05 July 2012

കഥകളിയിലെ ആഹാര്യം


'ചെറുതായില്ല ചെറുപ്പം ' എന്ന പാഠം [ പത്താം ക്ളാസ്- കേരളപാഠാവലി- യൂണിറ്റ് 1 ] കേരളത്തിലെ ദൃശ്യകലകള്‍, ആട്ടക്കഥ... എന്നിവയില്‍ കൂടി ഊന്നിക്കൊണ്ടുള്ളതാണ്`. കഥകളി നമ്മുടെ സ്വന്തമായ വിശ്വപ്രസിദ്ധ കലാരൂപമാകുന്നു. അതുകൊണ്ടുതന്നെ ക്ളാസില്‍ കഥകളിയിലെ ആഹാര്യരീതിയും പാഠഭാഗത്തെ ചിത്രവും താരതമ്യം ചെയ്യുമെന്നത് സ്വാഭാവികം.

കഥകളിയിലെ വേഷം :
നാട്യധര്‍മ്മിക്കനുസൃതമായ ആഹാര്യമാണ്` കഥകളിക്ക് പ്രയോജനപ്പെടുത്തുന്നത്. പാത്രസ്വഭാവം, ഭാവപ്രകടനത്തിന്നനുയോജ്യം, അലൗകികത എന്നീ അംശങ്ങള്‍ ഉള്‍ച്ചേരുന്നതാണ്` കഥകളി വേഷം.കഥകളിയില്‍ വരുന്ന നൂറുകണക്കിന്ന് കഥാപാത്രങ്ങളെ പച്ച, കത്തി, താടി , മിനുക്ക് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. വിഭജനം ഇങ്ങനെയാണെങ്കിലും ഓരോ വേഷങ്ങള്‍ക്കും [ കഥാപാത്രങ്ങള്‍ക്കും ] ചെറിയ ചെറിയ വ്യത്യാസങ്ങളുമുണ്ട്.
വേഷം
പ്രധാന കഥാപാത്രങ്ങള്‍
പച്ച
ശ്രീകൃഷ്ണന്‍, ബലരാമന്‍, രാമലക്ഷമണന്‍മാര്‍, കുശലവന്‍മാര്‍, അര്‍ജുനന്‍, നളന്‍, വസുദേവര്‍, ജയന്തന്‍, ദേവേന്ദ്രന്‍, വൈശ്രവണന്‍, രുഗ്മാംഗദന്‍, കര്‍ണ്ണന്‍.... [ നേരിയ വ്യത്യാസങ്ങള്‍ എല്ലാറ്റിനും ഉണ്ട് ]
കത്തി
രാവണന്‍, കീചകന്‍, ശിശുപാലന്‍, ദുര്യോധനന്‍,നരകാസുരന്‍.....
താടി
ബാലി, സുഗ്രീവന്‍, ദുശ്ശാസനന്‍, നരസിംഹം, ഹനുമാന്‍, കലി, സുദര്‍ശനം,കാട്ടാളന്‍, കിരാതന്‍, സിംഹിക, നക്രതുണ്ഡി,നന്ദികേശ്വരന്‍, ........ [ നേരിയ വ്യത്യാസങ്ങള്‍ എല്ലാറ്റിനും ഉണ്ട് ]
മിനുക്ക്
സ്ത്രീവേഷങ്ങള്‍, മഹര്‍ഷിമാര്‍, ദൂതന്‍, ഭീരു, ആശാരി, മണ്ണാന്‍, മല്ലന്‍, ചണ്ഡാളന്‍, ..... [നേരിയ വ്യത്യാസങ്ങള്‍ എല്ലാറ്റിനും ഉണ്ട് ]]

ആഹാര്യം : നിര്‍വഹണം

കഥകളി അരങ്ങില്‍ ആരംഭിക്കുന്നതിന്ന് 3-4 മണിക്കൂര്‍ മുമ്പേ വേഷം ഒരുങ്ങാന്‍ തുടങ്ങണം. വേഷം ഒരുങ്ങുന്നത് അണിയറയിലാണ്`. മുഖത്തെഴുത്തിന്നുള്ള സാമഗ്രികള്‍, ഉടുത്തുകെട്ടിന്നുള്ള വസ്ത്രവകകള്‍, കേശാലങ്കാരങ്ങള്‍, കിരീടങ്ങള്‍ എന്നിവയൊക്കെ അണിയറയില്‍ ഒരുക്കിവെച്ചിരിക്കും.

വേഷം ഒരുങ്ങുന്നത് ആദ്യഘട്ടത്തില്‍ നടന്‍ സ്വയം തന്നെയാണ്`. അണിയറയില്‍ വിരിച്ചിട്ട പായില്‍ , നിലവിളക്കിനു മുന്നില്‍ ചമ്രം പടിഞ്ഞിരുന്നാണ്` ഒരുക്കം തുടങ്ങുക. ഒരുക്കം മുഴുവനായും വളരെ ഭക്ത്യാദരപൂര്‍വം ആയിരിക്കും നിര്‍വഹിക്കുക.നടന്റെ മനസ്സില്‍ നിറഞ്ഞ പ്രാര്‍ഥന ഉണ്ടാവും. നെറ്റിയില്‍ മനയോലകൊണ്ട് ഗോപി വരച്ച് കണ്ണും പുരികവും മഷികൊണ്ടെഴുതി കവിളില്‍ അരികിട്ട് മനയോലതേച്ച് ചുണ്ട് ചുവപ്പിച്ച് ചുട്ടിക്ക് തയ്യാറാകും.
ചുട്ടി ചെയ്യുന്നത് സ്വയം അല്ല. അതിന്ന് വൈദഗ്ദ്ധ്യമുള്ള ചുട്ടിക്കാരന്‍ ഉണ്ടാവും. കവിളില്‍ അരികിട്ടതില്‍ കണക്കൊപ്പിച്ച് അരിമാവുകൊണ്ട് ചുട്ടി ചെയ്യും. പണ്ടുകാലത്ത് ചുട്ടി മുഴുവന്‍ അരിമാവുകൊണ്ടായിരുന്നു. ഇപ്പോള്‍ പരിഷ്കാരങ്ങളുടെ ഭാഗമായി കട്ടിക്കടലാസ് കൊണ്ട് മനോഹരമായ ചുട്ടി പിടിപ്പിക്കും.ഇതിന്ന് ഒന്നര- രണ്ടു മണിക്കൂര്‍ സമയമെടുക്കും. [ കത്തി താടി വേഷങ്ങള്‍ക്ക് മൂക്കത്ത് കെടേശം വെക്കും ] ചുട്ടികഴിഞ്ഞാല്‍ മുഖത്തേപ്പുകള്‍ ഒന്നുകൂടി മിനുക്കി കണ്ണില്‍ ചുണ്ടപ്പൂവിടും.
ഇനിയാണ്` ഉടുത്തുകെട്ട് . കാലില്‍ തണ്ടപ്പതപ്പ്, കച്ചമണി എന്നിവ കെട്ടി അടിയുടുപ്പുകള്‍ ധരിക്കും. അരക്കുചുറ്റും കച്ച കെട്ടി [ ഏകദേശം 5 മീറ്റര്‍] ഉള്ളുവാലും പുറംവാലും ധരിക്കും. പിന്നെ അതിനുമുകളില്‍ പാവാടഞൊറിഞ്ഞ് ചേര്‍ത്ത് ഉറപ്പിക്കും. തുടര്‍ന്ന് പട്ടുവാല്‍ കെട്ടും. പാവാടക്ക് മുന്നില്‍ വില്ലിന്റെ ആകൃതിയിലുള്ള വളച്ചുവെപ്പ് വെക്കും. ഇതെല്ലാം കച്ചകൊണ്ടാണ്` മുറുക്കുന്നത്. ഇത്രയുമായാല്‍ 'ഉടുത്തുകെട്ട്' കഴിഞ്ഞു. കഥാപാത്രം, തലയില്‍ വെക്കുന്ന കിരീടം എന്നിവയുടെ ഗാംഭീര്യം എന്നിവക്കനുസരിച്ച് ഉടുത്തുകെട്ടിന്ന് വലിപ്പം നിശ്ചയിക്കും. പച്ചക്ക് ഒരല്പ്പം ചെറുതും ചുകന്ന താടിക്ക് വളരെ വലുതുമായ ഉടുത്തുകെട്ട് ആയിരിക്കും ഒരുക്കുക.

ഉടുത്തുകെട്ട് കഴിഞ്ഞാല്‍ കുപ്പായം വള ഹസ്തകടകം എന്നിവ ധരിക്കും. ഭുജത്തില്‍ തോള്‍പ്പൂട്ട് , പരുത്തിക്കായ് മണി എന്നിവ കെട്ടും. കഴുത്തില്‍ കൊരലാരം, കഴുത്തുനാട, കഴുത്താരം, എന്നിവയും ചെവിയില്‍ തോട, ചെവിപ്പൂവ്, നെറ്റിയില്‍ നെറ്റിനാട എന്നിവയും പിന്നീടണിയും. തലമുടി കെട്ടി ഭക്ത്യാദരപൂര്‍വം കിരീടം അണിയും. തുടര്‍ന്ന് ഉത്തരീയങ്ങള്‍, നഖങ്ങള്‍ എന്നിവ ധരിക്കും. ഇത്രയുമായാല്‍ വേഷം ഒരുങ്ങി എന്നു പറയാം. നടന്‍ കഥാപാത്രമായി മാറുകയായിരുന്നു ഇതുവരെ. മികച്ച നടന്‍മാരൊക്കെ ഏതുപ്രായത്തിലും ഇത്രയും വേഷവിധാനങ്ങളോടെ 2-3 മണിക്കൂര്‍ അരങ്ങില്‍ കളിച്ചാലും ഈ ഉടുത്തുകെട്ടിനോ ചുട്ടിക്കോ കിരീടത്തിനോ ഒരു ഉലച്ചില്‍ പോലും സംഭവിക്കില്ല.

പാഠചിത്രം

ഇത്രയും വിശദമായ വേഷവിധാനങ്ങളെ കുറിച്ച് അറിയുമ്പോഴാണ്` പാഠത്തിലെ ചിത്രം നമ്മുടെ മുന്നില്‍ കാണുന്നത്. [ ഹംസത്തിന്റേയും ദമയന്തിയുടേയും ചിത്രങ്ങള്‍ നെറ്റില്‍ നിന്നും എടുത്തത് കൂടെ ചേര്‍ക്കുന്നു.കടപ്പാട് സൂചിപ്പിക്കുന്നു. ]




ഇന്ത്യന്‍ ചിത്രകാരന്മാരമ്മാര്‍ക്കെല്ലാം പ്രിയപ്പെട്ട വിഷയമായിരുന്നു ' ഹംസവും ദമയന്തിയും' . രാജാ രവിവര്‍മ്മയുടെ ദമയന്തി വളരെ പ്രസിദ്ധവുമാണ്`.


ആയതുകൊണ്ട്:



പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സദൃശമായ ചിത്രങ്ങള്‍ കണ്ടെത്താന്‍ നോക്കണം. കഥകളിയിലെ പ്രസിദ്ധമായ ഹംസ ദമയന്തി ചിത്രങ്ങള്‍ ശേഖരിക്കണം. കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടക്കല്‍ ശിവരാമന്‍, മാര്‍ഗി വിജയകുമാര്‍ തുടങ്ങിയവരുടെ ദമയന്തി വേഷങ്ങളും കുറിച്ചി കുഞ്ഞന്‍ പിള്ള, കലാമണ്ഡലം പദ്മനാഭന്‍ നായര്‍, കലാമണ്ഡലം ഗോപി തുടങ്ങിയവരുടെ ഹംസം വേഷങ്ങളും [ ചിത്രങ്ങളും വീഡിയോയും] കാണണം.

അപ്പോഴാണ്` പാഠപുസ്തകത്തിലെ ദമയന്തിയും ഹംസവും ചിത്രം അതിനപ്പുറത്തേക്കുള്ള ആസ്വാദനത്തിന്റെ തലങ്ങളിലേക്കുയരുക. അപ്പോഴാണ്`
'മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ ?
വിധുമണ്ഡലമിറങ്ങി കഷിതിയിലേ പോരികയോ?
തുടങ്ങിയ കാവ്യഭാഷക്ക് അര്‍ഥം കിട്ടൂ. അലൗകികമായ ഒരന്തരീക്ഷവും കഥാപാത്ര സാന്നിദ്ധ്യവും ഒക്കെ ഒത്തുചേര്‍ന്നാലേ കഥകളിപോലുള്ള ഒരു കല അനുഭവവേദ്യമാകയുള്ളൂ.

2 comments:

സുജനിക said...

അപ്പോഴാണ്` പാഠപുസ്തകത്തിലെ ദമയന്തിയും ഹംസവും ചിത്രം അതിനപ്പുറത്തേക്കുള്ള ആസ്വാദനത്തിന്റെ തലങ്ങളിലേക്കുയരുക. അപ്പോഴാണ്`
'മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ ?
വിധുമണ്ഡലമിറങ്ങി കഷിതിയിലേ പോരികയോ?
തുടങ്ങിയ കാവ്യഭാഷക്ക് അര്‍ഥം കിട്ടൂ. അലൗകികമായ ഒരന്തരീക്ഷവും കഥാപാത്ര സാന്നിദ്ധ്യവും ഒക്കെ ഒത്തുചേര്‍ന്നാലേ കഥകളിപോലുള്ള ഒരു കല അനുഭവവേദ്യമാകയുള്ളൂ.

ശ്രീനാഥന്‍ said...

പീയൂഷമായി മാഷേ!