01 December 2013

ക്ളാസ്‌‌റൂം അനുഭവങ്ങള്‍ 1




ഉയര്‍ന്ന ക്ളാസിലെ കുട്ടികളോട് സംസാരിക്കുമ്പോള്‍ ഞാന്‍ ചെറിയൊരു കാര്യം ആരാഞ്ഞു.
'
നിങ്ങള്‍ക്ക് മനക്കണക്ക് അറിയാമല്ലോ ' ഒരു കണക്ക് ചെയ്യൂ: 16+16 എത്രയാ ?കുട്ടികള്‍ ചെറുതായൊന്ന് പുഞ്ചിരിച്ച് കൈപൊക്കി
എത്രയാ?
32
ശരി
അതെങ്ങനെയാ കിട്ടിയത്? വിശദമാക്കാമോ ? കുട്ടികള്‍ നിസ്സാരമായി പറഞ്ഞു.
16
ഉം 16 ഉം 32 ശരി എങ്ങനെയാ കൂട്ടിയത് ? ഹ ഹ എന്ന് കുട്ടികള്‍
വിശദമായി ആരാ പറയുക ? ഞാന്‍ വിട്ടില്ല
ഒരു കുട്ടി എഴുന്നേറ്റു നിന്ന് പറഞ്ഞു:
6
ഉം 6ഉം 12
12
നു 2 ബാക്കി 1
1
ഉം 1ഉം ബാക്കി നില്ക്കുന്ന 1 ചേര്‍ന്നാല്‍ 3സോ 32. ഇങ്ങനെയാണെങ്കില്‍ തെറ്റായില്ലേ 32 ? കുട്ടികള്‍ മുറുമുറുത്തു ... എന്താ തെറ്റ്
6
ഉം 6ഉം കൂട്ടി 12 കിട്ടി ..ശരി ...
2
എഴുതി ... ബാക്കി 1 എന്നതിന്റെ കണക്കെന്താ? പലവട്ടം ചോദിച്ചപ്പോള്‍ ചിലര്‍ ആലോചിക്കാന്‍ തുടങ്ങി

[
കണക്കിന്` കണക്കിന്റെ ഭാഷ ]
ചെറിയ ക്ളാസിലാണെങ്കില്‍ കുട്ടികള്‍ ഇത് ബോര്‍ഡില്‍ എഴുതിക്കാണിക്കും.
16+
16
-----------
6ഉം 6ഉം കൂട്ടി 12 ; അതില്‍ 2 ഒറ്റയുടെ സ്ഥാനത്ത് [ വരക്ക് താഴെ ] നേരേ എഴുതും. ബാക്കി 1 എന്നു പറഞ്ഞ് ആ 1 കുറച്ചു ദൂരെ ഒരിടത്ത് എഴുതും. പിന്നെ ആ 1ഉം മറ്റു 1 കളും കൂട്ടി 3 എന്ന് പറയുകയും അത് [ ഒറ്റ] പത്തിന്റെ സ്ഥാനത്ത് എഴുതുകയും ചെയ്യും.
സ്വാഭാവികമായി അദ്ധ്യാപകന്‍ ക്ളാസില്‍ ചെയ്ത സംഗതികള്‍ ആവര്‍ത്തിക്കുകയാണ്` കുട്ടി ചെയ്യുന്നത് . എന്നാല്‍ എത്ര മുതിര്‍ന്നാലും ' 6ഉം 6ഉം 12 നു 2 ബാക്കി 1 ' എന്ന പാട്ട് പാടിക്കൊണ്ടിരിക്കുന്നു. ഇതാണ്` ക്ളാസ് റൂം പ്രവര്‍ത്തനങ്ങളില്‍ നാം ശ്രദ്ധിക്കേണ്ടത്. ബാക്കി 1 എന്നതിനു പകരം ബാക്കി 10 എന്നു കരുതുകയും അത് പത്തിന്റെ സ്ഥാനത്തെ അക്കങ്ങളുടെ കൂടെ കൂട്ടി സ്ഥാനക്രമത്തില്‍ എഴുതുകയും ചെയ്യാനാവുമ്പോഴാണ്` കണക്കിന്റെ ഭാഷ തിരിച്ചറിയുന്നത്. 166+166 , 666+666 എന്നൊക്കെയാണെങ്കില്‍ കാര്യങ്ങള്‍ ഇനിയും സങ്കീര്‍ണ്ണമാകയും ചെയ്യും. എന്നാല്‍ ആദ്യ പാഠത്തില്‍ത്തന്നെ ഇതു വിശദീകരിക്കുന്നത് നേരായ രീതിയിലാണെങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പം ?


15 November 2013

മുത്തശ്ശിയും കുട്ടിയും



[ ചെറിയക്ളാസുകളിൽ ധാരാളം കുഞ്ഞുകഥകൾ മലയാളം പാഠങ്ങളിൽ പഠിക്കാനുണ്ട്. മിക്കതും മുത്തശ്ശിക്കഥകളുടെ മട്ടിലുള്ളവയാണ്`. ഈ പാഠഭാഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായകമായ ഒരു കുറിപ്പ് ]

മുത്തശ്ശിയും കുട്ടിയുമായുള്ള ഇടപെടലുകളിൽ ഏറ്റവും സജീവമായ ഘടകം സംഭാഷണമാണ്`. ബന്ധം മുറുക്കിനിർത്തുന്നതിന്ന് സംഭാഷണത്തിൽ കവിഞ്ഞ മറ്റൊന്നില്ല മനുഷ്യകുലത്തിന്ന്. സംഭാഷണത്തിന്റെ ഊർജ്ജം സ്വാനുഭവങ്ങളാണ്`. മുത്തശ്ശിക്ക് അതിൽ ഒരു കുറവും ഒരിക്കലും ഇല്ല. മുത്തഛനേക്കാൾ [ പുരുഷൻ ] മാനുഷികമായ / ജീവിതാനുഭവങ്ങൾ മുത്തശ്ശിക്ക് [ സ്ത്രീക്ക് ] ഏറുമെന്നതും എല്ലാവർക്കുമറിയാം.

സംഭാഷണം ഉണർവാണ്`; ഉറക്കമല്ല. കുട്ടിയേക്കാൾ ഉണർന്നിരിക്കുന്ന സമയം അധികം മുത്തശ്ശിക്കാണ്`. 'ഒരായുസ്സിന്നുറക്കം കാലേകൂട്ടി ഉറങ്ങിയവരാണ്` മുത്തശ്ശിമാർ എന്ന്.എൻ.വി. [ നാലുമണിപ്പൂക്കൾ ] നിരീക്ഷിക്കുന്നുണ്ട്. ഈ ഉണർവിന്റെ ഊർജ്ജമാണ്` മുത്തശ്ശിയെ സംഭാഷണത്തിലേർപ്പെടുത്തുന്നത്. മുത്തശ്ശിക്ക് സംസാരിക്കാൻ ആവേശം നൽകുന്നത് കേൾക്കാൻ തയ്യാറായിരിക്കുന്ന കുട്ടിയാണ്`. മുതിർന്നവർ മുത്തശ്ശിയെ കേൾക്കൽ കുറവാണ്`. തിരക്കുകളിൽ മുത്തശ്ശിയുടെ പായാരം ആരും ചെവികൊടുക്കില്ല. കുട്ടിയാണെങ്കിലോ അതു കേൾക്കാൻ കാതും കൂർപ്പിച്ചിരിക്കയാണുതാനും .

മുത്തശ്ശിയുടെ ഉണർവിന്റെ ഭാഷണം പൊതുവേ കുട്ടിക്ക് ഉറക്കു നൽകുന്നു എന്നാണ്` പറച്ചിൽ. കുട്ടിക്ക് ഉറങ്ങാനുള്ള മരുന്നാണ്` മുത്തശ്ശിക്കഥകൾ. പക്ഷെ, സംഭവിക്കുന്നത് കുട്ടിക്ക് ഉറക്കത്തിലും ഉണർവ് നൽകുകയാണ്`. ജീവിതകാലം മുഴുവൻ കുട്ടി ഉണർന്നിരിക്കുന്നത് മുത്തശ്ശിക്കഥകളുടെ ഉണർവിലാണ്`. കുട്ടി അറിഞ്ഞോ അറിയാതെയോ ഈ കഥകളിലൂടെ തന്റെ ഭൗതികവും ധാർമ്മികവുമായ ജീവിതം നെയ്തെടുക്കുകയായിരുന്നു. മുത്തശ്ശിക്കഥകളിലെ ശാസ്ത്രീയത ഈ അർഥത്തിലാണ്`. പറയുന്ന കഥകളിലെ യുക്തിയും ശാസ്ത്രീയതയും ഒക്കെ വിശകലനം ചെയ്ത് ശരി തെറ്റുകൾ നിശ്ചയിക്കാമെങ്കിലും കുട്ടിയിൽ ഇത് ജീവിതമൂല്യങ്ങൾ സന്നിവേശിപ്പിക്കുന്നു. അതിനുള്ള സിദ്ധിയാണ്` ഇക്കഥകളിലെ യുക്തിയും ശാസ്ത്രീയതയും. ഈച്ചയും പൂച്ചയും കൂടി കഞ്ഞിവെച്ചകഥയായാലും മണ്ണാങ്കട്ടയും കരിയിലയുംകൂടി കാശിക്കുപോയ കഥയായാലും ആ പറയുന്ന കഥയല്ലല്ലോ കുട്ടി കേൾക്കുന്നത്. കഥ കേട്ടു കുട്ടി ശാരീരികമായി ഉറങ്ങുകയും മാനസികമായി ഉണരുകയും ചെയ്യുന്നു. കേട്ടവ കുട്ടിയിൽ നിലനിൽക്കുകയും ഓരോ ജീവിത സന്ദർഭങ്ങളിലും അവയെല്ലാം പുതിയ കഥകളായി കുട്ടി മനസ്സിലാക്കുകയും ചെയ്യുന്നു. ഇത് മുത്തശ്ശിക്കഥകൾക്കുള്ള സവിശേഷതകളിൽ ഒന്നു മാത്രമാണ്`.

കുട്ടിയോട് നേരിട്ടുള്ള സംഭാഷണമാണ്` കഥയായി മാറുന്നത്. കഥാസാഹിത്യത്തിന്റെ തുടക്കരൂപം തന്നെ [ വാചികകഥ] ഇന്നും മുത്തശ്ശിമാർ അവലംബിക്കുന്നു. കഥയുടെ ജീവിതത്തിലേക്ക് ആദ്യ വാക്യത്തിൽ തന്നെ മുത്തശ്ശിക്ക് കുട്ടിയെ പ്രവേശിപ്പിക്കാനാവുന്നു. പാഠപുസ്തകത്തിലെ കഥ നോക്കുക. ബാലകഥയായി നരേന്ദ്രനാഥ് എഴുതിവെച്ച കഥയാണെങ്കിലും അത് മുത്തശ്ശി പറയാൻ തുടങ്ങുന്നതോടെ കുട്ടിയിലേക്ക് പ്രവേശിക്കുകയാണ്`. പണ്ട്..പണ്ട്... എന്ന ആദ്യ പദങ്ങളിലൂടെ കുട്ടിയെ ഈ യഥാർഥലോകത്തുനിന്ന് അടർത്തിയെടുക്കുകയാണ്`. അതുവരെ പലകാര്യങ്ങളിലും വാശിപിടിച്ചിരിക്കുന്ന കുട്ടി [ യഥാർഥ ലോകത്തുള്ള കുട്ടി ] പണ്ട്...പണ്ട്... എന്നു കേട്ടുതുടങ്ങുന്നതോടെ വാശി ഉപേക്ഷിക്കുന്നത് അതുകൊണ്ടാണ്`. പലവട്ടം കേട്ട കഥയാണെങ്കിൽ കൂടി ഇതാണ്` സംഭവിക്കുന്നത്. ഒരു പക്ഷെ, ഇന്ത്യൻ കഥാലോകത്തു മാത്രമുള്ള ഒരു ആഖ്യാനരീതിയാവാനും മതി ഇത്. കഥാലോകം രൂപപ്പെടുന്നതുതന്നെ ഭാരതീയമായ ഒരു ആഖ്യാനാന്തരീക്ഷത്തിൽ നിന്നാണല്ലോ.

ആവർത്തനത്തിൽ സ്വാദുകെടാത്തതാണ്` മുത്തശ്ശിക്കഥകളുടെ ഒരു സവിശേഷത. കഥാ സാരം മാത്രമല്ല ഇതിനു കാരണം. മുത്തശ്ശി കഥ പറയുകയാണ്`. പറച്ചിൽ സജീവമാണ്`. മുഖഭാവങ്ങൾ, വികാരവിക്ഷോഭങ്ങൾ, ശാബ്ദികമായ ഏറ്റക്കുറച്ചിലുകൾ, ആംഗ്യങ്ങൾ, സ്പർശനാദി വ്യവഹാരങ്ങൾ [ കുട്ടിയെ തൊട്ടും പിടിച്ചും ഉമ്മവെച്ചും കഥ പറയുന്ന രീതി ] എന്നിവയൊക്കെ കഥയുടെ ആവർത്തവൈരസ്യം ഇല്ലാതാക്കുകയാണ്`. കഥപറയുന്ന സന്ദർഭം പോലും ഇതിനു സഹായകമാവുന്നുണ്ട്. വാശിമാറ്റാൻ, ഉറക്കാൻ, ഉഷാറാക്കാൻ, കരച്ചിലും പേടിയും മാറ്റാൻ, വിരസതയകറ്റാൻ.... എന്നിങ്ങനെ സന്ദർഭങ്ങൾ വിവിധങ്ങളാണ്`. ഓരോ കഥപറച്ചിലിലും കഥയുടെ ഭാവമണ്ഡലം പുതിയതാവുകയാണ്`.

മുത്തശ്ശി കഥപറയുകയും കുട്ടി കേൾവിക്കാരനാവുകയും ചെയ്യുന്നതിലൂടെ കഥ കുട്ടിയുടെ ജീവിത മണ്ഡലത്തിൽ കഥയേക്കാളധികം അതൊരു മൂല്യബോധനോപാധിയായി മാറുകയാണ്`. കഥയിലൂടെ കുട്ടിയിൽ സന്നിവേശിക്കുന്നത് ജീവിത മൂല്യങ്ങളും ധാർമ്മിക മൂല്യങ്ങളുമാണ്`. ഒരു തരത്തിലുള്ള മോറൽ എഡ്യുക്കേഷൻ ആണ്` ഈ രംഗത്ത് സംഭവിക്കുന്നത്. മുത്തശ്ശിക്കഥകളുടെ സുപ്രധാനമായ മികവുകളിലൊന്ന് ഈ മൂല്യബോധനമാണ്`. അതിനേറ്റവും അർഹതയുള്ള ജീവിതം മുത്തശ്ശിയുടേതാണെന്ന് സമൂഹം അംഗീകരിക്കുകയാണ്`. വരും തലമുറയ്ക്ക് കരുത്തുള്ള ജീവിതം നിർമ്മിക്കുകയാണ്` മുത്തശ്ശി. കഥ അതിന്നുള്ള ജീവത്തായ ഉപകരണവും.

മുത്തശ്ശിയും കുട്ടിയുമായുള്ള സാഹിത്യലോകം കഥ മാത്രമല്ല. കഥകളെക്കാളധികം പാട്ടുകൾ, കടംകഥകൾ, ചോദ്യോത്തരങ്ങൾ എന്നിവ ഉണ്ടാകും. നിരവധി പാട്ടുകൾ കുട്ടി ആദ്യമായി കേട്ടുതുടങ്ങുന്നത് മുത്തശ്ശിയുമായുള്ള ഇടപെടൽ വേളകളിലാണ്`. കടംകഥകൾ മുഴുവൻ മുത്തശ്ശിമാരാണ്` പകർന്നുപോരുന്നത്.

മുത്തശ്ശി ഒരു ബിംബം മാത്രമാണ്`. എല്ലാ മുത്തശ്ശിക്കഥകളും പറയുന്നത് മുത്തശ്ശിമാരാകുന്നില്ല. ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ ചേച്ചിയാണ്` കഥ പറഞ്ഞുകൊടുക്കുന്നത്. എം.ടിയുടെ കഥകളിൽ മുത്തശ്ശിമാരും ഓപ്പോൾ മാരും എല്ലാം കഥ പറയുന്നുണ്ട്. കഥ കേൾക്കുന്നത് എപ്പോഴും കുട്ടിയാണ്`. ഈ മുത്തശ്ശിമാരും ഓപ്പോൾ / പെങ്ങൾ മാരും ഒക്കെ സാധാരണ ജീവിതങ്ങളല്ല. സാധാരണ ജീവിതങ്ങൾക്ക് കഥയില്ല. അസാധാരണ ജീവിതങ്ങളാണ്` മുത്തശ്ശിമാരെ ഉണ്ടാക്കുന്നത്. ഒരു പാട് കണ്ടറിഞ്ഞവർ, കൊണ്ടറിഞ്ഞവർ തന്നെയാണ്` മുത്തശ്ശിമാരാകുന്നത്. പ്രായം മാത്രമല്ല മുത്തശ്ശിക്കഥകളിലെ വക്താക്കളെ ഉണ്ടാക്കുന്നത്. പ്രതിവിചിത്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോന്നവരാണ്`. അതുകൊണ്ടുതന്നെയാണ്` അവർക്ക് കഥ പറയാനാകുന്നത്. [ എഴുത്തുകാരനാകുന്നതും ഇതുപോലെതന്നെയാണല്ലോ. ]ജീവിതമാണ്` അവർ കഥകളാക്കിപറയുന്നത്. കഥകളിലൂടെ കുട്ടിക്ക് പകരുന്നത് ജീവിതം തന്നെയാണ്`. വരും തലമുറയ്ക്ക് എല്ലുറപ്പുള്ള ജീവിതം നയിക്കാൻ സഹായകമായ പാഠങ്ങളാണ്` ഓരോ കഥകളും.

03 November 2013

പഠനവും പരീക്ഷയും തമ്മിലെന്ത്?


പഠനവും പരീക്ഷയും തമ്മില്‍ ബന്ധപ്പെടുന്നത് ഐക്യപ്പെട്ടാണ്`; വിരുദ്ധതയിലല്ല.
പഠിച്ചു കഴിഞ്ഞ് പരീക്ഷ എന്ന സങ്കല്‍പ്പം കേരളീയമെങ്കിലും അല്ല. പയറ്റും പഠിപ്പും ഒപ്പമായിരുന്നു നമുക്ക്. പഠിപ്പ് കഴിഞ്ഞ് പയറ്റല്ല; പഠിപ്പിനൊപ്പം പയറ്റാണ്`. പയറ്റിത്തെളിയലാണ്` പഠിപ്പ്; പയറ്റിത്തെളിഞ്ഞാലും പഠിപ്പ് അവസാനിക്കുന്നില്ല.

സ്കൂള്‍ കാര്യത്തില്‍ പഠിപ്പും പയറ്റും വിരുദ്ധധ്രുവങ്ങളിലാണ്`. ഇന്ന് നമ്മുടെ പഠിപ്പും പരീക്ഷയും തമ്മിലുള്ള ഈ വൈരുദ്ധ്യം പഠിപ്പും പരീക്ഷയും കുട്ടിക്ക് ഭാരമായി തീരുന്നു. മെല്ലെ മെല്ലെ പഠിപ്പ് രസകരവും ഉത്സാഹഭരിതവും ഭയരഹിതവുമാക്കി. ഇനി പരീക്ഷയും അങ്ങനെയാവണം.

പഠനം ഇങ്ങനെയൊക്കെയാവണമെന്ന് നിഷ്കർഷ ഉണ്ട്:

  • ശിശുകേന്ദ്രീകൃതം
  • പ്രവർത്തനാധിഷ്ടിതം
  • സ്വയം മൂല്യനിർണ്ണയം ചെയ്യുന്നതിന്ന് അവസരം
  • ഭിന്നശേഷികൾ
  • ഭിന്ന നിലവാരക്കാരായ കുട്ടികൾ
  • സാമൂഹ്യപ്രശ്നങ്ങളിലൂന്നിയുള്ള ഉള്ളടക്കം
പരീക്ഷക്കും നിഷ്കര്‍ഷയുണ്ട് ; പാലിക്കാറില്ലെങ്കിലും.
പരീക്ഷ രണ്ടു തലത്തിലുണ്ട്. സി..യും, ടി..യും . ടി.ഇ യെ കുറിച്ചു നോക്കാം
1882 ലെ ഹണ്ടര്‍ കമ്മീഷന്‍ മുതല്‍ പരീക്ഷാനവീകരണം പറയുന്നുണ്ട്. "പരീക്ഷാസമ്പ്രദായത്തിന്റെ പ്രധാനപ്പെട്ടതും നന്നായി മനസിലാക്കപ്പെട്ടതുമായ ന്യൂനത, വിവരങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള വിദ്യാര്‍ഥിയുടെ കഴിവില്‍മാത്രമാണ് അത് ഊന്നുന്നത് എന്നതാണ്. അപരിചിതവും പുതിയതുമായ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനും ലളിതമായി ചിന്തിക്കാനുമുള്ള കഴിവ് പരീക്ഷാസമ്പ്രദായത്തില്‍ പരിശോധിക്കപ്പെടുന്നില്ല."[പ്രൊ. യശ്പാല്‍ ]
നമ്മുടെ പരീക്ഷകള്‍ പാഠാടിസ്ഥാനത്തിലാവുകയാണ്` ഇന്നും. ആശയാടിസ്ഥാനത്തിലാവേണ്ടതുണ്ടായിരുന്നു.

A solid hemisphere of radius 6 centimetres is melted and recast in to a cone of the same radius. What is the height of the cone? [sslc march 2005/ english version/ score 3]
34 സെന്റീമീറ്റര്‍ നീളമുള്ള ഒരു കമ്പി വളച്ച് ഒരു ചതുരമുണ്ടാക്കുന്നു. ഈ ചതുരത്തിന്റെ വികര്‍ണ്ണത്തിന്റെ നീളം 13 സെന്റീമീറ്ററാണ്`. എങ്കില്‍ ചതുരത്തിന്റെ വശങ്ങളുടെ നീളം എത്രയാണ്`. [ എസ്.എസ്.എല്‍.സി 2012 / മലയാളം വേര്‍ഷന്‍ / സ്കോറ് 3 ]

നോക്കൂ ; 2005ലും 2012 ലും വലിയ മാറ്റമില്ല; പാഠപുസ്തകത്തിലുള്ള ഒരു സാധാരണ ചോദ്യം. ആശയമല്ല; റ്റെക്സ്റ്റ് ആണ്` ആധാരം. [ പിന്നെ, കമ്പി 'വളച്ച് ' ചതുരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിലെ അയുക്തി വേറേയും. വളച്ചാല്‍ ചതുരമുണ്ടാവില്ലല്ലോ !]

ഇനി
"വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്." [KCF 2007]
ഇതൊക്കെ ഇങ്ങനെ പറയുന്നു എന്നല്ലാതെ പ്രയോഗിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ
  • പഠനം വികലീകരിക്കപ്പെടുകയും പരീക്ഷക്കുവേണ്ടിയുള്ള അഭ്യാസമായിത്തീരുകയും ചെയ്യുന്നു
  • പാഠപുസ്തകം മാത്രം അവലംബിച്ചാലും പരീക്ഷ ജയിക്കാമെന്നാവുന്നു
  • ടീച്ചേര്‍സ് വെറും പരീക്ഷക്കുള്ള ടൂട്ടോറിയല്‍കാരായി മാറുന്നു
  • അദ്ധ്യാപക പരിശീലനം, ക്ളസ്റ്ററുകള്‍, പരിശീലനങ്ങലള്‍ എന്നിവയൊക്കെ അപ്രസക്തമായിപ്പോകുന്നു
  • പരീക്ഷക്ക് വരുന്നതു മാത്രം പ്രധാനപ്പെട്ടതായിത്തീരുന്നു
  • വിജയം മാത്രം [ മികച്ചതു പോലുമല്ല] ലക്ഷ്യമായി മാറുന്നു

28 October 2013

പരീക്ഷ വരുന്നതിനു മുമ്പ്


2014 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷക്കുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി ആരംഭിച്ചിരിക്കുന്നു. പരീക്ഷാ ടൈംറ്റേബിൾ വന്നു. സ്കൂളുകളിൽ [ കലോത്സവത്തിരക്കുകളുണ്ടെങ്കിലും ] പഠനപ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നു.

എന്തൊക്കെ ശിശുകേന്ദ്രീകൃതം പറഞ്ഞാലും പരീക്ഷ കുട്ടിക്ക് പേടിയാണ്`. കുട്ടിക്ക് മാത്രമല്ല അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പേടിയാണ്`. മാധ്യമങ്ങൾ കുട്ടികളെ സഹായിക്കാനായി എന്നേ ഒരുക്കം തുടങ്ങി. സഹായക പാഠങ്ങൾ, നിർദ്ദേശങ്ങൾ, ഹെല്പ്പ് ഡസ്കുകൾ... അങ്ങനെ . എന്നിട്ടും പേടിക്ക് ഒരു കുറവുമില്ല. പഠിക്കാത്ത കുട്ടിയേക്കാൾ പേടി പഠിച്ച കുട്ടിക്കാണ്` എന്ന വിരോധാഭാസവും ഉണ്ട്.

എന്താണ്` പേടിക്ക് അടിസ്ഥാനം ?

കുട്ടിക്കും അദ്ധ്യാപകർക്കും പേടിക്കടിസ്ഥാനം പ്രധാനമായും ചോദ്യങ്ങളുമായി ബന്ധപ്പെട്ടല്ല. നന്നായി പഠിപ്പിച്ച അദ്ധ്യാപകനും നന്നായി പഠിച്ച കുട്ടിക്കും ഉള്ളടക്കപരമായ വ്യാകുലതകളില്ല. 'വെള്ളം വെള്ളം പോലെ' പഠിച്ച കുട്ടിക്ക് പേടിക്കാൻ എന്തുണ്ട് ?

ഏറ്റവും പ്രാഥമികമായ പേടി പഠനവും പരീക്ഷയും തമ്മിലുള്ള വൻ വിടവാണ്`. സവിശേഷമായും പുതിയ പാഠ്യപദ്ധതി വന്ന കാലം മുതൽ ഈ ഭയം സ്ഥിരം ചർച്ചാ വിഷയമാണ്`. പഠനം പ്രവർത്തനാധിഷ്ഠിതവും പ്രക്രിയാധിഷ്ഠിതവും ആണ്`. സംഘപഠനം, സഹകരണാത്മക പഠനം, ഗ്രൂപ്പ് പഠനം എന്നിവയിലൂടെ കടന്നുവന്ന കുട്ടി പരീക്ഷാഹാളിൽ കരയ്ക്ക് പിടിച്ചിട്ട മത്സ്യം പോലെയാവുന്നു. ഇത് ടി.. യുടെ കുഴപ്പമല്ല. ചോദ്യങ്ങളുടെ മാത്രം കുഴപ്പമാണ്`. എന്നാൽ ഈ ചർച്ചകളുടെ സത്ത ചോദ്യപേപ്പറിടുന്നവർ [ മിക്കവരും ] പരിഗണിക്കാറേ ഇല്ല [ മിക്കപ്പോഴും ] എന്ന കാര്യം എന്നും ആവർത്തിക്കുകയാണ്`.

കെ.സി.എഫും [2007] അതിലെ മൂല്യനിർണ്ണയ തീരുമാനവും പരീക്ഷാവേളകളിൽ ആരും ആലോചിക്കുന്നില്ല. "വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്." എന്ന ഖണ്ഡിക ഏട്ടിലെ പശുവായി മാറുന്നു എന്നാണനുഭവം.

ക്ളാസ് മുറികൾ ശിശുകേന്ദ്രീകൃതം, പ്രവർത്തനാധിഷ്ഠിതം, നിരന്തര മൂല്യനിർണ്ണയ വിധേയം, പരിഹാരബോധനം , ജനാധിപത്യപരം, സർഗാത്മകം എന്നിങ്ങനെ ചിട്ടപ്പെടുത്തിയതാണ്`. സി.. തലത്തിൽ പൂർത്തിയാക്കാ / നിർവഹിക്കാനാവാത്ത മേഖലകളും ഘടകങ്ങളും മൂല്യനിർണ്ണയം ചെയ്യുന്നത് ടേർമിനൽ പരീക്ഷകളിലാണ്`. അതങ്ങനയേ ചെയ്യാനാവൂ. എന്നാൽ ആയത് ക്ളാസ് റൂം പ്രവർത്തനങ്ങളുടേയും നടന്ന പഠനപ്രവർത്തനങ്ങളുടേയും രീതികളെ സമ്പൂർണ്ണമായി മറന്നുകൊണ്ടുള്ളതാവുകയാണ്`. മന:പ്പാഠവും , കൃത്രിമമായ / സർഗരഹിതമായ പ്രവർത്തനങ്ങളും , മത്സരാധിഷ്ഠിതവും ഒക്കെയായ ഒരവസ്ഥ പരീക്ഷാമുറികളിൽ രൂപപ്പെടുത്തുകയാണ്`. പരീക്ഷയെകുറിച്ചുള്ള ഒന്നാമത്തെ പേടിക്ക് അടിസ്ഥാനം ഇതുതന്നെയാണ്`.

ഒരുദാഹരണം നോക്കൂ:
"പുകയിലക്കഷായവും വെളുത്തുള്ളിക്കഷായവും എൻഡോസൽഫാൻ പോലുള്ള രാസകീടനാശിനികൾക്ക് വഴിമാറി. രാസകീടനാശിനികൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഏതെങ്കിലും രണ്ടു ദോഷങ്ങൾ എഴുതുക. “
[ ചോദ്യ നമ്പർ 6 / സ്കോറ് 2 / എസ്.എസ്.എൽ.സി 2013 മാർച്ച് / കെമിസ്റ്റ്രി / മലയാളം വേർഷൻ ]

കൃത്രിമത്വം : പുകയിലക്കഷായവും..... വഴിമാറി. എന്ന ആദ്യഭാഗവും കുട്ടി ഉത്തരമെഴുതേണ്ട രണ്ടാം ഭാഗവും തമ്മിലെന്തു ബന്ധം? അതില്ലെങ്കിലും കുട്ടിക്ക് രണ്ടു ദോഷങ്ങൾ എഴുതാമല്ലോ. ആദ്യഭാഗം വായിക്കാനുള്ള സമയനഷ്ടം മാത്രമേ അതിലുള്ളൂ. ശിശുസൗഹൃദപരമാക്കാനുള്ള കൃത്രിമപ്രയത്നം വെറുതെ നേരം കളയാനുള്ള വഴിയായി മാറുന്നു.

അശാസ്ത്രീയത : കൂറ്റൻ തോട്ടങ്ങളിൽ മുഴുവൻ നേരത്തേ പുകയിലക്കഷായവും വെളുത്തുള്ളിക്കഷായവും ആണുപയോഗിച്ചിരുന്നതെന്നും അതു പിന്നീട് എൻഡോസൽഫാൻ പോലുള്ളവക്ക് വഴിമാറി എന്നും കുട്ടിയോട് തട്ടിവിടുന്നത് അശാസ്ത്രീയമല്ലേ ? കുട്ടിയെ വഴിതെറ്റിക്കുകയാണോ പരീക്ഷ. പരീക്ഷ കുട്ടിക്ക് പരീക്ഷയും പഠനവും കൂടിയാണ്`. ഇങ്ങനെ ഒരു കാര്യം കുട്ടി പരീക്ഷാവേളയിൽ സാന്ദർഭികമായാണെങ്കിലും പഠിക്കുന്നത് നല്ലതാണോ?

മന:പ്പാഠം : പാഠപുസ്തകത്തിലെ ചില വരികൾ മന:പ്പാഠം പഠിച്ചിട്ടുണ്ടോ എന്നാണ്` ഇവിടെ നോക്കുന്നത്. മന:പ്പാഠം എന്ന വെല്ലുവിളിയൊഴികെ ഈ ചോദ്യം കുട്ടിയിൽ സർഗാത്മകമായ് ഒരു വെല്ലുവിളിയും / ഉത്സാഹവും ഉണ്ടാക്കുന്നില്ലല്ലോ .

ഇതുപോലുള്ള നിരവധി ഉദാഹരണങ്ങൾ ചോദ്യപേപ്പറുകളിലെല്ലാം കാണാൻ കഴിയും .
സി.. ആണെങ്കിലും ടി.. ആണെങ്കിലും പരീക്ഷ എന്ന നിലയിൽ കാണുമ്പോൾ അതിന്റെ ലക്ഷ്യങ്ങളും തുടർച്ചകളും വിഭാവനം ചെയ്യുന്നുണ്ട്. കുട്ടിയുടെ മികവ് കണ്ടെത്തൽ, അഭിരുചിതിരിച്ചറിയൽ, ദിശാനിർണ്ണയം, ഉൾക്കൊള്ളൽ [ തോറ്റുവെന്ന് തള്ളലല്ല] എന്നിവ പരീക്ഷയുടെ ഭാഗമായി ഉണ്ടാവേണ്ടതുണ്ട്. ഇതൊന്നും ഇന്നത്തെ നമ്മുടെ പരീക്ഷകളിൽ ഉണ്ടാവുന്നില്ല. തോറ്റവർ എവിടെയോ പോയി മറയുന്നു എന്ന തോന്നലാണ്`. ജയിച്ചവർ മാത്രം ചർച്ച ചെയ്യപ്പെടുന്നു. തോറ്റവർക്കൊന്നും മികവോ അഭിരുചിയോ ദിശാലഭ്യതയോ ഒന്നും വേണ്ടെന്ന് തീരുമാനിക്കുന്നതാരാണ്` ?

പരീക്ഷയിലെ മൂല്യബോധവും ജനാധിപത്യവും

പരീക്ഷാ ഹാൾ ഭൗതികമായി മുമ്പ് പഠിച്ച ക്ളാസുമുറിയാണെങ്കിലും പരീക്ഷാവേളയിൽ ക്ളാസ്‌‌മുറിക്കു നേരേ വിപരീതമായ മുഖമാണ്` കാണിക്കുക. നിശ്ചിത സമയത്ത് നിശ്ചിത സ്ഥലത്ത് നിശ്ചലമായി ... പരീക്ഷ എഴുതിക്കഴിക്കുകയാണ്`. പരീക്ഷക്കിരിക്കുന്നവരൊക്കെ തക്കം കിട്ടിയാൽ കോപ്പിയടിക്കും എന്ന മട്ടിലാണ്` ഇൻവിജിലേഷൻ. 10 കൊല്ലം പഠിച്ച സ്കൂളിൽ നല്ല കുട്ടിയായിവളർന്ന കുട്ടി പരീക്ഷയുടെ 10 ദിവസം കള്ളത്തരം ചെയ്യും എന്ന് വിചാരിക്കുന്നതിൽപ്പരം മൂല്യച്യുതി മറ്റെന്താണ്`? പരീക്ഷക്കെന്നല്ല ഒരു സന്ദർഭത്തിലും അന്യായം / തെറ്റ് ചെയ്യില്ല എന്ന ബോധത്തിലേക്ക് കുട്ടിയെ വളർത്തിയെടുക്കാൻ കഴിയാതെപോയ അദ്ധ്യാപകൻ എന്തുമൂല്യബോധമാണ്` കുട്ടിയിൽ ഉണ്ടാക്കിയത്? കോപ്പിയടിച്ചായാലും ജയിച്ചേപറ്റൂ എന്ന ചിന്ത ഉൽപ്പാദിപ്പിക്കുന്ന പരീക്ഷാരീതിയും ഈ മൂല്യച്യുതിക്ക് കാരണമാവുന്നുമുണ്ട്.

ജനാധിപത്യം പരീക്ഷാ ഹാളിൽ അസ്തമിക്കുന്നു. പരീക്ഷാ സമയം, ചോദ്യം, ഉത്തരം, എഴുത്തുരീതികൾ, ഭിന്നനിലവാരമുള്ള കുട്ടികൾക്കുള്ള പരിഗണന, പേപ്പർ വാല്യുവേഷൻ എന്നിങ്ങനെ സകല ഘടകങ്ങളിലും ജനാധിപത്യം പേരിനുപോലുമില്ല. കുട്ടിക്ക് സാധ്യമായ നിലവാരം, മികവെത്രയുണ്ടെന്ന് കുട്ടിക്കെങ്കിലും മനസ്സിലാക്കാനുള്ള സാധ്യത, പരിഹാരം ഇവയൊന്നും പരീക്ഷക്ക് ഇപ്പോൾ വിഷയീഭവിക്കുന്നേ ഇല്ല.

ഒരുദാഹരണം നോക്കൂക: ഒരു ജോലി ചെയ്തുതീർക്കുന്നതിന്ന് ബാബുവിന്` അബുവിനേക്കാൾ 6 ദിവസം അധികം വേണം. ഇവർ രണ്ടുപേരും ഒരുമിച്ചു ചെയ്താൽ 4 ദിവസം കൊണ്ട് ജോലി തീരും. എങ്കിൽ ഓരോരുത്തർക്കും ഒറ്റക്ക് ആ ജോലി ചെയ്തുതീർക്കാൻ എത്ര ദിവസം വേണം?
[ ചോദ്യം 18 ബി ചോയ്സ് / കണക്ക് / മലയാളം മീഡിയം / 5 സ്കോറ് / 2013 എസ്.എസ്.എൽ.സി. മാർച്ച് ]

ഓരോരുത്തർക്കും ഒറ്റക്ക് ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം വേണം എന്ന ചോദ്യം ഇരുവരും ആ ജോലി ചെയ്യാൻ കഴിയുന്നവരാണെന്ന് ഉറപ്പാകുന്നു. അങ്ങനെയാണെങ്കിൽ ബാബുവിന്ന് 6 ദിവസം അധികം വേണം എന്നു പറയുന്നതിൽ എന്താണ്` യാഥാർഥ്യം? ഭിന്ന വ്യക്തികളെന്ന നിലക്ക് അരയോ ഒന്നോ ദിവസത്തെ വ്യത്യാസം സാധാരണനിലയിൽ മനസ്സിലാവും. പാഠഭാഗവുമായുള്ള ബന്ധമോ ഉത്തരമോ ഒന്നും അല്ല പ്രശ്നം. തൊഴിൽപരമായ മൂല്യയുക്തി ഇതിലില്ല. സൂചിപ്പിക്കുന്നത് നിഷ്കളങ്കമായ ചോദ്യങ്ങൾ പോലും കുട്ടിയുടെ മൂല്യബോധത്തേക്കാൾ താഴെയാണ്`എന്നുതന്നെയാണ്`.

സമയപാലനം
പരീക്ഷക്ക് സമയകൃത്യതയുണ്ട്. ചോദ്യപേപ്പർ നിർദ്ദേശങ്ങളിൽ ഓരോ ചോദ്യത്തിനും അനുവദിച്ചിട്ടുള്ള സ്കോറ് പരിഗണിച്ച് സമയോപയോഗം ചെയ്യണം എന്നുമുണ്ട്.
എന്നാൽ ക്ളാസ്‌‌മുറിയിൽ ഒരിക്കൽ പോലും കുട്ടിയെ സമയം കൈകാര്യം ചെയ്യാനുള്ള ബോധപൂർവമായ പ്രവർത്തനങ്ങൾ ഇല്ല. ടൈം മാനേജ്മെന്റ് കുട്ടിയെ ഒരിക്കൽ പോലും പരിശീലിപ്പിക്കുന്നില്ല. മാത്രമല്ല മെച്ചപ്പെടുത്തുന്നതിനായി സമയം ആവശ്യത്തിന്ന് നൽകുകയും ചെയ്യും എന്നാണല്ലോ ക്ളാസ്‌‌റൂം അനുഭവം . പരീക്ഷഹാളിൽ ഇൻവിജിലേറ്ററും സ്കൂൾ ബല്ലും സമയം കഴിഞ്ഞൂ...കഴിഞ്ഞൂ എന്ന് തിരക്കിക്കൊണ്ടിരിക്കും. 5 മിനുട്ട് മുമമ്പുള്ള വാണിങ്ങ് ബെല്ല് എഴുത്തു നിർത്താനും കുത്തിക്കെട്ടാനും ഉള്ളതെന്നാണ്` മിക്കവരുടേയും ധാരണ. കുട്ടിയുടെ സമയം നിയന്ത്രിക്കുന്നതിന്റെ പരീക്ഷാവസ്ഥ നിസ്സാരമല്ല.

മാത്രമല്ല, ഒരാസ്വാദനക്കുറിപ്പ് [ ഉദാ ] എഴുതാൻ എല്ലാ കുട്ടിക്കും ഒരേസമയം ആണ്` അനുവദിക്കുക. പരീക്ഷാ സമയക്രമം അങ്ങനെയാണ്`. ആകെ ചോദ്യങ്ങൾ, ആകെ അനുവദിച്ച സമയം എന്നാണനുപാതം . അപ്പോൾ ഭിന്ന നിലവാര പരിഗണന ഇല്ല. ചുരുക്കത്തിൽ സംഭവിക്കുന്നത് കുട്ടിക്ക് എന്തറിയാം / അറിയില്ല എന്നല്ല തന്ന സമയത്തിനുള്ളിൽ കുട്ടിക്ക് എന്തുചെയ്യാം എന്ന വേഗതയാണ്` അളക്കപ്പെടുന്നത്. അറിവ് പരിശോധിക്കുന്നതിനു പകരം മന:പ്പാഠ / ലേഖ വേഗതയാണ്` അളക്കുന്നത്. സമയത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ കുട്ടി തോറ്റുപോകുന്നു.

കൂളോഫ് സമയം

15 മിനുട്ട് സമാശ്വാസ സമയം ഉണ്ട്. ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനുള്ള സമയം എന്നാണിതിന്റെ അർഥം. 15 മിനുട്ട് നല്ലതു തന്നെ. പക്ഷെ, അതെങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് കുട്ടിക്ക് ആർ
പരിശീലനം കൊടുക്കുന്നു. ഒഴുക്കൻ മട്ടിൽ ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ എന്നൊരു പറച്ചിലേ ഉള്ളൂ.

ഇനി, അങ്ങനെ മനസ്സിലാക്കാൻ തുടങ്ങിയാൽ പൊടുന്നനെ കിട്ടുന്ന ചില ഉത്തര സൂചനകളുണ്ട്. പലപ്പോഴും പിന്നീടവ മറന്നും പോകാം എന്നത് മുതിർന്നവർക്കുപോലും അനുഭവമല്ലേ ? അതൊന്ന് കുറിച്ചുവെക്കാൻ ഒരു തുണ്ട് കടലാസ് [ സ്ക്രിബിളിങ്ങ് പേജ് ] കുട്ടിയുടെ കയ്യിലില്ല. കുത്തിക്കുറിക്കാനൊരു കടലാസ് കുട്ടിക്ക് നൽകുന്നതിനെന്താ തടസ്സം. ചോദ്യപേപ്പറിൽ ഒന്നും കുറിച്ചുവെക്കാൻ പാടില്ലല്ലോ.

അങ്ങനെ പേപ്പർ കൊടുത്താൽ അത് കുട്ടി കോപ്പിയടിക്കാനും മറ്റും ദുരുപയോഗം ചെയ്യും എന്നാണ്` ഒരു വാദം. അത് നേരത്തെ പറഞ്ഞ ഇൻവിജിലേഷൻ സംസ്കാരത്തിന്റെ ഉല്പ്പന്നമായ ചിന്തയാണല്ലോ. ആ സ്ക്രിബിളിങ്ങ് പേജടക്കം തുന്നിക്കെട്ടിയ ഉത്തരക്കടലാസ് കെട്ട് കുട്ടിയുടെ പ്രവർത്തനരേഖയായി പരിഗണിക്കുകകൂടി ചെയ്യേണ്ടതാണ്`. പ്രോസസ്സ് പലതും അതിൽ കാണാം.

മാർച്ചിലെ ഭീതിദമായ ചൂടിൽ ഉച്ചക്ക് പരീക്ഷ എന്ന സങ്കല്പ്പം എത്രയോ പരാതി കേട്ടതാണ്`. പരീക്ഷാപേപ്പറിന്റെ സെക്യൂരിട്ടി സംബന്ധിച്ച സംഗതികൾ ഇതിനെ ന്യായീകരിക്കാൻ അധികൃതർ പറയുന്നു. പരീക്ഷ കുട്ടിക്കു വേണ്ടിയാണെന്നും ശിശു സൗഹൃദപരമാകണമെന്നും തീരുമാനിച്ചാൽ ബാക്കിയൊക്കെ ശരിയാക്കിയെടുക്കാവുന്നതേ ഉള്ളൂ. നമ്മുടെ അധികൃതർ പ്രശ്നപരിഹാരത്തിൽ അത്ര മോശക്കാരൊന്നും അല്ലല്ലോ.

പരീക്ഷക്കുശേഷം ?

ഇനി പരീക്ഷക്കുശേഷം എന്ത് ? വിജയവും തോൽവിയും സേയും ഒക്കെ ശരി. തോറ്റവരെ കുറിച്ച് ഒരു ചർച്ചയും ഇല്ല. പഠനത്തിന്റെ അവിഭാജ്യഘടകമായ പരീക്ഷ [ കെ.സി.എഫ് ] കുട്ടിയുടെ മികവ് , അഭിരുചി, ദിശാനിർണ്ണയം , പരിഹാരബോധനം, കഴിവുകൾ കണ്ടെത്തൽ തുടങ്ങിയ പ്രധാനപ്പെട്ട സംഗതികളിലൊന്നും ഒരു തുടർച്ചയും ഇല്ല. തോറ്റവർ എന്നെന്നേക്കുമായി തോറ്റു എന്ന കണക്കുമാത്രം. കുട്ടിയുടെ അവകാശമായ വിദ്യാഭ്യാസം വിജയിച്ചവരേക്കാൾ തോറ്റവരെ അല്ലെ പരിഗണിക്കുകയും പിന്തുടരുകയും ചെയ്യേണ്ടത് ? വിജയികളെ അനുമോദിക്കുന്നതോടൊപ്പം തോറ്റവരെ ആശ്വസിപ്പിക്കയും അവരെ കൂടി വിജയികളാക്കാനുള്ള പ്രയത്നങ്ങളിൽ ഏർപ്പെടേണ്ടതും നമ്മുടെ ചുമതലയല്ലേ?