11 September 2013

കാര്‍ഷികം - തനിമലയാളം 8


കാര്‍ഷികം - സാമ്പത്തികപ്രവര്‍ത്തനങ്ങള്‍



സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍
ഭൂമി / പാട്ടം പണയം / കടം വീട്ടല്‍ -വാങ്ങല്‍ / സാധനങ്ങള്‍ക്കുപകരം സാധനങ്ങള്‍ / ….............

കൃഷിയിടവും നെല്ലുമായിരുന്നു പ്രധാന സമ്പത്ത് . കന്നുകാലികള്‍ , പണിയായുധങ്ങള്‍ എന്നിവയും കൂടെ. പണിയെടുക്കാനുള്ള ആരോഗ്യവും കൂടെ ജോലിചെയ്യാന്‍ കഴിവുള്ള മക്കളും ദൈവാധീനവും - ഈ സമ്പത്തിലാണ്` മറ്റെല്ലാം നിലനിന്നത്.

ഭൂമി മുഴുവന്‍ ജന്മിയുടേതാണ്`. ദൂരെയുള്ള ഏതോ തമ്പുരാനാണ് യഥാര്‍ഥ ഉടമസ്ഥന്‍. ജന്മിക്ക് കാണം കൊടുത്ത് പാട്ടത്തിനെടുക്കും കാണക്കുടിയാന്‍. കാണക്കുടിയാന്‍ തന്റെ വിപുലമായ ഭൂസമ്പത്തിനെ പാട്ടക്കുടിയാന്‍ മാര്‍ക്ക് പാട്ടത്തിന്ന് നല്കും. ' കുഴിക്കൂറുചമയങ്ങളോടെ' കൈവശവകാശം നല്‍കുകയാണ്`. പാട്ടക്കുടിയാന്മാര്‍ കുറച്ചുകൂടി ലാഭത്തിന്ന് വീണ്ടും ഈ ഭൂമിയൊക്കെ പാട്ടത്തിന്ന് നല്‍കും. ഇത് 8-10 തലത്തില്‍ ആവര്‍ത്തിക്കും. അവസാനം തുണ്ടുഭൂമികളില്‍ കുടിയാന്മാര്‍ പണിയെടുക്കും.

12 വര്‍ഷത്തിനാണ്` പാട്ടക്കരാര്‍. അതു കഴിഞ്ഞാല്‍ പാട്ടം പുതുക്കും [ കൂട്ടും ] . 12 വര്‍ഷത്തിനിടക്ക് പിഴവുണ്ടായാല്‍ കരാറ് കഴിഞ്ഞാല്‍ 'ഒഴിപ്പിക്കും ' പുതിയവര്‍ക്ക് പാട്ടത്തിന്ന് നല്‍കും. ആര്‍ക്കും താഴെയുള്ളവരെ എപ്പോള്‍ വേണമെങ്കില്‍ ഒഴിപ്പിക്കാം. ഒഴിയാതിരിക്കാന്‍ യാതൊരവകാശവുമില്ല. പാട്ടം പ്രധാനമായും ഉണക്കിച്ചേറി പറനിറച്ച് [ പാട്ടപ്പറ
ഒരു സവിശേഷ പറയാണ്`. സാധാരണ പറയേക്കാള്‍ 2 ഇടങ്ങഴിയെങ്കിലും അധികം വരും അളവ്.] മുറ്റത്ത് കൊണ്ടു ചെന്ന് അളന്നുകൊടുക്കുന്ന നെല്ലാണ്`. കുറച്ചധികം അളക്കണം . ഇനി ഉണക്കുമ്പോള്‍ പതിരോ മറ്റോ ഉണ്ടായി കുറഞ്ഞാലോ! അതുകൊണ്ട് 'പതിരുവാശി' കൂട്ടി അളക്കണം. കൂടെ കായ ചേന തുടങ്ങിയ പച്ചക്കറികള്‍ കരാറാക്കും. എണ്ണ, നെയ്യ് [ ഉരുക്കി അരിച്ച് അളന്ന നെയ്യ് !] എന്നിവയും.

കടം വീട്ടല്‍ മുഴുവന്‍ കൊയ്ത്തുകഴിഞ്ഞിട്ടാണ്`. കടം വാങ്ങുമ്പോഴേ ഇതനുസരിച്ച കരാര്‍ [ വാക്കാല്‍ കരാറും രേഖാമൂലമുള്ള കരാറും ] ഉണ്ടാവും. രേഖാമൂലമുള്ള കരാര്‍ പ്രോനോട്ട് [ പ്രൊമിസ്സറിനോട്ട് ] എന്നു പറയും.പണം, നെല്ല്, വസ്തുവകകള്‍ എന്നിവ കടമായി വാങ്ങും. പകരം മിക്കവാറും നെല്ലായിരിക്കും. അപൂര്‍വം അവസരങ്ങളില്‍ പണമായും ഉണ്ട്. പലിശ ഉള്ളതും ഇല്ലാത്തതും ഉണ്ട്. അതൊക്കെ സ്നേഹബന്ധങ്ങളില്‍ ഊന്നിയാണ്`. പലിശതന്നെ നേരേയുള്ളതും പരോക്ഷമായതും ഉണ്ട്. 10 പറനെല്ല് കടം വാങ്ങിയാല്‍ 11 പറ തിരിച്ചു കൊടുക്കണം എന്ന രീതിയില്‍ നേരിട്ടുള്ള പലിശ. ഇന്നത്തെ [കടം വാങ്ങുന്ന കാലം ]വിലനിശ്ചയിച്ച് അന്നത്തെ വിലയില്‍ [ കടം വീട്ടുന്ന കാലത്തെ ] തിരിച്ചുകൊടുക്കല്‍ പരോക്ഷ പലിശയാണ്`. എല്ലാവര്‍ക്കും ലാഭമുള്ള അവസ്ഥ എന്ന നിലയില്‍ ഇതു രണ്ടും കാണാം. സഹായവും സഹായത്തിന്ന് പ്രതിഫലവും ലാഭത്തിന്റെ ഭാഷയിലാവുകയാണ്`.

സാധനങ്ങള്‍ക്കുപകരം സാധനങ്ങള്‍ എന്ന വാങ്ങല്‍ - വില്പ്പന രീതിയായിരുന്നു ഏറേ പ്രചാരം. പണം ഉപയോഗിച്ചുള്ള [ വെള്ളിയുറുപ്പിക ] വിപണി കുറവായിരുന്നു. നിലം ഉഴാന്‍ പോത്തുകളെ പകരം കൊടുക്കലായിരുന്നു പതിവ്. കൊയ്ത്ത് മെതി നടീല്‍ എന്നിവയും കുറേയൊക്കെ പകരം പണിയെടുക്കലായിരുന്നു. കൂലിയായിട്ടാണെങ്കില്‍ നെല്ലായിരുന്നു സര്‍വസാധാരണമായ കൂലി. കടകളില്‍ പണത്തേക്കാള്‍ നെല്ലായിട്ടാണ്` വിലകൊടുക്കുക. വിത്തിന്ന് വിത്ത് പകരം കൊടുക്കും. സംഭാവനകള്‍ ആള്‍സഹായം [ man power], നെല്ല്, അരി, തേങ്ങ്, പച്ചക്കറികള്‍, വാഴയില, വസ്ത്രം , നെയ്യ്, പാല്‍, മരം , കരിമ്പനപ്പട്ട, വൈക്കോല്‍ .... എന്നിങ്ങനെയയയിരുന്നു. കാഴ്ചകള്‍, സമ്മാനങ്ങള്‍, സഹായങ്ങള്‍ എന്നിവയും ഇതൊക്കെയായിരുന്നു.

No comments: