23 June 2014

വായനതന്നെ ജീവിതം


പുസ്തകം വായിക്കുക എന്നു പറഞ്ഞാല്‍ മറ്റൊരു ജീവിതം മനസ്സിലാക്കുക എന്നാണ്`. ഓരോ പുസ്തകവും - അത് കഥ, നോവല്‍, കവിത , ജീവചരിത്രം, ആത്മകഥ, യാത്രാവിവരണം... എന്തുമാകട്ടെ ഒരു ജീവിതമാണ് അതിലെ ഉള്ളടക്കം. നമ്മുടെ ജീവിതത്തേക്കാള്‍ വിസ്മയകരമായ ഒരു ജീവിതം പുസ്തകത്തില്‍ വായിക്കുകയാണ്`. വായനയില്‍ നാമൊരു പുതിയ ജീവിതം മനസ്സിലാക്കുന്നു. ലോകത്ത് ഇങ്ങനെയും ഒരു ജീവിതമുണ്ടെന്ന്. അതു നമ്മുടെ ജീവിതത്തെ ഒന്നുകൂടി തിരിഞ്ഞുനോക്കാനും മനസ്സിലാക്കാനും പരിണമിപ്പിക്കാനും സഹായം ചെയ്യുന്നു. ലോകത്തെ വിശാലമായി ഉള്‍ക്കൊള്ളാന്‍, മനസ്സിലാക്കാന്‍ , വ്യാഖ്യാനിക്കാന്‍ പരിണമിപ്പിക്കാന്‍... ഒക്കെ സഹായം നല്‍കുന്നു. വായിച്ചാല്‍ വളരും എന്ന ചിന്തയുടെ അടിസ്ഥാനം ഇതാണല്ലോ.

0
എഴുതിത്തെളിയൽ
വായിച്ച്‌ കലങ്ങൽ
എഴുത്തും വായനയും എന്നാണ്` ജോടീ. എഴുതിയതാണ്` വായിക്കുന്നത്. എഴുതിയതൊക്കെയും വായിക്കാനാവില്ല. തെരഞ്ഞെടുത്ത് വായിക്കണം. നല്ലത് വായിക്കണം. എഴുതും തോറും എഴുത്ത് നന്നാവും . എഴുതി തെളിയുക എന്നാണ്` പറയുക. അങ്ങനെ എഴുതിയെഴുതി ഏറ്റവും നല്ലത് എഴുതും. അത് ആ എഴുത്തുകാരന്റെ മാസ്റ്റര്‍പീസ്സ് ആണെന്ന് വിലയിരുത്തും. വായിക്കുന്നവരാണ്` വിലയിരുത്തുക. എഴുത്തുകാരന്‍ വിലയിരുത്തുമ്പോള്‍ അത് പൂര്‍ണ്ണമാവില്ല. എല്ലാ വായനക്കാരും കൂടിച്ചേര്‍ന്ന് അതു പൂര്‍ണ്ണമാക്കും. അനേക കാലങ്ങളില്‍ അനേക സ്ഥലങ്ങളില്‍ അനേകമാളുകളില്‍ വായന നടക്കുന്നു. ഒരേ ആള്‍ തന്നെ ഒരേ പുസ്തകം പല തവണ വായിക്കുന്നതും അത്ഭുതമല്ല.

എഴുതി തെളിയുകയാണ്`ങ്കില്‍ വായിച്ച് കലങ്ങുകയാണ്`. ഓരോ വായനയും വായനക്കാരന്ന് വ്യത്യസ്ത കഥ [ ഉള്ളടക്കം ] നല്‍കുന്നു.
ഓരോന്നും നമുക്കിതുവരെ പരിചയമില്ലാത്ത ഒരു ജീവിതവും ലോകവും കാലവുമാണ്`. അതു നമ്മുടെ ജീവിതത്തില്‍ പുതിയ അനുഭവമാകുകയാണ്`. സുഖകരമായ കഥകളും ദുഖകരമായ കഥകളും നമിക്കിവ നല്‍കുന്നുണ്ട്. സ്വര്‍ഗ്ഗീയ സന്ദര്‍ഭങ്ങളും നാരകീയ സന്ദര്‍ഭങ്ങളുമൂണ്ട് . രണ്ടും നമ്മെ സംബന്ധിച്ചിടത്തോളം പുതിയതാണ്`. നമ്മുടെ ജീവിതത്തില്‍ പലപ്പോഴും ഇല്ലാത്തതും ഉണ്ടെങ്കില്‍ത്തന്നെ അത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ ജീവിത സന്ദര്‍ഭങ്ങള്‍. ഇതു നമ്മുടെ ജീവിതത്തെ ഒന്നുകൂടി പരിശോധിക്കാനും ഉള്‍ക്കൊള്ളാനും പ്രേരിപ്പിക്കുന്നു. നിലവിലുള്ള മനോഘടനയെ അതു പരിണമിപ്പിക്കുന്നു. '' വട്ടം ജീവിതത്തില്‍ നിന്ന് നമ്മെ പുറത്തുകടത്തുന്നു. കിണറിന്ന് പുറത്തുള്ള വിശാലലോകത്തിലേക്ക്, മനുഷ്യജീവിതങ്ങളിലേക്ക് നമ്മെ തവളയെപ്പോലെ ചാടിപ്പിക്കുന്നു. നമ്മുടെ മനോഭാവങ്ങള്‍ കലങ്ങിമറിയുകയും മനുഷ്യസ്നേഹത്തിന്റെ കാരുണ്യത്തിന്റെ ഉദാരതയുടെ സാമൂഹ്യസങ്കല്പ്പങ്ങളുടെ വെണ്ണ ഊറിക്കൂടുകയും ചെയ്യുന്നു

0
വായിക്കാതെ
മറിച്ചുപോകുന്ന
ഏടുകൾ
വാശിപിടിച്ചു കരയുന്നു

എഴുതുമ്പോള്‍ എഴുത്ത് മാത്രമേയുള്ളൂ എഴുത്തുകാരന്ന്. എഴുക്കഴിഞ്ഞാല്‍ അത് വായിക്കപ്പെടണമെന്ന് ആഗ്രഹം ഉണ്ടാവുകയാണ്`. എഴുതിക്കഴിഞ്ഞുവെന്ന് അറിയുന്നതോടെ വായനക്കാരന്ന് വായിക്കാന്‍ കിട്ടിയേ പറ്റൂ എന്ന തോന്നലുണ്ടാകും. മികച്ച കൃതികള്‍ തെരഞ്ഞുപിടിച്ച് വായിക്കുന്നത് അങ്ങനെയാണ്`. വായിക്കാതെ പറ്റില്ലെന്ന തോന്നലും വായനയും അതുകൊണ്ടാണ്`. എഴുതപ്പെട്ട കൃതികള്‍ അലമാറയില്‍ വായിക്കപ്പെടാതെ ഇരിക്കുന്നത് വലിയ കഷ്ടമാണ്`. ഇന്ന് പുസ്തകം വാങ്ങുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ അതു വായിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. പുസ്തകം ഒരലങ്കാരവസ്തുവായി വീട്ടില്‍, ലൈബ്രറിയില്‍ ഇരുക്കുന്ന അവസ്ഥ ഉണ്ട്. സ്കൂള്‍ ലൈബ്രറിപ്പുസ്തകങ്ങളുടെ അവസ്ഥ പലപ്പോഴും ഇതല്ലേ. വായിക്കുമ്പോഴേ പുസ്തകത്തിന്ന് ജീവന്‍ വെക്കുന്നുള്ളൂ. അതിന്റെ പേജുകള്‍ ചലിക്കുന്നുള്ളൂ. അക്ഷരങ്ങളില്‍ അര്‍ഥം നിറയുന്നുള്ളൂ. അപ്പോള്‍ വായിക്കാതിരിക്കുന്ന ...വെറുതെയിരിക്കുന്ന.... അലസമായി മറിച്ചുനോക്കപ്പെടുന്ന പുസ്തകങ്ങള്‍ ' എന്നെ വായിക്കൂ ' എന്ന് വാശിപിടിച്ച് കുട്ടികളെപ്പോലെ കരയുന്നുണ്ട്. എന്നെ എടുക്കൂ എന്ന് കുട്ടി കരയാറില്ലേ... എന്നെ നോക്കൂ എന്ന് കരയാറില്ലേ [ നിശ്ശബ്ദമായി ] .... കരയുന്ന കുട്ടിയാണ്` പുസ്തകം. വായിക്കേണ്ട നമ്മെ നോക്കിയാണ്` കൈനീട്ടി കരച്ചില്‍ .....

0
നാമൊരുപുസ്തകംവായിക്കുമ്പോൾ
പുസ്തകംനമ്മെയുംവായിക്കുന്നുണ്ട്‌
മടുത്ത്‌ മടങ്ങുന്നുമുണ്ട്‌

പുസ്തകത്തില്‍ നാം വായിക്കുന്നത് നമുക്ക് വളരെ പുതിയതായ ഒരു ജീവിതമാണ്`. ചിലപ്പോളത് ഒരു പൂര്‍ണ്ണ ജീവിതമോ ചിലപ്പോള്‍ ഒരു ജീവിതാനുഭവം മാത്രമോ ആകും. അതുകൊണ്ടുതന്നെ നാമത് നന്നായി ശ്രദ്ധിച്ച് വായിക്കുന്നില്ലെങ്കില്‍ മടുപ്പ് തോന്നും. ഈ മടുപ്പ് നമുക്ക് പുസ്തകത്തോടുള്ളതുപോലെ പുസ്തകത്തിന്ന് നമ്മൊടുകൂടിയും ഉള്ളതാണ്`. നന്നായി ശ്രദ്ധിച്ച് വായിക്കുന്നില്ലല്ലോ എന്ന മടുപ്പ്. പുസ്തകം ജീവനുള്ളതാണ്`..... അതില്‍ തുടിക്കുന്നത് മനുഷ്യ ജീവിതമാണല്ലോ.
നാം പുസ്തകം വായിക്കുന്നു. അതിലെ കാര്യങ്ങള്‍ മനസ്സിലാക്കുന്നു. അതു പിന്നീട് നമ്മുടെ ജീവിതത്തെ മനസ്സിലാക്കാനോ മെച്ചപ്പെടുത്താനോ പ്രയോജനപ്പെടുത്തുന്നു. പുസ്തകത്തിലെ കാര്യങ്ങള്‍ നമുക്ക് വേണ്ടപ്പെട്ടവരോട് പറയുന്നു. ചിലരെങ്കിലും പുസ്തക ആസ്വാദനമോ നിരൂപണമോ എഴുതുന്നു. ഈ സന്ദര്ഭങ്ങളിലൊക്കെ പുസ്തകം നമ്മെ ശ്രദ്ധിക്കുന്നുണ്ട്... അതിലെ ഉള്ളടക്കം നാമെത്രമാത്രം മനസ്സിലാക്കീട്ടുണ്ടെന്ന് മേല്‍ പറഞ്ഞ സന്ദര്‍ഭങ്ങളില്‍ തെളിയും. നന്നായി ഉള്‍ക്കൊണ്ടിട്ടുണ്ടോ അതോ ഭാഗികമായോ വികലമായോ ആണോ അത് എന്ന് പുസ്തകം ശ്രദ്ധിക്കുന്നുണ്ട്. നല്ല വായനാക്കാരനെ പുസ്തകം സഹായിക്കും. വായിക്കാത്തവരെ എങ്ങനെ സഹായിക്കാനാകും. .....


0
പുസ്തകശാലയില്‍
ചെല്ലുന്ന നിന്നെ
പുസ്തകങ്ങള്‍
കള്ളക്കണ്ണിട്ട് നോക്കുന്നുണ്ട്
പേടിക്കുന്നുണ്ട്

പുസ്തകശാലയില്‍ അലമാറയില്‍ പുസ്തകങ്ങള്‍ വായനക്കാരനെ കാത്തിരിക്കുന്നു. വായനക്കാരന്റെ കയ്യിലെത്തുന്നതോടെ പുസ്തകത്തിന്ന് ജീവന്‍ വെക്കുന്നു. വാങ്ങിച്ച് വെറുതെ അലമാറയില്‍ അന്തസ്സിന്ന് വെക്കാന്‍ കൊണ്ടുപോകുന്നവരെ പുസ്തകങ്ങള്‍ക്ക് പേടിയാണ്`. ഒരിക്കലും അവര്‍ അതു വായിക്കില്ല.... ജീവന്‍ നല്‍കില്ല. പുസ്തകം പേടിക്കുന്നു...
എന്നാല്‍ നല്ല വായനക്കാരനെ പുസ്തകത്തിനറിയാം. അവന്‍ / അവള്‍ പുസ്തകശാലയില്‍ കയറുന്നതോടെ പുസ്തകങ്ങള്‍ കള്ളക്കണ്ണിട്ടുനോക്കി അവരെ മാടി വിളിക്കുന്നുണ്ട്. ചില പുസ്തകങ്ങള്‍ കണ്ടാല്‍ത്തന്നെ വാങ്ങിക്കാന്‍ തോന്നാറില്ലേ... അതാണിത്. കാരണം നല്ല വായനക്കാരന്റെ കയ്യിലെത്തുന്നതോടെ തങ്ങള്‍ക്ക് നല്ല ജീവിതം ഉറപ്പാണ്`. 'നല്ല കുട്ടികളായി' പുനര്‍ജ്ജനിക്കാന്‍ അവര്‍ക്ക് നല്ല വായനക്കാരനെ വേണം.
0

വായിക്കാനുള്ളത് വാക്ക് ;
വായിച്ചെടുക്കരുത് .
വായിച്ചു കൊടുക്കാം

പുസ്തകത്തില്‍ വായിക്കാനുള്ളത് വാക്കും വരിയുമാണ്`. പറയാനുള്ളതാണ്` വാക്ക് എന്ന പോലെ വായിക്കാനുള്ളതാണ്` വാക്ക് എന്നും പറയാം. വായിച്ച് ആ വാക്ക് മനസ്സിലാക്കാം... വരി മനസ്സിലാക്കാം.... മനസ്സിലാക്കുക എന്ന പദത്തിന്നുപകരം ഇന്ന് നാം കാണുന്ന ഒരു പ്രയോഗം "വായിച്ചെടുക്കുക " എന്നാണ്`... വായിച്ച് എടുക്കുന്നത് .... എടുക്കുന്നത് സ്വന്തമാക്കാനാണ്`. വാക്ക് എടുക്കുകയല്ല കൊടുക്കുകയേ ആകാവൂ. ഭാഷ നമുക്ക് സ്വന്തമല്ല. ഭാഷ ...വക്ക്... എല്ലാവര്‍ക്കും അവകാശപ്പെട്ടതാണല്ലോ. വാക്കിലെ അര്‍ഥമാണ്` മനസ്സിലാക്കേണ്ടത്... അതിനെ എടുത്ത് സ്വന്തമാക്കലല്ല. .... മനസ്സിലാക്കി അത് ഇനിയുള്ള വായനക്കാര്‍ക്ക് വിട്ടുകൊടുക്കണം. അവരും വായിക്കട്ടെ... മനസ്സിലാക്കട്ടെ....
വായിക്കാനാവാത്തവര്‍ക്ക്.... കുട്ടികള്‍ക്ക്.... വായിച്ചു കൊടുക്കണം. കൊടുക്കുന്നത് അര്‍ഥമാണ്`.... ആശയമാണ്`.... കഥയാണ്`.... അവരറിഞ്ഞിട്ടില്ലാത്ത ജീവിതമാണ്`.... അതവര്‍ക്ക് വായിച്ചുകൊടുക്കുന്നത് എവിടെയും പതിവാണ്`. വായിക്കാന്‍ ശീലിക്കുന്നതോടെ ഇതു വളരും … വായന കേട്ടാണ്` വായിക്കാന്‍ അത്യധികം ആഗ്രഹം ഉണ്ടാകുന്നത്. സ്വയം വാഅയിക്കുകഎന്നാല്‍ സ്വയം മറ്റൊരു ജീവിതം നയുഇക്കുക എന്നാണ്`... ഒരു പുസ്തകം വായിക്കാന്‍ ആദ്യ പേജ് തുറക്കുന്നതോടെ .... ആദ്യ വരി വായിക്കുന്നതോടെ ചുറ്റുപാടുകള്‍ മറക്കും..... ആകൃതിയിലെ ജീവിതത്തിലേക്ക് നാം കൂടുമാറും..... വായിച്ചു മടക്കിവെക്കുന്നതുവരെ. കഥ കേള്‍ക്കുന്ന കുട്ടികള്‍ കരച്ചില്‍ മാറ്റി ശാന്തരാകുന്നത് ഇതല്ലാതെന്താണ്`?
0
വാക്ക്‌കിടക്കും
വരി ഓടും

കാള-കിടക്കും കയറോടും.... കടങ്കഥയാണല്ലോ..... എഴുത്തില്‍ ....വായനയില്‍ വാക്കാണ്` കിടക്കുക. വരിയാണ്` ഓടുക.... ഒരു വാക്കില്‍ നിന്ന് അടുത്ത വാക്കിലേക്ക്.... ഒരു വരിയില്‍ നിന്ന് അടുത്ത വരിയിലേക്ക്..... ഒരു വരിയില്‍ നിന്ന് ഖണ്ഡികയിലേക്ക്..... പേജിലേക്ക്..... അദ്ധ്യായത്തിലേക്ക്...... അടുത്ത പുസ്തകത്തിലേക്ക്..... ഈ ഓട്ടം എത്ര സുഖമുള്ളതാണെന്നറിയണമെങ്കില്‍ വായിച്ചു തുടങ്ങിയാല്‍ മതി..... വെറുതെ ...ഇപ്പോള്‍ത്തന്നെ....

ഒരു വാക്കിന്ന് നിശ്ചിതാര്‍ഥങ്ങളുണ്ട്. അതാവും എഴുതിയിട്ടുണ്ടാവുക.... പക്ഷെ, ആ വാക്കിന്ന് അപ്പുറവും ഇപ്പുറവും വാക്കുകള്‍ ചേരേണ്ടപോലെ ചേരുന്നതോടെ വരി ഉണ്ടാവും.... വരികള്‍ ഉണ്ടാവും... ഖണ്ഡികയും അദ്ധ്യായവും പുസ്തകവും ഉണ്ടാവും.... വരിയിലാവുമ്പോള്‍ വാക്കുകള്‍ക്ക് പുതിയ അര്‍ഥങ്ങളിലേക്ക് ഓടാം.... അദ്ധ്യായങ്ങളില്‍...പുസ്തകങ്ങളില്‍ ഒക്കെ വരികള്‍ക്ക് പുതിയ അര്‍ഥങ്ങളുണ്ടാവും..... നിരന്തരം വരികള്‍ പുതിയ അര്‍ഥങ്ങള്‍ പടര്‍ത്തി ഓടുന്നു.... വാക്കാകട്ടെ അതേ പോലെ സ്ഥിതിചെയ്യുകയും ചെയ്യും.. 'കടല്‍ ' എന്ന വാക്കിന്ന് sea എന്ന അര്‍ഥം ' മനസ്സൊരു കടലല്ലോ ' എന്നുപറയുമ്പോള്‍ - കടല്‍ - മാറുന്നതു നോക്കൂ.... സമുദ്രങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകത്തിലെ കടല്‍ എന്ന പദം പ്രണയത്തെ കുറിച്ചുള്ള കവിതയില്‍ കിടക്കുമ്പോള്‍ ഒരിക്കലുമത് sea ആവുന്നേയില്ല. വാക്ക് കിടക്കുമെങ്കിലും വരിയില്‍ അര്‍ഥം ഓടിനടക്കുകയാണ്`...... എപ്പോഴും എപ്പോഴും............
0
എഴുത്ത്‌വെയിൽച്ചൂടിൽ
വെയിലിനെപ്പറ്റി
വായന നിലാത്തണുപ്പിൽ .

വായനാദിനം ഒരു ദിനമല്ല.... ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളുമുള്ള ജീവിതമാണ്` എന്നറിയുക


No comments: