01 September 2013

കാര്‍ഷികം - തനിമലയാളം 7




വാങ്ങലുകള്‍ - വില്‍പ്പനകള്‍
വസ്ത്രം, പലചരക്ക്, സ്വര്‍ണ്ണം, മരസ്സമാനങ്ങള്‍ , കിടക്ക – പുതപ്പ് വിരിപ്പ് വാങ്ങലുകള്‍ …..............
നെല്ല്/ വൈക്കോല്‍ / സ്ഥലം / വിത്ത് / കന്നുകാലികള്‍ …...............

സാമ്പത്തിക നടപടികളൊക്കെ കൃഷിയെ ആധാരമാക്കിയായിരുന്നു എന്നതുകൊണ്ടുതന്നെ ക്രയവിക്രങ്ങള്‍ പൂര്‍ണ്ണമായും നെല്ലും അരിയും വൈക്കോലും ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു എന്നുകാണാം.
photo: sivaprasad palode


വീട്ടാവാശ്യത്തിനുള്ള എല്ലാം വാങ്ങിയിരുന്നത് കൊയ്ത്തിനു ശേഷമുള്ള കാലത്താണ്`. കുടുംബത്തിലേക്കുള്ള വസ്ത്രങ്ങള്‍, പലചരക്ക്, സ്വര്‍ണ്ണം , കിടക്ക , വിരിപ്പ്, പുതപ്പ്...എന്നു വേണ്ട മിക്കതും നെല്ലുവിറ്റ കാശുകൊണ്ടാണ്` വാങ്ങുക. നിത്യനിദാനച്ചെലവിനുള്ള ഉപ്പ്, മുളക്, ചായ, ശര്‍ക്കര, സോപ്പ് ..... തുടങ്ങിയവ മാത്രമാണ്` അപ്പപ്പോള്‍ വാങ്ങിയിരുന്നത്. അടുത്തുള്ള പീടികയില്‍ നിന്നവ പലപ്പോഴും നെല്ലുകൊടുത്തു വാങ്ങും. കൂലികിട്ടിയ നെല്ല് പീടികയില്‍ കൊടുത്ത് വേണ്ടതു വാങ്ങും. സമ്പന്നര്‍ മാസാമാസം / കൊല്ലത്തില്‍ രണ്ടു പ്രാവശ്യം [കന്നിയിലും മകരത്തിലും ] നെല്ലളന്ന് കണക്ക് തീര്‍ക്കും [അക്കൗണ്ട് സെറ്റില്‍ ചെയ്യും]. കൂലികിട്ടിയ നെല്ലു മുഴുവന്‍ അന്നന്ന് കള്ളുഷാപ്പില്‍ കൊടുത്ത് കുടിച്ച് കൂത്താടുന്നവരും അപൂര്‍വമായി ഉണ്ടായിരുന്നു. അരി വാങ്ങുന്ന ഏര്‍പ്പാട് ദുര്‍ല്ലഭം. അന്നന്ന് നെല്ലുകുത്തി അരിയാക്കും.

പഴയ അളവുകള്‍ [അപൂര്‍ണ്ണം ]

നമ്പ്ര്
അളവ്
വിശദീകരണം

1
പരമ്പെട
ഒരു പരമ്പ് വിരിക്കാനുള്ള സ്ഥലം
2
ചാല്
ഒരു ചാല്`= ഒരു പ്രാവശ്യം കണ്ടം മുഴുവന്‍ പൂട്ടുന്നത്
3
കരിപ്പാട്
ഒരു കരിയുടെ നീളം. സൂര്യന്‍ ഒരു കരിപ്പാട് ഉയര്‍ന്നു.
4
നുകപ്പാട്
ഒരു നുകത്തിന്റെ നീളം. ഒരു നുകപ്പാടകലെ വേണം നില്‍ക്കാന്‍
5
പറ
മഴയുടെ അളവ് പ്രതീക്ഷ. ഒരു പറ, നാലുപറ മഴ
6
നെല്ലിട
ഒരു നെന്‍മണിനീളം / അകലം
7
ഞാറ്റുവേല
14 ദിവസം [ഏകദേശം ]
8
കുഴിയല്‍
തവി. ഒരു കുഴിയല്‍ നിറയെ എണ്ണ. 4 കുഴിയല്‍ 1 നാഴി
9
വെള്ളോട്ടി
ഒരു വട്ടി നിറയെ കറിക്കുള്ള കഷണം നുറുക്കണം [സദ്യക്ക്]
10
ചെമ്പ്
സദ്യക്ക് എത്ര ചെമ്പ് ചോറുവെക്കണം / ബാക്കിയുണ്ട് [ കഷ്ടി മുക്കാച്ചെമ്പ് !]
11
ചരക്ക്
സദ്യക്ക് എത്ര മാത്രം പായസം ഉണ്ട് / ബാക്കിയുണ്ട് [ അര ചരക്ക് !]
12
കുമ്പിള്‍
ഒരു കുമ്പിള്‍ വെള്ളം
13
മുടി
ഞാറിന്റെ 1 കെട്ട്
14
കുണ്ട
വൈക്കോല്‍ കൂട്ടിവെക്കുന്നത് 4 കുണ്ട/ 100 കുണ്ട !]
15
കൊട്ട
ചാണകം, വെണ്ണീറ് എന്നിവയുടെ അളവ്
16
ഏര്`
ഉഴാന്‍ എത്ര ജോടി കന്ന്? 3 ഏര്`!
17
പൂള്`
നാളികേരക്കണക്ക് - ഒരു പൂള്` നാളികേരം തരൂ
18
ചീന്ത്`
വസ്ത്രത്തിന്റെ ഒരു കഷണം
19
പുളിയില
നെറ്റിയിലോ മറ്റോ പറ്റിടുന്നത് ഒരു പുളിയിലക്കനത്തില്‍ [ വൈദ്യം ]
20
ചിരട്ട
ഒരു ചെരട്ട മണ്ണ് എടുക്കാന്‍ സമ്മതിക്കില്ല !
21
കുത്ത്
മുണ്ട് . 4 കുത്ത് മുണ്ട് കൊണ്ട് ഒരു കൊല്ലം കഴിക്കാം.
22
പല്ല്
കന്നിന്റെ മൂപ്പ്. 4 പല്ല് പ്രായം.
23
ഇല
സദ്യക്ക് എത്ര പേര്‍ ? 500 എല. എത്ര എല ബാക്കിയായി ?
24
പണത്തൂക്കം
സ്വര്‍ണ്ണം അളവ് / 28 പണക്കൂക്കം സ്വര്‍ണ്ണം
25
നുള്ള് / തരി
ഒരു തരി സ്വര്‍ണ്ണം / ഒരു നുള്ള് ഉപ്പ്
26
കെട്ട്
ഒരു കെട്ട് വിറക് / പുല്ല്
27
പിടി
ഒരു പിടി നെല്ല് / കന്നിന്` ഒരു പിടി വൈക്കോല്‍ കൊടുക്കാനില്ല !
28
മൂട്
4 മൂട് തെങ്ങ് / 10 മൂട് കപ്പ
29
ഉരുള
2 ഉരുള ചോറ് കിട്ടി
30
പന്തി
ഒരു സെറ്റ് ആളുകള്‍ / സദ്യക്ക് എത്ര പന്തി ഇരുന്നു? 3 പന്തി കഴിഞ്ഞു !
31
കയ്യില്‍
ഒരു കയ്യിലും കൂടി പായസം ആവാം !
32
കഷണം
4 കഷണം ശര്‍ക്കര ഉപ്പേരി വിളമ്പി !
33
പൊട്ട്
ഒരു പൊട്ട് ശര്‍ക്കര തിന്നു !
34
വണ്ടി
ഒരു വണ്ടി നെല്ല് . വിറക്, മണല്‍


കൊല്ലത്തിലൊരിക്കലാണ്` വീട്ടിലേക്കാവശ്യമുള്ള തുണി വാങ്ങുക. 2-3 കുത്ത് വലിയ മുണ്ട് , 2 കുത്ത് ചുട്ടിത്തോര്‍ത്ത്, 2 കുത്ത് ഒന്നര ..... 5 വാര കുപ്പായത്തുണി... ഇങ്ങനെയൊക്കെ കണക്കാക്കി വാങ്ങും . എല്ലാവര്‍ക്കും അത്യാവശ്യത്തിനുള്ളത്. കൊയ്ത്ത് കഴിഞ്ഞ് നെല്ലുവിറ്റാല്‍ നേരേ ചന്തയില്‍ [ വല്യങ്ങാടിയില്‍ ] പോയിയാണ് വാങ്ങല്‍ .കോസറിശ്ശീല, വിരിപ്പ്, പുതപ്പ് എല്ലാം മറക്കാതെ വാങ്ങും. പലചരക്കും ഇങ്ങനെത്തന്നെ. എണ്ണ, കടുക്, മുളക്, മല്ലി, മഞ്ഞള്‍, കുരുമുളക്.... ഒക്കെ ഒരു കൊല്ലത്തേക്ക് കണക്കാക്കി വാങ്ങും. അത്രയധികദിവസം സൂക്ഷിക്കാന്‍ പറ്റാത്തവ അന്നന്ന് വാങ്ങുകയേ പറ്റൂ.

ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ സ്വര്‍ണ്ണം വാങ്ങുന്നതും കൊയ്ത്ത് കഴിഞ്ഞാണ്`. ആഭരണമല്ല വാങ്ങുക. സ്വര്‍ണ്ണം [ 2 പണത്തൂക്കം, 2 പവന്‍, ഒരു തോല... ] വാങ്ങി നാട്ടിലെ തട്ടാനെ ഏല്‍പ്പിക്കും. തട്ടാന്‍ ആഭരണം പണിതു കൊടുക്കും. തട്ടാന് കൂലി നെല്ലുതന്നെ. ഉടമസ്ഥന്റെ വീട്ടിലിരുന്നാണ്` തട്ടാന്‍ പണി ചെയ്യുക.

വീട്ടാവശ്യത്തിനുള്ള മരസ്സാമാനങ്ങള്‍ [ കട്ടില്‍, ഇരിക്കാനുള്ള പലക, കയ്യില്‍ ചിരവ, ബഞ്ച് .... വീടുപണികള്‍ [ നിര്‍മ്മാണം, റിപ്പയര്‍ ] എല്ലാം കൊയ്ത്തു കഴിഞ്ഞാലേ ചെയ്യു. കൂലി നെല്ല്`. വസ്തു [ പാടം, പറമ്പ് ] , കന്നുകാലികള്‍ എന്നിവ ഉറുപ്പിക കൊടുത്താലേ കിട്ടൂ. 5 പറക്കണ്ടം, 2 ഏര്` പോത്ത്, … എന്നിങ്ങനെ [20-22 ഉറുപ്പികക്ക്] വാങ്ങും. അതോടെ മിക്ക മടിശ്ശീലയും [ പേഴ്സ് ] കാലിയാകും.

വൈക്കോല്‍ , പട്ട [ പുരമേയാന്‍ ] എന്നിവ നെല്ലുകൊടുത്താല്‍ കിട്ടും. വിത്ത് വിലകൊടുത്തല്ല; പകരം വിത്ത് കൊടുത്താണ്` വിക്രയം. പച്ചക്കറി,പഴം , കായ, പാല്‍ [പാലുല്‍പ്പന്നങ്ങളും ], നാളികേരം തുടങ്ങിയവ വാങ്ങേണ്ട ആവശ്യമേ ആര്‍ക്കും [ പൊതുവേ ] ഇല്ലായിരുന്നു.

നാടകെയുള്ള പ്രധാനപ്പെട്ട ഒരു കച്ചവടം നെല്ലു കച്ചവടമായിരുന്നു. നെല്‍ക്കുറി , നെല്ലു കച്ചവടം,നെല്ല് കടം , പിന്നെപിന്നെ നെല്ലുകുത്തി അരിയാക്കിയുള്ള കച്ചവടം എന്നിങ്ങനെ വിവിധരൂപങ്ങളില്‍ കാണാമായിരുന്നു. കൊയ്ത്ത് [ കന്നി , മകരം ] ആവുന്നതിന്ന് മുന്പ് വില ഉറപ്പിച്ച് മുന്‍കൂറായി പണം വാങ്ങിയിരുന്നു. രണ്ടു തരം വില്പ്പന ഉണ്ട്. ഒന്ന്, പണം വാങ്ങുന്ന സമയത്തെ നെല്ലുവിലക്ക് കൊയ്ത്തുകഴിഞ്ഞാല്‍ കൊടുക്കല്‍, രണ്ട് പണം ഇപ്പോള്‍ വാങ്ങുന്നുവെങ്കിലും കൊയ്ത്തുകഴിഞ്ഞ് നെല്ല് കൊടുക്കുന്ന സമയത്തെ നെല്ലുവില കണക്കാക്കും. രണ്ടും പതിവായിരുന്നു.

നെല്ല് ഉണക്കി ചേറി പതിരുകളഞ്ഞ് പറനിറച്ച് കൊടുക്കും.ഇന്നത്തെപ്പോലെ പാടത്തുവെച്ച്തന്നെ പച്ചനെല്ല് വില്പ്പന ഇല്ല. അതു കുറച്ചിലാണ്`. വീട്ടില്‍ വെച്ച് മെതിച്ച് അളന്ന് ഉണക്കി ചേറി പതിരുപാറ്റി അളന്ന് പത്തായത്തിലിട്ട് - പിന്നെ അതില്‍ നിന്നേ എടുത്ത് വില്‍ക്കൂ. നെല്ല് മെതിച്ച് അളക്കുന്നത് പാടം കേള്‍ക്കണം എന്നാണ്` സങ്കല്പ്പം. ഒന്ന്....ഒന്ന്...ഒന്ന്...രണ്ട്... രണ്ട്... രണ്ട്.... എന്നിങ്ങനെ അളന്ന് നിറയ്ക്കും. പറനിറച്ചും പറ വടിച്ചും [ ഒരു റൂളര്‍ / ഓടത്തണ്ട് ഉപയോഗിച്ച് പറയുടെ മുകളില്‍ നിരക്കി നെല്ല് പറക്കൊപ്പമാക്കല്‍ ] അളവ് ഉണ്ട്. കുത്തി നിറച്ച് അളന്ന് പത്തായത്തില്‍ ഇടും. നിറച്ച് കൊടുക്കുന്നതിനേക്കാള്‍ ഇടങ്ങഴി നെല്ല് വടിച്ചു കൊടുത്താല്‍ കുറവുണ്ടാകും. കടം കൊടുക്കുന്നത് 'വടിച്ചും ' തിരികെ വാങ്ങുന്നത് 'നിറച്ചും ' തന്നെ. നെല്ലുകുറി എല്ലായിടത്തും ഉണ്ടായിരുന്നു. കന്നിയിലും മകരത്തിലും ഓരോ നറുക്ക്. 10-12 കുറിക്കാര്‍. കുറി 5-6 വര്‍ഷം നീളും. വര്‍ഷം നീളുന്തോറും വിലയിലും കയറ്റം സ്വാഭാവികം. അതാണ്` ലാഭം.

വൈക്കോല്‍ വലിയ കുണ്ടയാക്കി മുറ്റത്ത് നിരത്തി വെക്കും. വിവാഹത്തിന്ന് പെണ്ണന്വേഷിച്ചു വരുന്നവര്‍ മുറ്റത്തെ വൈക്കോല്‍ കുണ്ട ശ്രദ്ധിക്കും. കന്നുകാലിക്ക് തീറ്റയ്ക്കും പുര മേയാനും വൈക്കോല്‍ ഉണക്കി സൂക്ഷിക്കും. വൈക്കോല്‍ ഉണക്കുമ്പോള്‍ കിട്ടുന്ന നെല്ലാണ് [ വൈക്കോല്‍ നെല്ല് ] അതിന്ന് കൂലി. വൈക്കോല്‍ നെല്ലിന്റെ കഞ്ഞി കുടിച്ച് കുട്ടികള്‍ക്ക് വയറിളക്കവും പതിവാണ്`. ക്ഷാമകാലങ്ങളില്‍ വൈക്കോല്‍നെല്ലിനും വിലകിട്ടും.

No comments: