൂരത്തേക്ക്‌ എവിടെയെങ്കിലും അന്വയിച്ച്‌ നിർത്തുമോ?

ദേഹസുഷമയും മുഖകാന്തിയും വെവ്വേറെ പറയുന്നതെന്താ? ദേഹസുഷമയുടെ അവിഭാജ്യഘടകമല്ലേ മുഖകാന്തി? നീട്ടിപ്പരത്തിപ്പറയലല്ലല്ലോ കവിത്വം?
രൂപകാതിശയോക്തി - അലങ്കാര വൈചിത്ര്യങ്ങൾ ഒറ്റശ്ലോകങ്ങളിലേ വിജയിക്കൂ.
മുകളിലും താഴേം കവിതഭാഗം വായിക്കാൻ പാകത്തിൽ ഉള്ളപ്പോൾ നിഗീരണമൊന്നും പ്രായോഗികമാവില്ലല്ലോ. മാത്രമല്ല, അലങ്കാരം വാക്കിലും വരിയിലുമേ ഉള്ളൂ. രസം , ധ്വനി എന്നിവ കാവ്യത്തിലുടനീളമാണ്‌.

23.
ഞെട്ടറ്റു നീ മുകളിൽനിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണർന്നവർ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ?

നല്ല കവിഭാവന. ഉറക്കപ്പിച്ചിൽ എണീറ്റവരുടെ നിനവുകൾ വർണ്ണിക്കുന്നു.
നന്നായി ഉണർന്നാൽ കാര്യം മനസ്സിലാവും - ഒരു പൂവ്‌ വാടിവീണതാണെന്ന്. സുഷുപ്തിയിലും ജാഗ്രത്തിലും കവിതയുണ്ടാവും. ഉറക്കപ്പിച്ചിലോ?
നിശാന്തവായു - ധ്വന്യാത്മകമായ വാക്ക്‌ തന്നെ. മറ്റാരും ഉപയോഗിച്ചതായി ഓർമ്മയിലില്ല. മറ്റാരായാലും പ്രഭാതവായു എന്നേ എഴുതൂ . പ്രഭാതത്തേക്കാൾ നിശാന്തം ധ്വന്യാത്മകം. പൂവിന്റെ വളരെ ശാന്തമായ മരണം ധ്വനിപ്പിക്കാൻ മറ്റുവഴിയില്ല. നിശാന്തവായുതട്ടിയുള്ള വീഴ്ച അതിശാന്തമായ മരണം. കടന്നുപോന്ന ജീവിതനിശാഘട്ടത്തേയും പറയാതെ പറ്യ്യുന്നു. പ്രഭാതത്തിന്റെ ആദ്യം എന്നോ പ്രഭാതം എന്നോ പറയുന്നതിനേക്കാൾ അർത്ഥപൂർത്തി നിശയുടെ അവസാനത്തിനു തന്നെ. ഇനി പ്രഭാതമാണെന്ന - സൂചന. കൽപ്പദ്രുമത്തിനുടെ....
മാത്രമല്ല ആശാൻ അവതരിപ്പിച്ച എല്ലാമരണവും ഇതുപോലെ ശാന്തവും പ്രഭാതത്തിലേക്ക്‌ പ്രവേശിക്കുന്നതുമായിരുന്നു എന്നും കാണാം. ജനന ജീവിത മരണ സന്ദർഭങ്ങളെ കവി എങ്ങനെ കാണുന്നു എന്ന ദാർശനിക ബുദ്ധി പ്രശംസനീയം.

24.
അത്യന്തകോമളതയാർന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യഃസ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങൾ.

ഭൂമി ആദ്യമായിട്ടാണല്ലോ പൂവീഴുന്നത്‌ ശ്രദ്ധിക്കുന്നത്‌. അതിശയോക്തി അല്ല , അത്യന്താതിശയോക്തി തന്നെ.
പുളകം , ഉദ്വേഗം സദ്യ: സംഭവിക്കുന്നതും തൃണാങ്കുരണം വളരെ സാവധാനവുമാണ്‌. രണ്ടിന്റേയും കാലസ്വഭാവം താരതമ്യമില്ലാത്തതാണ്‌. പിന്നെ, ഉദ്വേഗത്തിലോ അധീരത്തിലോ പുളകം ഉണ്ടാവുമോ ? ചേരാത്തതിനെ ചേർക്കുന്നത്‌ ആസ്വാദ്യമാവില്ലല്ലോ.

25.
അന്യൂനമാം മഹിമ തിങ്ങിയൊരാത്മസത്വ-
മെന്യേ നിലത്തു ഗതമൗക്തികശുക്തിപോൽ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിൻ പരിധിയിപ്പൊഴുമെന്നു തോന്നും

ആത്മാവ്‌ എന്നേ ഉദ്ദേശിച്ചിട്ടുണ്ടാവൂ. എന്നാൽ അങ്ങനെ എഴുതിയാൽ വൃത്തവൃത്തി ഉണ്ടാവില്ല. അപ്പോൾ ആത്മസത്വ മെന്നാക്കി. അതേ ഉള്ളൂ. അല്ലെങ്കിൽ ആത്മസത്വം എന്നാലെന്താ സവിശേഷാർഥം ?
നല്ല ഭാവന.
സന്നാഭമായിട്ടും പരിധി മിന്നിക്കാൻ ഈ പൂവിനേ കഴിയൂ. കാൽപനിക ഭാവനയിൽ അത്യുക്തി അന്ന് പതിവാണ്‌. അതിനു മറ്റു യുക്തി ഇല്ല. നായികാവർണ്ണന . വർണ്ണിച്ച്‌ വർണ്ണിച്ച്‌ അങ്ങു കയറും.
ഇപ്പൊഴുമെന്നു തോന്നും ' എന്നേ ഉള്ളൂ. അത്രേം നല്ലത്‌ എന്നു കരുതിയാൽ മതി.

ഗതമായ മൗക്തികത്തോടുകൂടിയ ശുക്തി- കർമ്മധാരയൻ . മുത്ത്‌ ഗതമെങ്കിലും 'കൂടിയ' എന്നേ ശുക്തിയെപ്പറ്റി പറയൂ. നെഗേഷൻ ഇല്ല. ഭാഷാപരമായ വളച്ചുകെട്ട്‌. മറ്റുഭാഷകളിലെ പദങ്ങളെ വിവർത്തനം ചെയ്യാം ഒരു പരിധിവരെ. വ്യാകരണരൂപത്തെ തർജ്ജിമ ചെയ്തെടുക്കുമ്പോൾ ഇതുപൊലെ അഭംഗിപ്പെടും. മലയാളകവിതക്ക്‌ മലയാളേതരമായ വ്യാകരണോപയോഗം അന്ധാളിപ്പ്‌ ഉണ്ടാക്കും. മലയാളാനുസൃതായ കർമ്മധാരയനും തത്പുരുഷനും ഒക്കെ ആയിരുന്നെങ്കിലോ! ആത്മസത്വം ആണോ ഇല്ലാതായത്‌? ആത്മാവണോ? അതൊ ജീവനോ? അതൊ ഇതൊന്ന്വല്ലേ?
ഗതമൗക്തികശുക്തി എന്നാശാൻ എഴുതിവെച്ചത്‌ മൗക്തികഗതശുക്തി എന്ന് വ്യാഖ്യാനിക്കാനുള്ളതല്ല.
സമസ്തപദല്ല ; കർമ്മധാരയൻ പോലുള്ളതാ പ്രശ്നം. സമസ്തപദളുടെ കാര്യത്തിലല്ലല്ലോ ഭാഷാപിതാവെന്ന ബഹുമാനം.

സമാനഹൃദയത്വം എഴുത്തുകാരന്റെ ആഗ്രഹമാണ്‌, വായനക്കാരന്റെയല്ല.

26.
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേൽ
നീഹാരശീകരമനോഹരമന്ത്യഹാരം.

നല്ല ശ്ലോകം. എല്ലാ അംശങ്ങളിലും മികച്ചത്‌.
അണിഞ്ഞു എന്നതിലെ ഇന്റിമസി അണിയിച്ചുവിനില്ല . മാത്രമല്ല, അണിയൽ ഒരു ഉപചാരവാക്കാണ്‌. മാതേര്‌ അണിഞ്ഞു. മാതേരിനെ അണിയിച്ചു എന്നല്ലല്ലോ. അന്ത്യഹാരമണിയൽ ഒരു ഉപചാരം / സല്യൂട്ട്‌ ആണ്‌. അണിയുന്നതിലെ ഗുണം പൂവിനല്ല ചടങ്ങ്‌ നിർവ്വഹിച്ചു എന്ന കൃതാർത്ഥത പ്രഭാതത്തിനാണ്‌.

27.
താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ! -
ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു.

വായന സ്ഥലകാലങ്ങളിൽ ഒതുങ്ങിനിന്നാണ്‌ എന്നറിയാത്തവർ ഇല്ല. അതുകൊണ്ടാണല്ലോ ചില സംശയങ്ങൾ ചോദിക്കുന്നത്‌. അത്‌ ആശാന്റെ കാലത്തും ഉണ്ടായിട്ടുണ്ടാവും. ഇന്നും ഉണ്ട്‌. നാളെയും ഉണ്ടാവും. അത്‌ കവിയെ തിരുത്തലല്ല .
അതുകൊണ്ടുതന്നെ, തപിച്ചകണ്ണീർ - ഹിമകണമെന്ന് കരുതാനും നീഡതരുവിട്ട്‌ - ചാരത്തുവന്നു ചടകങ്ങൾ.. എന്നൊക്കെ വായിക്കുമ്പോൾ ഛെ ഛെ എന്നു തോന്നുന്നത് . തരുവിൽ നീഡം ചെയ്യാറുണ്ട് പക്ഷികൾ. കഴകം മൂത്ത് ഊരാണ്മയാകും പോലെ നീഡം വെച്ചതുകൊണ്ട് തരു നീഡതരുവാകില്ല.

28.
ആരോമലാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവവുമൊന്നിനു ചെയ്തിടാതെ,
പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര-
മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

പാരം പരാർഥമിഹ... ചിത്രശലഭങ്ങളെങ്കിലും ഇതു സമ്മതിക്കില്ല. അംഗം തീറുകൊടുത്ത കഥ - അവർക്ക് ചരിത്രം ഓർമ്മയുണ്ടാകും. കാവ്യസൗന്ദര്യങ്ങളൊന്നുമില്ലാത്ത ഒരു നാലുവരി . ഹൃത്തടം എന്നൊരു ക്ളീഷേയും ആരോമലാം എന്ന ആവർത്തനവും.

29.
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ-
കൊണ്ടാശു ദിങ്മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ് നി-
ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു

ദു:ഖികളുടെ ലിസ്റ്റ്. ഒരു വെറും ശ്ളോകം. വള്ളത്തോളിന്റെ സ്കന്ദൻ തദാ പുഞ്ചിരിയിട്ടു.... എന്ന ശ്ളോകത്തിന്റെ ചന്തം പോലും ഇല്ല.
കവിതയിലെ മികവാർന്ന വരികൾ / ശ്ലോകങ്ങൾ ആസ്വദിക്കുന്നതിനിടക്ക് ഇതുപോലുള്ള ദുർമ്മേദസ്സുകളിൽ കൂടി കടന്നുപോകേണ്ടിവരുന്നു എന്നു കരുതിയാൽ മതി. കാവ്യഗുണം തെല്ലുമില്ലാത്ത നാലുവരി മറ്റു വരികളുടെ സാമീപ്യം കൊണ്ട് അലോസരമുണ്ടാക്കാതെ കടന്നുപോകും. കവിക്കാണെങ്കിലോ വെട്ടിക്കളയാൻ വയ്യ. പ്രകൃതിയും മനുഷ്യനും എല്ലാം ഈ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് പറഞ്ഞേ മതിയാവൂ. കവിതയും പ്രകൃതിയും മോരും മുതിരയും പോലെ കലരുന്നത് കാണുമ്പോൾ നമുക്ക് ചൂണ്ടിക്കാണിക്കാതിരിക്കാനുമാവില്ലല്ലോ !


30.
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേൽ?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു? ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ!

'എന്തിന്നലിഞ്ഞു ' അന്വയിക്കുന്നതെവിടെയാ? എന്തിന്` നിന്നിൽ [ വിധി] ഇത്ര ഗുണധോരണി വെച്ചു ? എന്തിനത് വിധി നശിപ്പിച്ചു?
സ്രൃഷ്ടി രഹസ്യത്തെക്കുറിച്ചുള്ള ചിന്ത നന്നായിട്ടുണ്ട് എന്നു പറയേണ്ടതില്ല. നിരവധി ആചാര്യന്മാർ ഇക്കാര്യം അന്വേഷിച്ചിട്ടുണ്ട്. പല ഉത്തരങ്ങളും അവർക്ക് കിട്ടിയിട്ടുമുണ്ട്. എന്നാൽ ' ഗുണികളൂഴിയിൽ നീണ്ടുവാഴാ.. എന്ന ഉത്തരം വലിയ ഒരു ആലോചനയുടെ ഫലമായി കിട്ടിയതാണോ?
' നല്ലവര്` ഒക്കെ വേഗം പോകും ' എന്ന ഗ്രാമീണ പരിതാപം ചിന്തയുടെ ഏറ്റവും ബാലിശമായ ഒരു ഉത്തരമാണ്`. അതൊരു പൊതുതത്വമാക്കാനുള്ള, ചിന്താപരമായി നിലവാരമുള്ള ഉത്തരമാക്കാനുള്ള അടിസ്ഥാന തെളിവുകളുമില്ലല്ലോ. ഒരു ഗ്രാമീണപൊതുബോധം എന്നതിനപ്പുറം ഒന്നുമില്ല ഇതിൽ. പൊതുബോധങ്ങൾക്ക് ഉപരിയായി ചില സത്യങ്ങൾ കണ്ടെത്തുന്നതാണ്` ദാർശനികത. ഋഷിത്വം. ഋഷിയല്ലാത്തവൻ കവിയല്ല എന്നല്ലേ കേട്ടിട്ടുള്ളത്?

31.
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്ഠർ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ് വതിൽനിന്നു മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം?

നല്ല ശ്ലോകം. നല്ലൊരു ലോകതത്വപ്രസ്താവന. വാങ്മയം ഉജ്വലം. കാവ്യരചനയുടെ രീതിശാസ്ത്രത്തിൽ വൈദർഭീ രീതിയുടെ പൊലിമ .
കാൽപനിക കവിതയുടെ ഒരു സ്വഭാവം മഹത്വവത്‌‌ക്കരണമായിരുന്നല്ലോ. വേഗം സാധിച്ച ' നിജ ജന്മകൃത്യം ' അതിൽ പെടുമായിരിക്കും. പൂവിന്റെ ജന്മകൃത്യം ' അംഗം ഭ്രമരവര്യന്` തീറു' കൊടുത്തതാണല്ലോ . മറ്റൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഇതിനെ ' സാധിഷ്ഠരുടെ ഗണത്തിലേക്ക് പൂവിനെ കയറ്റിയിരുത്താനുള്ള കാരണമായി വിചാരിക്കാമോ? അത്രയൊക്കെ മതിയോ സ്ഥാനത്തേക്ക് ? അതോ ' പോട്ട് ' എന്നാവുമോ?
കാല്പനികകവിയുടെ അത്യന്താതിശയോക്തികൾ എന്നു കരുതി ആശ്വസിക്കാം !
32.
എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും
ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം?

വീണപൂവിലെ ഏറ്റവും മികച്ച രണ്ടുവരികള്‍. വിശ്വസാഹോദര്യം. വികാരഭരിതം, ദാര്ശനികം. #
അഴല്‍ - വിയോഗമോര്‍ത്തും , കരുണമായ കിടപ്പുകണ്ടും എന്നിടത്ത് വൈകാരികമായി ഇടറുന്നുണ്ടോ? വിയോഗത്തേക്കാള്‍ വിഷമം കരുണമായ കിടപ്പില്‍ ഉണ്ടെന്ന് തോന്നിക്കണമായിരുന്നോ?
രചനകളില്‍ വൈകാരികത പൂര്‍ത്തിയാക്കാന്‍ വിവരണത്തില്‍ പടിപടിയായ വര്‍ദ്ധനവുണ്ടാക്കുകയാണല്ലോ വലിയ എഴുത്തുകാര്‍ പതിവ്. ഇവിടെ വിയോഗത്തേക്കാള്‍ കരുണമായ കിടപ്പ് ശ്രദ്ധിക്കപ്പെടുന്നു. വൈകാരിക തീവ്രത ഒരല്‍പ്പം കുറയുന്നുണ്ടോ?

33.
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ

വിയോഗദുഖം തുടരുന്നു. ഗംഭീരമായ 32 -ം ശ്ളോകം കഴിഞ്ഞ് പിന്നൊരു നാലുവരി. സ്വയം ആശ്വസിക്കൽ. അത്രയേ പ്രാധാന്യമുള്ളൂ എന്നു തോന്നുന്നു.
പൂവിന്റെ ഗതിയിൽ 'വരുമാ വഴി ഞങ്ങളെല്ലാം' എന്നാശ്വസിക്കൽ ... പൂവിന്റെ മഹത്വപൂർണ്ണമായ ജീവിതവും അതിനനുസ്രൃതമായ മരണവും ...ആ ഗതി - വഴി - 'വരുമാ വഴി ഞങ്ങളെല്ലാം' എന്നു പറയുന്നതിൽ എത്രത്തോളം യാഥാർഥ്യമുണ്ട്? പൂവിന്റെ ജീവിതം പോലെയായിരുന്നോ ബാക്കിയുള്ളവരുടേതും ? വെറുതെ ആശ്വസിക്കാനുള്ള ഒരു വഴി .... !അതോ പൂവിന്റെ വിയോഗം ഒരു വെറും ചാവ് മാത്രമാണെന്നാണോ?
ഉൽപ്പന്നമായതു നശിക്കു... മെന്നു ആശാൻ പറയുന്നത് ആഗമങ്ങളിൽ പറഞ്ഞതാണല്ലോ. ആശാന്റെ ക്രാന്തദർശിത്വമല്ല . ആഗമങ്ങൾ പഠിച്ചതിന്റെ ഗുണമാണ്`... മാറ്റത്തിനു വിധേയമാകുന്നു എന്നല്ലല്ലോ നശിക്കും എന്നല്ലേ ഇവിടെ പറയുന്നുള്ളൂ? അതിലെന്തു ക്രാന്തദർശിത്വം ? ഒന്നും ഉൽപ്പന്നമാവുന്നുമില്ല, ഒന്നും നശിക്കുന്നുമില്ല എന്ന ആഗമപാഠം അശാന്ന് അപരിചിതവും.


34.
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി;
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം

ദായഭാഗമാണല്ലോ... അതിന്ന് കൈകൾ നീട്ടി, കവർന്നു എന്നൊക്കെ പറയുന്നതിൽ മറ്റെന്തൊക്കെയോ ഉണ്ടാവും.ഏന്തോ ബന്ധുവിരോധം. പൂവിന്റെ ജീവിതകാലത്ത് ഒരു ബന്ധുവും ദ്രോഹിച്ചിട്ടൊന്നുമില്ലല്ലോ. പിന്നെ, അവകാശമുള്ളവർക്കാണല്ലോ ദായഭാഗം. അതും അവശിഷ്ടം മാത്രവും. പിന്നെന്തിനാണാവോ ഈ ഹ ഹ !

35.
ഉത്പന്നമായതു നശിക്കു,മണുക്കൾ നിൽക്കും
ഉത്പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ’
കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ.

ഒരു പൂവ് വാടിവീണതിനെക്കുറിച്ചുള്ള കാവ്യാത്മകമായ രചനയല്ല വീണപൂവ്.
കവിതക്ക് കാവ്യാത്മകമായ ഒരു മുഖവും അതിന്റെ യഥാർഥവശം മറ്റൊന്നും എന്നു കരുതാനാവില്ല. വീണപൂവ് എന്ന കാവ്യാത്മകമായ വാങ്മയവും അതിന്റെ യഥാർഥ വശം ഒരു പൂവ് വാടി വീണതാണ്` എന്ന വായനയും സാഹിത്യാസ്വാദനമല്ല. കഥക്കും കവിതക്കും ഒന്നും സംഗ്രഹമില്ല. യാഥാർഥ്യം കവിതയുടെ പാഠമാണ്`. അതിന്റെ കാരണമോ [ രചന ] കാര്യമോ [ വായന ] ആയി ഒരു പൂവ് വീഴണമെന്നുപോലുമില്ല. എഴുതപ്പെട്ട വാക്കാണ്` എഴുത്തിലെ യാഥാർഥ്യം. അത് എഴുത്തിനു പുറത്തല്ല.

ആഗമങ്ങളിൽ പറഞ്ഞ ചില സത്യങ്ങൾ ആശാൻ നന്നായി എടുത്തെഴിയിരിക്കുന്നു ഈ ശ്ലോകത്തിൽ. ഒരു അടിക്കുറിപ്പുപോലെ. മിക്ക വായനക്കാരനും പരിചയമുള്ള തത്വവുമാണിത്.

കവിതയിൽ എത്രത്തോളം വിശദമാക്കണം , എത്രത്തോളം വായനക്കാരന്ന് പൂരിപ്പിക്കാൻ വിട്ടുകൊടുക്കണം എന്ന് ആലോചിക്കും വലിയ എഴുത്തുകാർ. അപ്പോൾ എഡിറ്റ് ചെയ്ത് വരികൾക്കിടയിൽ സ്ഥലം വിട്ടു കൊടുക്കും . അവിടെയുള്ളത് - between the lines - വയനക്കാരനുള്ള ഇടമാണ്`. [ആഗമങ്ങളിൽ പറയുന്ന ഈ തത്വം വായനക്കാരന്ന് അപരിചിതമല്ല. ]
അത് അനുവദിക്കാതിരിക്കുന്നത് തന്റെ അനുവാചകനെ എഴുത്തുകാരന്ന് വിശ്വാസമില്ല എന്നതു കൊണ്ടോ അതോ താനെഴുതിയത് അത്ര വ്യക്തമായില്ല എന്ന ബോധ്യംകൊണ്ടോ ആവുമോ?

36.
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ;
ചൈതന്യവും ജഡവുമായ് കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വരവൈഭവത്താൽ

...ചൈതന്യവും ജഡവുമായ് ....എന്ന രണ്ടുവരി അലങ്കോലപ്പെട്ടുകിടക്കുന്നു എന്നാവുമോ? മോദത്തിനും ഭുവി വിപത്തുവരാം... എന്നൊക്കെ വളച്ചുകെട്ടിയ എഴുത്തും. ഖേദം എന്നെഴുതുന്നതിനു പകരം ....
1. ചൈതന്യവും ജഡവുമായി ചേരുന്ന.... വും... പിന്നെയും എന്തൊക്കെയോ ജഡവുമായി ചേരുന്നുണ്ടോ? ' വും '
2. ചൈതന്യം ജഡവുമായി ചേരുന്ന കാര്യമല്ല ആശാൻ പറയുന്നത്. ചൈതന്യവും... എന്ന് എഴുത്തിലുണ്ട്. എന്തിനാ 'വും ആവോ?
3. ചൈതന്യവും ജഡവും എല്ലാം ഈ ജഗത്തിൽ കലരാം... എന്നുമല്ല. എന്നാൽ ജഡവുമായ് ... എന്ന് എഴുതേണ്ടതില്ലായിരുന്നു.
4. ചൈതന്യം ജഡത്തില്‍ കലരാമെന്നേയല്ല, ചൈതന്യവും ജഡവും പ്രകൃതിയോട് ചേരുന്നു ......... ചൈതന്യവും ജഡവുമായ് .... എന്നെഴുതിവെച്ചിരിക്കുന്ന സ്ഥിതിക്ക് ഈ സംഗതിയും ശരിയല്ല. ഭൂമിയുമായ്.. ഭൂമിയിൽ... [ പ്രക്രൃതി] എന്നൊന്നും എഴുതിയിട്ടില്ല.
5. ഈശ്വരവൈഭവത്താല്‍ ജഗത്തില്‍ ഏതു വടിവിലും ചൈതന്യവും ജഡവുമായ് കലരാം എന്ന വായന കുറേയൊക്കെ ശരിയാണെന്നു കരുതാം. പൂവിന്റെ ജഡത്തിൽ [ ഭാവിയിലെങ്കിലും ] ചൈതന്യം കലരാം എന്ന ആഗ്രഹം. ഈ മോഹം പണ്ടേ ഉള്ളതാണ്`. അതാണല്ലോ മമ്മി സങ്കല്പ്പം. ആശാൻ ശാസ്ത്രബോധമുള്ളയാളാവുമ്പോൾ ഇത് അങ്ങനെയാവുമോ?

ഇനി ആശാന്റെ ദാർശനികതയെക്കുറിച്ചാണെങ്കിലോ?
സ്വന്തമായ ഒരു ദർശനവും ആശാൻ വീണപൂവിൽ സ്രൃഷ്ടിക്കുന്നില്ല. ആഗമങ്ങളിൽ നിന്നുള്ള ചില ദർശങ്ങൾ ഇവിടെ കവിതയിൽ ഉപയോഗിച്ചിരിക്കുന്നു എന്നേ ഉള്ളൂ. [ അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. ] ഉല്പ്പാദകനല്ല, ഉപഭോക്താവാണ്`.

എഴുത്ത് / കവിത യിൽ നിന്ന് ഒരു ദർശനം ഉണ്ടാക്കിയെടുക്കാൻ സാധിച്ച കവികൾ / എഴുത്തുകാർ മലയാളത്തിൽ ആരും ഇല്ല . എല്ലാവരും നിലവിലുള്ള ദർശനങ്ങൾ കവിതയുടെ കെട്ടുറപ്പിനായി പ്രയോജനപ്പെടുത്തിയവർ മാത്രം .

ആശയഗംഭീരൻ എന്നേ പണ്ടുള്ളവർ പറഞ്ഞിട്ടുള്ളൂ. ത്രിമൂർത്തികൾക്ക് ഉജ്വലശബ്ദവും, ശബ്ദസുന്ദരത്വവും ആശയ ഗാംഭീര്യവും എത്ര യുക്തിഭദ്രമായി പണ്ടേ നിരീക്ഷിക്കപ്പെട്ടിരിക്കുന്നു എന്നു അത്ഭുതം തോന്നുന്നു. മൂന്നു പേരും നിലവിലുള്ള [ അവരുണ്ടാക്കിയതല്ല ] ഒച്ചയും , ശബ്ദവും, ആശയവും ഉപയോഗിച്ചു മിടുക്കരായവരാണ്`. ആശാനെ ദാർശനികനെന്ന് [ തത്വചിന്താ വ്യാപരണം ] വിളിക്കാൻ എന്തായാലും വീണപൂവ് പോര.
* തത്വചിന്താവ്യാപരണം : കടപ്പാട് - സി.പി.യോട് .

37.
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്പന്നശോഭമുദയാദ്രിയിലെത്തിടുമ്പോല്‍
സത്പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

നക്ഷത്രങ്ങളുടെ ഉദയായസ്തമയങ്ങൾ പോലെ പൂവിന്റെ - ജീവന്റെ ആവർത്തനം എന്ന സങ്കല്പ്പം അതിമനോഹരമായി അവതരിപ്പിക്കുന്നു ആശാൻ. ഏതു വിപത്തിലും ജീവനെ കരകയറ്റുന്നത് ഇതുപോലുള്ള പ്രതീക്ഷകളാണ്`. അടിസ്ഥാനരഹിതമായ പ്രതീക്ഷയല്ല, നക്ഷത്രപ്രത്യക്ഷം തെളിവായി - നക്ഷത്രങ്ങളിൽ നിന്നുതന്നെ പഠിച്ച പൂവിന്ന് - കവിക്ക് - നിസ്സംശയമായി അടിയുറച്ചിട്ടുണ്ട്.
വിയോഗങ്ങൾ സഹനീയമാകുന്നത് ഇതുപോലുള്ള പ്രത്യാശകളിലാണ്`. കല്പദ്രുമത്തിനുടെ കൊമ്പിൽ നീ വിടരാം... വിടരും എന്ന പ്രത്യാശ / ഉറപ്പുതന്നെ - ഓരോ ഉദയങ്ങളും മുന്പത്തേക്കാൾ നിലയിൽ ഉയർന്നതാവും എന്നത് പരിണാമത്തിലെ ഒരു സത്യമാണല്ലോ. മികവിലേക്കേ ഉദയമുണ്ടാവൂ. വാടിവീഴുന്ന പൂവിന്ന് ഒരിക്കലും വാടാത്ത കൽപാദപ്പൂവായി ഉദയം സാധിക്കുന്നുവെന്ന ബോധ്യം ജീവപരിണാമത്തിലെ പാഠങ്ങളിലൊന്നാണല്ലോ. ജീവന്റെ അതിജീവനപാഠം.
രചനാപരമായി, വീണപൂവിലെ ഏറ്റവും ഉജ്വലമായ ഒരു ശ്ളോകമാ‌ണ്` ഇത്. അപശബ്ദങ്ങളില്ലാത്ത, അന്വയക്ളിഷ്ടതയില്ലാത്ത , കാവ്യയുക്തിയിലുറച്ച , കാവ്യാലങ്കാര ഭാരങ്ങളില്ലാത്ത മനോഹരമായ രചന. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ശ്ളോകം.

38.
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണ്ടമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ് നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും സമധികം സുകൃതം ലഭിക്കാം.
കല്പ്പദ്രുമത്തിനുടെ കൊമ്പിൽ വിടരാനുള്ള സാധ്യത പറയുന്ന വിശിഷ്ടമായ മുൻ ശ്ളോകം - വീണ്ടും അളിവേണികളും സുരയുവാക്കളും രാഗസമ്പത്തും ഇമ്പവും ഒക്കെ പറയുന്നത് ഒട്ടും നന്നായില്ല. അവിടെ ച്ചെന്നാലും വിഷയസുഖങ്ങൾ തന്നെയാണോ ? അതാണോ സമധികമായ സുകൃതം?

37 -ം ശ്ളോകത്തിൽ വീണപൂവ് പൂർണ്ണമാവുന്നു . പിന്നെയും പൂവിനെ പിന്തുടർന്ന് വിഷയസുഖചിന്തയിൽ ഏർപ്പെടുന്നത് അരോചകമാവുന്നില്ലേ? സ്വർഗത്തിലും സ്ത്രീ വിഷയവസ്തുതന്നെയെന്നാണോ?

39.
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃപരമാം പദത്തില്‍ .

സ്ത്രി , ഒന്നുകിൽ വിഷയവസ്തു അല്ലെങ്കിൽ ബലിപുഷ്പം.[ പൂജാപുഷ്പം എന്ന അന്നത്തെ സ്ഥിരം പദം ഒഴിവാക്കിയത് ആലോചിച്ചുതന്നെ !] അതിനപ്പുറം സ്ത്രീയെക്കുറിച്ച് ഒന്നുമില്ല. അതാണ്` സുകൃതമെന്നും പരമപദമെന്നും കരുതുന്നു. കല്പദ്രുമത്തിനുടെ കൊമ്പിൽ ആണെങ്കിലും [ സ്വർഗ്ഗത്തിലാണെങ്കിലും ] കാര്യങ്ങൾക്ക് മാറ്റമില്ല എന്നാണോ?
ദ്യുതിയെഴുന്ന, ഫുല്ലപ്രകാശമിയലും... എന്നിങ്ങനെ വിശേഷണങ്ങൾക്ക് പ്രത്യേകിച്ച് എന്താണുള്ളത് ? അതും അമരലോകത്ത് ?

വീണപൂവ്വ് ആശാന്റെ കാവ്യസപര്യക്ക് പുതിയൊരു ദിശാബോധം ഉണ്ടായ കാലത്തെ ആദ്യകവിതയാണ്`. ഉള്ളടക്കത്തിലാണ്` ദിശാബോധം പ്രവർത്തിച്ചത്. അതിനനുസരിച്ച് ഭാഷ, കാവ്യരൂപം തുടങ്ങിയ സംഗതികളിൽ വലിയ മാറ്റമുണ്ടായില്ല. മിക്കവാറും പാരമ്പര്യം തുടരുകയായിരുന്നു. എന്നാൽ ഉള്ളടക്കത്തിൽ വിപ്ളവകരമായ മാറ്റം [ ശുക്രനക്ഷത്രം ] ഉണ്ടാവുകയും ചെയ്തു. ആദ്യകവിതയെന്ന നിലക്ക് വീണപൂവിൽ ഭൂതകാല പരാധീനതകൾ സ്വാഭാവികമായും ഉണ്ടാവും. തുടർന്നുണ്ടായ വളർച്ചയിൽ അതൊക്കെ പരിഹരിക്കപ്പെടുകയും ചെയ്യുന്ന കാഴ്ച വ്യക്തമാകുന്നുമുണ്ട്.

ത്രിമൂർത്തികളിൽ വള്ളത്തോളിനേയും ഉള്ളൂരിനേയും ആശാൻ നന്നായി പഠിക്കുകയും നിശിതമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്. [ മൂന്നുപേരും നിസ്സംശയം നമുക്ക് മഹാകവികളായിരുന്നു ] അതൊക്കെയും അന്നത്തെ വിവേകോദയം പോലുള്ള മാസികകളിൽ എഴുതിയിട്ടുണ്ട്. കവിതയെക്കുറിച്ചുള്ള ആശാന്റെ നവബോധങ്ങൾ ഈ വിമർശനങ്ങളിൽ വ്യക്തമാണ്`. ലോകപരിചയം, പഠനം, സംഘടനാപ്രവർത്തനം, വ്യവസായം... തുടങ്ങിയ ഘടകങ്ങൾ ആശാനെ മികച്ച രചനകൾക്ക് സഹായിച്ചിട്ടുണ്ട്. വീണപൂവുതൊട്ട് അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.

ആശാൻകൃതികൾ ഇനിയും പഠിക്കപ്പെടേണ്ടതുണ്ട്. മുൻവിധികളില്ലാതെ , നിരാസ്പദമായ ആരാധനകളില്ലാതെ, വൈകാരിക ശാഠ്യങ്ങളില്ലാതെ , കന്മഷങ്ങളില്ലാതെ, കവിതയെ കവിതയായി - എഴുതിയ പാഠമായി - പഠിക്കാൻ ഇനിയും കുറേ ഉണ്ടാവും എന്നും.

40ഹാ! ശാന്തിയൗപനിഷദോക്തികൾ തന്നെ നൽകും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;ആശാഭരം ശ്രുതിയിൽ വയ്ക്കുക നമ്മൾ , പിന്നെ-യീശാജ്ഞപോലെ വരുമൊക്കെയുമോർക്ക പൂവേ!

മംഗളശ്ളോകം.




41കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോള്‍ ;എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു, കഷ്ടം!

എത്ര സമാധാനി (പ്പി)ച്ചാലും പിന്നെയും നിന്നു നോക്കി കരയുന്നത് , സമാധാനത്തിന്നായി പ്രയോഗിച്ച സാമഗ്രികളൊന്നും എവിടെയും ഏശിയില്ല എന്നല്ലേ? ഇതുതന്നെയാണ്` എല്ലാരുടേയും ഗതി, കരഞ്ഞിട്ടെന്ത് , കിനാവ് , കഷ്ടം എന്നിങ്ങനെ വിലാപം നിൽക്കുന്നില്ല. കാൽപ്പനികന്റെ കരച്ചിൽ. ആശയഗംഭീരൻ എന്നല്ലേ ഖ്യാതി?

പൂവിന്റെ സ്മൃതി / വിസ്മൃതി - കരിഞ്ഞുമലിഞ്ഞുമാശുമണ്ണാകു....മെന്നതിലാണോ? പൂ കായായും വിത്തായും മരമായും വംശമായും [ ഓരോ ഋതുക്കളിലും ഈ ആവർത്തനം കാലാകാലങ്ങളോളം ] ഈ മണ്ണിൽ നിലനിൽക്കുന്നു എന്ന ജീവസത്യം മറച്ചുപിടിക്കുന്നു. പൂവിന്റെ ജീവിതം സാർഥകമാകുന്നത് ഈ വംശ പരമ്പര നിലനിർത്താനുള്ള ചങ്ങലയിലെ കണ്ണിയാകുന്നു എന്നതിലാണ്`. അതാണ്` ഓരോ ജീവജാലത്തിന്റേയും ഗതിയും വിസ്മൃതിയിൽ നിന്നുള്ള വേറിടലും.
വീണപൂവിലെ ഏറ്റവും പ്രസിദ്ധമായ ശ്ളോകമാണിത്. പ്രസിദ്ധി അവനിവാഴ്വ് കിനാവ് - എന്ന സങ്കല്പ്പം അടിസ്ഥാനപ്പെടുത്തിയും. അവനിവാഴ്വിനെക്കുറിച്ചുള്ള അശുഭാപ്തി ഉൽപ്പാദിപ്പിക്കലാണോ വീണപൂവിന്റെ രചനോദ്ദേശ്യം ? നരനായിങ്ങനെ.. ...... മനുഷ്യനായാലും പൂവായാലും പുൽക്കൊടിയായാലും ജീവിതം മഹത്താണെന്നും തനിക്കും ലോകത്തിനും ആവുന്നത്ര നന്മ ചെയ്യാനുള്ള സാധ്യതനിറഞ്ഞതാണെന്നും ഉള്ള ശുഭചിന്ത ഗുരുശിഷ്യന്ന് ഇല്ലാതിരിക്കുന്നു എന്നുമാണോ?

എസ്. വി. രാമനുണ്ണി, സുജനിക

No comments: