26 June 2011

ഇ-വായനയിലൂടെ പുറംലോകത്തേക്ക്

വായനാവാരത്തോടനുബന്ധിച്ച് ഒരു കുറിപ്പ്
വായന ഒരിക്കലും ഒരു ഹോബിയല്ല.അറിഞ്ഞും അറിയാതെയും ഉള്ള വായന നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഒഴിവുകാലത്ത് പ്രത്യേകിച്ചും കൂട്ടുകാരൊക്കെ ഒരൽപ്പ സമയമെങ്കിലും വായിച്ചതാണല്ലോ.. ഈ വായന ഇന്റെർനെറ്റ് ഉപയോഗിച്ചായിരുന്നെങ്കിലോ. വെറും വായനയിൽ നിൽക്കാതെ ഇത് അധികം അറിവ് ഉണ്ടാക്കുന്നതിലേക്കും അത് പങ്കുവെക്കുന്നതിലേക്കും ഒരേസമയം കടന്നുചെല്ലാവുന്ന സാധ്യതകൾ തുറക്കുമായിരുന്നു എന്ന് അറിയുക! ‌-വായനാരസം പുതിയ മേഖലകളിലെ രസസാധ്യതകൾ പ്രയോജനപ്പെടുത്താൻ നമുക്ക് കെൽപ്പ് തരുന്നുണ്ട്!

നെറ്റിൽ വായിക്കാനുള്ള വിഭവങ്ങൾ നിരവധിയാണ് എന്നറിയാമല്ലോ. പത്രങ്ങൾ, മാസികകൾ, പുസ്തകങ്ങൾ എന്നിവ മലയാളത്തിലുള്ളവ മാത്രമല്ല മറ്റു ഭാഷകളിലുള്ളതും തികച്ചും സൌജന്യമായി ലഭിക്കുന്നുണ്ട്. ഓരോന്നും നിരന്തരം അപ്പ്ഡേറ്റ് ചെയ്യപ്പെടുന്നുമുണ്ട്. കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ, പഠനങ്ങൾ എന്നിവ നിറയെ ലഭിക്കുന്ന ബ്ലോഗുകൾ ആയിരക്കണക്കിനുണ്ട്.വിക്കി പീഡിയപോലുള്ള അറിവുഖനികൾ വേറേയും ഉണ്ട്ഒരൽപ്പം തെരഞ്ഞാൽ ഇതെല്ലാം കിട്ടും. സുഖമായി നമ്മുടെ സമയാനുസൃതം വായിക്കാം.
വായനയും അതിന്റെ അനുഭൂതിയും നമ്മെ ആരും പറഞ്ഞറിയിക്കേണ്ടതില്ല. എന്നാൽ ഇ‌-വായന വായനയുടെ തലങ്ങൾ വികസിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അധിക വായനാസാമഗ്രികൾ ലഭ്യമാക്കുക മാത്രമല്ല ഇതു ചെയ്യുന്നത്. വായിച്ചവ സൂക്ഷിക്കാനും വീണ്ടും അപ്പ്ഡേറ്റ് ചെയ്യുമ്പോൾ വായിക്കാനും അവസരം നൽകുന്നു. പുതിയവ ചൂണ്ടിക്കാണിക്കുന്നു. വായിച്ചവയെ കുറിച്ച് അധിക ആഴങ്ങളിൽ പോകാൻ വഴികാട്ടുന്നു. വായിച്ച പങ്കുവെക്കാനും ചർച്ച ചെയ്യാനും വഴിയൊരുക്കുന്നു.വായനയിൽ നിന്ന് എഴുത്തിലേക്ക് നമ്മെ അറിയാതെ നയിക്കുന്നു. ചർച്ചകളിലൂടെ നമ്മെ അധിക അറിവുകളിലേക്ക് നീക്കുന്നു. വായന എഴുത്തും പങ്കുവെക്കലും അറിവ് നിർമ്മാണവുമായി സ്വാഭാവികവികാസം തീർക്കുന്നു.

വായിച്ചത് സൂക്ഷിക്കുക

വാങ്ങി വായിക്കുന്ന പുസ്തകങ്ങൾ സൂക്ഷിക്കുന്നതുപോലുള്ള പ്രാരബ്ധങ്ങൾ ഇ-വായനയിലില്ല. ബ്രൌസറിന്റെ ഫേവറിറ്റുകളിൽ ലിങ്ക് സൂക്ഷിച്ചാൽ ആയതെല്ലാം നിരന്തരം അപ്പ്ഡേറ്റാവുകയും ചെയ്യും. ഇനി ഇതെല്ലാം പേജുകളായി പേരിട്ട് ഫോൾഡറുകളിൽ സൂക്ഷിക്കാനും എളുപ്പം. നമ്മുടെ കമ്പ്യൂട്ടറിൽ നല്ലൊരു ലൈബ്രറി ഒരുക്കാൻ ഒരു പ്രയാസവുമില്ല. ഉദാഹരണത്തിന്ന് അധ്യാത്മരാമായണം കിളിപ്പാട്ട് (524 പേജുകൾ) നമ്മുടെ കമ്പ്യൂട്ടറിൽ സൂക്ഷിക്കാൻ 1.54 എം.ബി സ്ഥലം മാത്രം മതി. 15 ഭാഗങ്ങളിൽ നൂറുകണക്കിന്ന് അധ്യായമുള്ള (War and Peace-Leo Tolstoy)വാർ ആൻഡ് പീസ് എന്ന വിശ്വോത്തരനോവൽ ഒരൊറ്റ ക്ലിക്കിൽ നമ്മുടെ മുന്നിൽ തുറക്കപ്പെടുകയാണ്. പുസ്തകം മറിക്കുന്നതിനേക്കാൾ എളുപ്പത്തിൽ നമുക്കാവശ്യമുള്ള പേജുകൾ എപ്പോൾ വേണമെങ്കിലും എടുക്കുകയും ചെയ്യാം. ഇനി ലോകപ്രസിദ്ധമായ നാച്വർ മാസികയാണെങ്കിൽ ബ്രൌസറിന്റെ ഫേവറിറ്റിൽ സൂക്ഷിച്ചാൽ മതി. ഓരോ പ്രാവശ്യവും മാസിക പുതുക്കപ്പെടുമ്പോൾ  അത് സ്വയം സിംക്രണൈസ് ചെയ്ത് അപ്പ്ഡേറ്റ് ആവും.ഏറ്റവും പുതിയ മാസിക ഓരോപ്രാവശ്യവും നമുക്ക് വായിക്കാം. നൂറുകണക്കിന്ന് പത്രങ്ങൾ, ആയിരക്കണക്കിന്ന് ബ്ലോഗുകൾ തുടങ്ങിയവയൊക്കെ നമുക്കിതുപോലെ ചെയ്യാം.

അധികവായനക്ക് ചൂണ്ടിക്കാട്ടലുകൾ

ഒരു ദിനപത്രം  നെറ്റ് എഡീഷനിലെ ഒരു വാർത്ത വായിക്കുന്നു എന്നിരിക്കട്ടെ. ഒരു വാർത്തയുടെ ഒപ്പം ചിത്രം, വീഡിയോ എന്നിവയും കാണാം. പത്രത്തിൽ ചിത്രങ്ങൾ ഉണ്ട്. എന്നാൽ അതിഅധികം തെളിമയോടെ നെറ്റ് പത്രത്തിൽ ചിത്രവും വീഡിയോയും ചേർക്കുന്നു. വാർത്തയുടെ ഉള്ളടക്കം പൂർണ്ണരൂപത്തിൽ നമുക്ക് ലഭിക്കുകയാണ്.വാർത്തയുടെ ആദ്യഭാഗം വായിച്ച് താല്പര്യ്മുണ്ടെകിൽ moreഎന്ന ലിങ്കിൽ പോയാൽ ബാക്കി വായിക്കാംമാത്രമല്ല, ആ വാർത്തയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ വന്ന വാർത്തകളൊക്കെത്തന്നെ Related Links എന്ന രീതിയിൽ താഴെ കൊടുത്തിരിക്കും. ഓരോ വാർത്തയിലേയും പ്രധാനപ്പെട്ട വാക്കുകൾ (tag) ടാഗായി നൽകിയിരിക്കും. ടാഗുകൾ നോക്കി അധികവിവരങ്ങൾ നമുക്ക് ആർക്കെയ്വ്സിൽ കണ്ടെത്താം. ചുരുക്കത്തിൽ വിവരങ്ങളുടെ ഒരു മഹാപ്രളയം തന്നെ ഓരോ വാർത്തക്കും ലേഖനത്തിന്നും പിന്നിൽ നിലകൊള്ളുകയാണ്.ആ വാർത്ത ശ്രദ്ധിച്ച ആളുകളുടെ എണ്ണം കൂടി നമുക്ക് മനസ്സിലാക്കാം.എണ്ണക്കൂടുതൽ വാർത്തയുടെ പ്രാധാന്യത്തിന്റെ കൂടി സൂചകമാണല്ലോ.
ഇനി നാം വായിക്കുന്നത്  ഒരു നോവലാണെങ്കിലോ. അധ്യായം തിരിച്ചുള്ള ലിങ്കുകൾ കൊടുത്തിരിക്കും.പദാവലി, അർഥം എന്നിവകൂടാതെ പദങ്ങളുടെ എണ്ണം (war and peace 5,60,000 ) വരെ നൽകിയിരിക്കും.എഴുത്തുകാരന്റെ ജീവചരിത്രം, അദ്ദേഹത്തിന്റെ മറ്റു കൃതികൾ, നോവൽ പഠനങ്ങൾ, ആമുഖങ്ങൾ, വിമർശനങ്ങൾ, ചർച്ചാവേദികൾ, അഭിപ്രായങ്ങൾ, സമകാലികരായ മറ്റെഴുത്തുകാർ എന്നിങ്ങനെ അനേകലിങ്കുകൾ നമുക്ക് കാണാം. ഉദാഹരണത്തിന്ന് ഈ ലിങ്ക് http://www.online-literature.com/tolstoy/war_and_peace/ നോക്കൂ.

വായന പങ്കുവെക്കൽ കൂടിയാണ്

ഏതൊരു വായനയുടെയും സ്വാഭാവികമായ തുടർച്ച വായനാനുഭവം മറ്റുള്ളവരുമായി പങ്കുവെക്കലാകുന്നു.പ്രതികരണം അനുകൂലമോ പ്രതികൂലമോ എന്ന ഒരു വകതിരിവും ഇല്ലാതെ  നെറ്റ് വായനയിൽ  ഇത് സാധിക്കാം. ഒരു വാർത്തയോ ലേഖനമോ കഥയോ കവിതയോ വായിച്ച ഉടൻ തന്നെ അതിനെകുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താൻ കമന്റ്ബോക്സ്  താഴെ ഉണ്ടാവും. തന്റെ കമന്റ് രേഖപ്പെടുത്താനും മറ്റുള്ളവരുടെ കമന്റ് കാണാനും ഇവിടെ സാധിക്കും. മാത്രമല്ല; ഈ വായനാ സാമഗ്രി ഷെയർ ചെയ്യാൻ 40തിലധികം ഇടങ്ങൾ താഴെ കാണാം. റ്റ്വിറ്റർ, ഫേസ്ബുക്ക്, ഓർക്കുട്ട്,ബ്ലോഗ്,വേർഡ്പ്രസ്സ് തുടങ്ങി പ്രസിദ്ധങ്ങളായ ഷെയറിടങ്ങൾ നമുക്ക് ലഭ്യമാണ്. നാം ഷെയർ ചെയ്ത ഇനം മറ്റെത്രപേർ ഷെയർ ചെയ്തിരിക്കുന്നു എന്നും മനസ്സിലാക്കാൻ കഴിയും. നമ്മുടെ വായനാമൂല്യം വിലയിരുത്തൽ കൂടിയാണിത്. ഈ ഷെയറിടങ്ങളിൽ ഉള്ള നമ്മുടെ എക്കൌണ്ടുകളിൽ  മറ്റുള്ളവർ ഷെയർ ചെയ്തത് നമുക്ക് കാണം. താൽപ്പര്യത്തിന്നനുസരിച്ച് അവിടങ്ങളിൽ പോകാം.പലപ്പോഴും തികച്ചും പുതുമയുള്ളതും അത്യാവശ്യമുള്ളതുമായ വായനാ സാമഗ്രികൾ നമ്മുടെ മുന്നിൽ അനായാസം ലഭിക്കുകയാണിതിലൂടെ.
റ്റ്വിറ്റർ, ഫേസ്ബുക്ക്, ബ്ലോഗ് തുടങ്ങിയ ഷെയറിടങ്ങൾ നമുക്ക് വായിക്കാനുള്ള പ്രധാനപ്പെട്ടവയുടെ സൂചനകളും ലിങ്കുകളും നൽകുന്നുമുണ്ട് എന്നർഥം. എൻ.റാം, ബി.ആർ.പി.ഭാസ്കർ, മാധ്യമം,ഗാർഡിയൻ തുടങ്ങിയ റ്റ്വിറ്റർ സുഹൃത്തുക്കൾ വിലപിടിച്ച വായനാ സാമഗ്രികൾ നമുക്ക് കാണിച്ചുതരുന്നുണ്ട്.നാം അവരെ ഫോളോ ചെയ്താൽ മാത്രം മതി. റ്റ്വീറ്റുകളും റീറ്റ്വീറ്റുകളും ഒക്കെയായി ഇതിന്റെ സാധ്യതകൾ വലരെ വിപുലമാണ്.മലയാളത്തിലെ മിക്ക എഴുത്തുകാരും ചിന്തകരും രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും ഇന്ന് റ്റ്വിറ്ററിലും ഫേസ്ബുക്കിലും സജീവമാണ്. ‘ആടുജീവിതംവായിച്ച ഉടനെ ബന്യാമിനെ നമുക്ക് റ്റ്വിറ്ററിലും ഫേസ്ബുക്കിലും കോണ്ടാക്ട് ചെയ്യാംനുമോദിക്കാംസംസാരിക്കാംഅഭിപ്രായം പങ്കുവെക്കാം. കവിത വായിച്ച ഉടനെ എൻ.ഗോപീകൃഷ്ണനെയും പി.പി.രാമചന്ദ്രനേയും നമുക്ക് ബന്ധപ്പെടാം. നല്ലൊരാസ്വാദനക്കുറിപ്പോ വിമർശനക്കുറിപ്പോ എഴുതി നിസ്സങ്കോചം നമ്മുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാം. വായിക്കാനും പ്രതികരിക്കാനും അവിടേയും ആളുകൾ കാത്തുനിൽപ്പുണ്ട്!

ഈ സാധ്യതകൾ കേവലം പ്രിന്റ് മീഡിയയിൽ മാത്രം ഒതുങ്ങി നിൽക്കുന്നവർക്ക് ഒരിക്കലും സാധ്യമാകുന്നില്ല. അതുകൊണ്ടാണ് ഇ-വായന പ്രധാനമാകുന്നത്. വായന അറിവുൽപ്പാദനവും പങ്കുവെക്കലും കൂടിയാവുന്നത്. വായന ഒരൊഴിവ്കാല നേരമ്പോക്കല്ല; മറിച്ച് അർഥപൂർണ്ണമായ ജീവിതം തന്നെയാണ്.നാം ജീവിക്കുന്ന ലോകവുമായി സമഗ്രമായി തൊട്ടുരുമ്മി നിൽക്കുകയാണ്

23 June 2011

പ്രിയപ്പെട്ട ടീച്ചർ...

A discussion based on T.P.Kaladharan's Blogpost 'choontuviral'


മാഷ്‌,
മലയാളത്തിലാണ്പങ്കെടുത്തത്.കോഴ്സ് ആസ്വാദ്യകരം.എങ്കിലും എനിക്കൊരു സംശയം.പുതിയ സമീപനത്തില്‍ വെള്ളം ചേര്‍ക്കുന്നോ എന്നു..
എല്ലാ വ്യവഹാര രൂപങ്ങള്‍ക്കും ഏതാണ്ട് ഒരേ രചനാ പ്രക്രിയ.അതു ഇനിയും ദഹിച്ചിട്ടില്ല.

·                     വ്യക്തിഗത രചന
·                     ഏതാനും  പേരുടെ പൊതു അവതരണം
·                     ചര്‍ച്ച
·                     സവിശേതകള്‍ കണ്ടെത്തല്‍
·                     അതില്‍ നിന്നും സൂചകങ്ങള്‍ രൂപപ്പെടുത്തല്‍
·                     ഗ്രൂപ്പില്‍ പങ്കിടല്‍
·                     സൂചകങ്ങള്‍ ഉപയോഗിച്ചു വിശകലനം
·                     മികവുകള്‍ പരിമിതികള്‍ ഇവ പങ്കിടല്‍
·                     റിപ്പോര്‍ടിംഗ്
·                     സ്വയം മെച്ചപ്പെടുത്തല്‍

ഇതാണ് പറഞ്ഞു തന്നത്
സുനാമിയുടെ വീഡിയോ കാണിച്ചു വര്‍ണന എഴുതാന്‍ ഈ പ്രക്രിയ
ഉപയോഗിച്ചു,
എന്‍റെ സംശയം തെറ്റാവാം.
ഭാവനാംശം ഉള്ള രചന, ആലംകാരിക പ്രയോഗം, സൂക്ഷ്മ നിരീക്ഷണം ഇവയാണ് പ്രധാന സൂചകങ്ങള്‍
ഈ പ്രക്രിയക്ക് ശേഷം ഭാവനാംശം ഉള്ള രചന, ആലംകാരിക പ്രയോഗം, സൂക്ഷ്മ നിരീക്ഷണംഇവയ്ക്കു ടീച്ചര്‍ ഉദാഹരണങ്ങള്‍ നല്കണം.
പിന്നെ നല്ല വര്‍ണനകള്‍ പരിചയപ്പെടുത്തണം. മാതൃകകള്‍ വായിക്കുന്നതിലൂടെ വര്‍ണനയെക്കുറിച്ചു നല്ല അവബോധം കുട്ടികള്‍ക്കുണ്ടാകും
ഏതാനം വര്‍ണനകള്‍ പരിചയപ്പെടുത്തി.
മറ്റു മാതൃകകള്‍ നല്‍കിയാല്‍ സുനാമിയുടെ വര്‍ണന എങ്ങനെ മെച്ചപ്പെടും എന്നു ചോദിക്കണം എന്നുണ്ടായിരുന്നു ചോദിച്ചില്ല.
ഈ സൂചകങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാകുമോ എന്ന ചിന്ത എന്നെ അലട്ടി.
ചൂണ്ടു വിരലില്‍“ മറുപടി പ്രതീക്ഷിക്കാമോ
വിനയത്തോടെ
രമ ടീച്ചര്‍
(രമടീച്ചര്‍ ‘ചൂണ്ടുവിരലി’ന്ന് അയച്ച മെയിലില്‍നിന്ന് )


കലാധരന്‍ മാഷ്  അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഈ വിഷയത്തില്‍ നല്ലൊരു ചിന്ത അവതരിപ്പിക്കുന്നുണ്ട്. പ്രഗത്ഭമായ ഒരു പ്രക്രിയയും. അനുബന്ധമെന്നപോലെ ചിലകാര്യങ്ങള്‍ കമന്റ്ബോക്സില്‍ (ഇത്രയും കാര്യം കമന്റ് ബോക്സില്‍ ഒതുങ്ങില്ല എന്നു തോന്നി) ചേര്‍ക്കുകമാത്രമാണിവിടെ.
താഴെപ്പറയുന്ന സംഗതികളിലാണ് ഞാന്‍ ഊന്നല്‍ കൊടുക്കുന്നത്:
1.    എല്ലാ വ്യവഹാരരൂപങ്ങള്‍ക്കും ഏതാണ്ട് ഒരേ രചനാപ്രക്രിയ നിര്‍ദ്ദേശിക്കാമോ
2.    മാതൃകകളുടെ പ്രയോഗം
3.    മികവിന്റെ സൂചകങ്ങള്‍ കുട്ടിക്ക് മനസ്സിലാവുമോ എന്ന അലട്ട്

വ്യവഹാരം-പ്രക്രിയ

ചര്‍ച്ചക്കുള്ള സൌകര്യത്തിനായി ‘വര്‍ണ്ണന ‘ എന്ന വ്യവഹാരം തന്നെ എടുക്കുന്നു. കലാധരന്‍ മാഷ് ഈ അംശം വിശദീകരിക്കുന്നു: നിര്‍ദേശം - ഈ കാഴ്ച്ചയുടെ അനുഭവം അതെ തീവ്രതയോടെ ഇത് കാണാത്ത മറ്റൊരാള്‍ക്ക് കിട്ടത്തക്കവിധം നിങ്ങള്‍ ഇപ്പോള്‍ കണ്ട സുനാമിയെ കുറിച്ച് എഴുതാമോ .(നിര്‍ദേശത്തില്‍ അവ്യക്തത ഉണ്ടോ ?സ്വയം ചോദിക്കും ഇല്ല ..)
വീഡിയോ കണ്ട് വര്‍ണ്ണന എഴുതുക എന്ന പ്രവര്‍ത്തനം – സുനാമിയെ വര്‍ണ്ണിക്കലാണ്. ‘കണ്ടത് എഴുതുക ‘ എന്ന പ്രവര്‍ത്തനം. ഈ വര്‍ണ്ണന ഏറ്റവും ചുരുങ്ങിയത് രണ്ടു തരത്തിലാവാം.’അതേ തീവ്രതയോടെ’ എന്ന് കലാധരന്‍ മാഷ് പറയുന്നുമുണ്ട്.
കണ്ടത് കണ്ടതുപോലെ  എഴുതാം (റിപ്പോര്‍ട്ട്)
കണ്ടത് അനുഭവിച്ചതുപോലെ എഴുതാം (അനുഭവക്കുറിപ്പ്)
അതായത് വെറും വര്‍ണ്ണന ചെയ്യാനാവില്ല. അപ്പോള്‍ രചന (വ്യവഹാരം) ഒന്നുകില്‍ ‘റിപ്പോര്‍ട്ടോ‘ അല്ലെങ്കില്‍ ‘അനുഭവക്കുറിപ്പോ‘ ആകും. വേറെയും സാധ്യതകള്‍ ഉണ്ട്.
ചുരുക്കത്തില്‍ വ്യവഹാരരൂപം റിപ്പോര്‍ട്ട്, അനുഭവക്കുറിപ്പ്, കവിത, കഥ…….ഇങ്ങനെയെന്തെങ്കിലുമാവും. അതുകൊണ്ടുതന്നെ പ്രക്രിയയും വ്യത്യസ്തമാവും.

റിപ്പോര്‍ട്ട് ആണെങ്കില്‍ പ്രക്രിയ:
1.    വീഡിയോ കാണല്‍ : ക്ലാസ് മുറിയില്‍ കുട്ടികള്‍ ഒന്നിച്ചിരുന്ന് വീഡിയോ കാണുന്നു.
2.    അധ്യാപികയുടെ നിര്‍ദ്ദേശങ്ങള്‍: (എല്ലാവരും കണ്ടല്ലോ / നമുക്കൊരു റിപ്പോര്‍ട്ട് തയ്യാറാക്കണം / എല്ലാവരും എഴുതണം / നന്നായി എഴുതണം / എങ്ങനെയാ ‘നന്നാവുക‘? നന്നാവാന്‍ രചനയില്‍ എന്തെല്ലാം വേണം? [ഇക്കാര്യത്തില്‍ കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ വേണ്ട കൂട്ടിച്ചേര്‍ക്കലുകളോടെ ബോര്‍ഡില്‍ കുറിക്കണം] ) ഓര്‍മ്മപ്പെടുത്തലുകള്‍ [സുനാമിയുടെ പഴയ പത്രവാര്‍ത്തകള്‍, ചിത്രങ്ങള്‍ ഒക്കെ വേണം, കുട്ടികളുടെ  വായനയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമുള്ള കാഴ്ച അനുഭവങ്ങള്‍ പങ്കിടല്‍,  ]
3.    വീണ്ടും ഒരിക്കല്‍ കൂടി വീഡിയോ കാണാല്‍
4.    വ്യക്തിഗതരചന: (ഗൃഹപാഠം)
5.    അടുത്ത ക്ലാസില്‍: ഗൃഹപാഠങ്ങളില്‍ തെരഞ്ഞെടുത്തവയുടെ അവതരണം. (തെരഞ്ഞെടുപ്പില്‍ കലാധരന്‍ മാഷ് പറയുന്ന കാര്യം ഉണ്ടാവണം)
6.    പൊതുചര്‍ച: ‘നന്നായി എഴുതാന്‍’ നാം തീരുമാനിച്ച സംഗതികള്‍ മുഴുവന്‍ രചനയില്‍ വന്നോ? സൂക്ഷ്മപരിശോധന (രചകള്‍ കൈമാറി ചെറിയ ഗ്രൂപ്പുകളില്‍. മികവുകള്‍ നമ്പറിടുന്നു.[അതില്‍ നിന്ന് കുറവുകള്‍ സ്വയം കുട്ടി മനസ്സിലാക്കും.-അതുശരിയാആ പോയിന്റ് ഞാന്‍ വിട്ടുകളഞ്ഞുഅതും ചേര്‍ത്ത് എഴുതാം..] ..)
7.    വിട്ടുപോയ സംഗതികള്‍ ഗ്രൂപ്പുകളില്‍ ഇടപെട്ട് അധ്യാപിക കൂട്ടിച്ചേര്‍ക്കുന്നു.
8.    സ്വന്തം രചനകള്‍ കുട്ടികളിലെത്തുന്നു.
9.    സ്വയം പരിശോധന- അധ്യാപികയുടെ സഹായം ലഭിക്കല്‍
10.  ഒരിക്കല്‍ കൂടി വീഡിയോ കാണല്‍
11.  സ്വയം മെച്ചപ്പെടുത്തിയ രചന (ഗൃഹപാഠം) പോര്‍ട്ട്ഫോളിയോയിലേക്ക്.


Box 1
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ‘നന്നാവല്‍‘ പോയിന്റ്സ് അധ്യാപിക ബ്ലാക്ക്ബോര്‍ഡില്‍ കുറിച്ചവ
1.    കണ്ടതില്‍ പ്രധാനപ്പെട്ടതൊക്കെ എഴുതണം (ലിസ്റ്റ്)
ഒരു കുട്ടി കരയുന്നു
അസാധാരണ വലുപ്പമുള്ള തിരമാല പാഞ്ഞു വരുന്നു
കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ അത് ശക്തിയോടെ അടിച്ചു മറിയുന്നു
വീടുകള്‍ തകരുന്നു
കെട്ടിടങ്ങള്‍ മുങ്ങുന്നു.
ബോട്ടുകളും കാറുകളും വാഹനങ്ങളും കരയിലൂടെ ഒഴുകിപ്പോകുന്നു.
മരങ്ങള്‍ കടപുഴകുന്നു
ആളുകള്‍ ജീവനും കൊണ്ടോടുന്നു
നിലവിളിക്കുന്ന ബന്ധുക്കള്‍
[നിര്‍ദ്ദേശം: ഇനി വിട്ടുപോയ വല്ലതും ഉണ്ടാവുമോ?
ഒരു കുട്ടി: ചിലര്‍ വീഡിയോ പിടിക്കുന്നു (ഒരു പക്ഷെ, എഴുത്തില്‍ പിന്നാക്കമായ ഒരു   കുട്ടിയാവുമോ ഇതു?)
     മറ്റൊരുകുട്ടി: പല പ്രായക്കാരുടെ ശവങ്ങള്‍ ഒലിച്ചു പോകുന്നു (കാഴ്ചയിലെ കൃത്യത)
      വിട്ടുപോയവ പറഞ്ഞവരെ അനുമോദിച്ചുകൊണ്ട് അതും ലിസ്റ്റ് ചെയ്യുന്നു]
2.   വീഡിയോ കണ്ടപ്പോള്‍ നമുക്കെന്തു തോന്നി?അതു എഴുത്തില്‍ ഉണ്ടാവണം (സാധാരണ അധ്യാപിക നിങ്ങള്‍ക്കെന്തു തോന്നി എന്നേ ചോദിക്കൂ. അതു മാറണം.സഹപഠിതാവാണ്!)
ചര്‍ച്ച: [ പേടി? സങ്കടം? സുനാമിയില്‍ ഒന്നും ചെയ്യാനാവാതെ നില്‍ക്കേണ്ടിവരുന്ന നമ്മള്‍, ഇനി ഇങ്ങനെ ഒന്നു ഉണ്ടാവരുതേ എന്ന പ്രാര്‍ഥന..]
അധ്യാപിക: പേടിഎന്തിലൊക്കെ ഉണ്ടായി? സുനാമിത്തിരമാലകള്‍ / അവയുടെ വലിപ്പം / രൂപം / അലര്‍ച്ച / കുത്തിയൊഴുക്ക് / ഒലിവ് /
സങ്കടം.വീടുകള്‍ തകരുന്നു / എല്ലാം ഒലിച്ചുപോകുന്നു / ആളുകള്‍ ഓടുന്നു / കുട്ടികള്‍ / നിലവിളി / ശവങ്ങള്‍
.
.
അധ്യാപിക: ഈ ‘പേടി‘യും ‘സങ്കട‘വും ഒക്കെ എങ്ങനെയാ എഴുത്തില്‍ ഉണ്ടാക്കുക?
ചര്‍ച്ച: കുട്ടികള്‍ വാക്യങ്ങള്‍ പറയുന്നു:
ആകാശം മുട്ടെ ഉയരമുള്ള തിരമാലകള്‍ വന്നു
ആകാശം മുട്ടെ ഉയരമുള്ള കൂറ്റന്‍ തിരമാലകള്‍ വന്നു
മഹാപര്‍വതത്തോളം വലുപ്പമുള്ള തിരമാലകള്‍ അലറി പാഞ്ഞെത്തി.
കടല്‍ ഇളകി ഉയര്‍ന്നു. രാക്ഷസ രൂപം പൂണ്ട തിരമാലകള്‍ മാനത്തോളം ഉയരത്തില്‍ പൊങ്ങി എല്ലാം വിഴുങ്ങാന്‍ എന്നപോലെ അലറി കുതിച്ചെത്തി.
എന്നിങ്ങനെ എഴുതണം.ഇതിലും നല്ല വാക്യങ്ങള്‍ ഉണ്ടാക്കാമോ? അതും ആലോചിക്കണം.
[ചര്‍ച്ചകളുടെ പോയിന്റ്സ് മാത്രം ബി.ബി.യില്‍ എഴുതണം. കുട്ടിയുടെ ബുക്കിലും അതു വരണം. ]
3.   എങ്ങനെ എഴുതണം?
(അ)തുടക്കം എങ്ങനെ? ചര്‍ച്ച:
·         വീഡിയോയുടെ തുടക്ക സീന്‍ മുതല്‍ എഴുതാം
·         പേടിപ്പിച്ച ചില ദൃശ്യങ്ങളില്‍ തൊട്ടു തുടങ്ങാം
·         സങ്കടപ്പെടുത്തിയ ചില ദൃശ്യങ്ങളില്‍ തൊട്ട്
·         വ്യക്തിപരമായുള്ള സുനാമി അനുഭവങ്ങളില്‍ നിന്ന്
·         .
[ഓരോ കുട്ടിയും സ്വന്തം ഇഷ്ടപ്രകാരം എഴുതട്ടെ. ഓരോ തുടക്കത്തിന്റേയും ഗുണാംശങ്ങള്‍  വിശദീകരിക്കാം എല്ലാര്‍ക്കും]
(ഇ) വാക്യങ്ങള്‍
·         ചെറിയ വാക്യങ്ങള്‍
·         നീണ്ട വാക്യങ്ങള്‍
·         ചെറുതും നീണ്ടതും ഇടകലര്‍ന്നത്
(ഉ) ഖണ്ഡികകള്‍, ചിന്‍ഹനം
(എ ) സമാപനം
·         പ്രകൃതിയുടെ മുന്‍പില്‍ മനുഷ്യന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കൊണ്ട്
·         ഇങ്ങനെയുള്ളവ ആവര്‍ത്തിക്കരുതേ എന്നാഗ്രഹിച്ചുകൊണ്ട്
·         ഇതില്‍നിന്നൊക്കെ മനുഷ്യന്ന് അതിജീവിക്കാനാവുമെന്ന് ചൂണ്ടിക്കൊണ്ട്
·         .
[ഓരോ കുട്ടിയും സ്വന്തം ഇഷ്ടപ്രകാരം എഴുതട്ടെ. ഓരോന്നിന്റേയും ഗുണാംശങ്ങള്‍  വിശദീകരിക്കാം എല്ലാര്‍ക്കും]


അപ്പോള്‍

നേരത്തെ സംശയിച്ച മാതൃകകളുടെ പ്രയോഗം
നമ്മുടെ പ്രക്രിയയില്‍ സ്വാഭാവികമായി ചേര്‍ന്നുവല്ലോ. പ്രക്രിയയില്‍ രണ്ടാമത്തെ ഇനത്തില്‍ അധ്യാപികയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച  എന്ന ഭാഗത്ത് (ഓര്‍മ്മപ്പെടുത്തലുകള്‍ ) ഇതു വരും. അല്ലാതെ സുനാമിക്ക് പകരം അഗ്നിപര്‍വതസ്പോടനം മാതൃകയാക്കാനവില്ല. ‘പ്രകൃതിക്ഷോഭങ്ങള്‍‘ ആണ് വിഷയമെങ്കില്‍ ശരി. ഇവിടെ ഒരു വീഡിയോ ‘അനുഭവം‘ ആണ് വിഷയം.

മികവിന്റെ സൂചനകള്‍
ഇതും സ്വാഭാവികമായി നമ്മുടെ പ്രക്രിയയില്‍ വന്നു. ‘എന്താണു നന്നാവല്‍’  എന്ന ചര്‍ച്ചയില്‍.

മറ്റൊന്ന് : ഈ പ്രവര്‍ത്തനം ഒരിക്കലും ഒരു പീരിയേഡ് കൊണ്ട് തീര്‍ക്കാനാവില്ല.2-3 പീരിയേഡുകള്‍ (ദിവസം തന്നെ) അവിടെ ഗൃഹപാഠം പ്രയോജനപ്പെടുത്തണം. വീഡിയോ അനുഭവം ഒരു ദിവസമെങ്കിലും കുട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണം. കൂട്ടുകാരുമായും വീട്ടുകാരുമായും വീഡിയോ അനുഭവം പങ്കുവെക്കാന്‍ കഴിയണം. അങ്ങനെ അതു കുറേകൂടി തീവ്രമായിത്തീരും.

തീര്‍ച്ചയായും ഒരേപ്രക്രിയ ആവര്‍ത്തിക്കാനാവില്ല. കുട്ടിക്കും അധ്യാപികക്കും അതു മടുപ്പുണ്ടാക്കും.’ എല്ലാ വിഷയത്തിലും കൃഷി തന്നെയാണല്ലൊ പ്രശ്നം’ എന്നു ആറാം ക്ലാസിലെ കുട്ടി പറഞ്ഞതുകേട്ട് ചൂളിപ്പോയ അനുഭവം ഉണ്ട്. ഗ്രൂപ്പ് പ്രവര്‍ത്തനവും മറ്റെന്തായാലും കുട്ടി വൈവിധ്യം പ്രതീക്ഷിക്കുന്നു.
എന്നാല്‍ ഇതൊക്കെയും ഒരു ട്രയിനിങ്ങ് ക്യാമ്പുകൊണ്ട് തീര്‍ക്കാവുന്നതുമല്ല. അതു ഒരു ഓപ്പണിങ്ങ് മാത്രം. ബാക്കിയൊക്കെ അധ്യാപകരുടെ അര്‍പ്പണവും ബോധ്യങ്ങളും തന്നെ.















20 June 2011

പാഠപുസ്തകങ്ങൾ ആർക്ക്?


ഡി.പി..പി തുടങ്ങിയതുതൊട്ട് ഇതുവരെ മുഴുവന്‍ സ്കൂള്‍പാഠപുസ്തകങ്ങളും രണ്ടുപ്രാവശ്യം പുതുക്കിയെടുത്തു. തീര്‍ച്ചയായും ഓരോപ്രാവശ്യവും ഇതു നിര്‍വഹിച്ചതിന്ന് പിന്നില്‍ വിപുലമായ ആലോചനയും ചര്‍ച്ചയും തീരുമാനങ്ങളും കഠിനാധ്വാനവും ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട  ദാര്‍ശനികാംശങ്ങളിലെ കൂടുതല്‍ ഉള്‍ക്കാഴ്ചയും സമകാലികാനുഭവങ്ങളും ദേശീയാവശ്യങ്ങളും പരിപ്രേക്ഷ്യവും ജനാധിപത്യതീരുമാനങ്ങളും ഒക്കെ ഇതിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പാഠപുസ്തക പരിഷ്കരണങ്ങളുടെ ഭാഗമായി ഏറ്റവും പുതിയതായി ചെയ്ത പ്രവര്‍ത്തനം ഇക്കൊല്ലം പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ആയിരുന്നു. പാഠപുസ്തകങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തണം എന്നു തൊട്ട് സ്കൂള്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അധ്യാപകപരിശീലനങ്ങള്‍ ഇപ്പോള്‍ സജീവമായി നടന്നുകൊണ്ടിരിക്കുന്നു. അവസരത്തില്‍ നാം ചോദിക്കേണ്ട ഒരു ചോദ്യം ഇപ്പൊഴും പാഠപുസ്തകങ്ങള്‍ ആര്‍ക്കാണ്? കുട്ടിക്കോ, മാഷക്കോ?

പാഠപുസ്തകവും അധ്യാപന സഹായിയും

പാഠപുസ്തകം കുട്ടിക്കും അധ്യാപനസഹായി അധ്യാപകനും എന്നകാര്യത്തില്‍ വ്യക്തത ആര്‍ക്കാണില്ലാത്തത് ? ഓരോക്ലാസിലും വിവിധ വിഷയങ്ങള്‍ പഠിക്കാനുള്ള പ്രാഥമിക ഉപകരണം കുട്ടിക്ക് പാഠപുസ്തകം തന്നെ. പഠനപ്രവര്‍ത്തനങ്ങള്‍ ശരിയായരീതിയില്‍ ഒരുക്കാനുള്ളതെളിച്ചവും വെളിച്ചവുംലക്ഷ്യമിട്ട്  അധ്യാപനസഹായി തയ്യാറാക്കിയിരിക്കുന്നു. പാഠപുസ്തകത്തിലെ ഉള്ളടക്കവും, അധ്യാപനസഹായിയിലെ ഉള്ളടക്കവും ലക്ഷ്യങ്ങളോടെ തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്നാല്‍ പിന്നെന്തുകൊണ്ട് കുട്ടി നന്നായി/ മികച്ച പഠനം ചെയ്യുന്നില്ല? അധ്യാപകന്‍ നന്നായി/ മികവാര്‍ന്നരീതിയില്‍ പഠിപ്പിക്കുന്നില്ല? ഇത് തീര്‍ച്ചയായും ചര്‍ച്ചയില്‍ വരേണ്ടതല്ലേ? ഇതോടൊപ്പം ചോദ്യങ്ങളും പരിഗണനയില്‍ വരേണ്ടതല്ലേ?
·         പാഠപുസ്തകം കയ്യിലുണ്ടായിട്ടും കുട്ടി നന്നായി പഠിക്കാത്തതെന്താ?
·         പാഠങ്ങള്‍ (ഏതുവിഷയവും) കുട്ടി സ്വയം പഠിക്കാന്‍ ശ്രമിക്കാത്തതെന്താ?
·         അധ്യാപിക ഒരു പാഠം ക്ലാസില്‍ എടുക്കുന്നതോടെ മാത്രം കുട്ടി പാഠം പഠിക്കാന്‍ തുടങ്ങുന്നതെന്താ?
·         പാഠം ക്ലാസില്‍ എടുത്തിട്ടുംമുഴുവന്‍ നന്നായി മനസ്സിലായില്ലഎന്നു കുട്ടി ആവലാതിപ്പെടുന്നതെന്താ?
·         ഒരിക്കല്‍ നന്നായി എടുത്ത പാഠം,(പുസ്തകം കയ്യിലുണ്ടായിട്ടും) പലപ്പോഴും പിന്നീട് കുട്ടിക്ക് അറിയാതിരിക്കുന്നത്  എന്തുകൊണ്ട്?
·         പാഠപുസ്തകം കുട്ടി എത്രത്തോളം പ്രയോജനപ്പെടുത്തി എന്ന് പരിശോധിക്കാന്‍ ആരും ഒരുങ്ങാത്തതെന്ത്?
·         പാഠപുസ്തകങ്ങളെ കുറിച്ച് ഒരു കുട്ടിയും പരാതിയോ നിര്‍ദ്ദേശങ്ങളോ വെക്കാത്തതെന്തുകൊണ്ട്? (പാഠം അധികമാണെന്ന് അധ്യാപകരാണ് നിര്‍ദ്ദേശിക്കാറ്; അതനുസരിച്ച് ചില പാഠങ്ങള്‍ പരീക്ഷക്ക് ഒഴിവാക്കിക്കൊടുക്കും എന്നു മാത്രം)
·         .
·         .
ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ ഉണ്ടാകുമ്പോഴാണ് നിലവിലുള്ള പാഠപുസ്തകങ്ങളുടെ സങ്കല്‍പ്പനം നവീകരിക്കേണ്ടിവരുമെന്ന് മനസ്സിലാവുക..

പാഠങ്ങള്‍ പഠിക്കുന്നത് / പഠിപ്പിക്കുന്നത്

മലയാളം , ബി ടെക്സ്റ്റുകള്‍ നോക്കുക. കഥ, കവിത, ഉപന്യാസം എന്നിങ്ങനെ ഭാഷയിലെ ലഭ്യമായ മികച്ച രചനകളാണ് പാഠങ്ങള്‍. അതൊക്കെയും ക്രമത്തില്‍ ചിത്രസഹിതം വിന്യസിച്ചിരിക്കുന്നു. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളായതുകൊണ്ട് അതേറ്റവും ശാസ്ത്രീയമായി ഡിസൈന്‍ചെയ്യാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതു കുട്ടിയും പുസ്തകം കിട്ടിയാലുടന്‍ ആവേശം കൊള്ളും. വായിക്കാന്‍ തുടങ്ങും. കഥ, കവിത , ഉപന്യാസം എന്നിങ്ങനെ  (കുട്ടിയുടെ വ്യക്തിപരമായ താല്‍പ്പാര്യം കൂടി വെച്ച്) ഓരോന്നായി വായിക്കാന്‍ തുടങ്ങും. വളരെ ചുരുക്കത്തിലാണെങ്കില്‍ പോലും ആമുഖമായി കൊടുത്തിട്ടുള്ള കാര്യങ്ങള്‍ മിക്കവരും ഇന്നേവരേ ശ്രദ്ധിച്ചിട്ടില്ല.നേരേ പാഠങ്ങളിലേക്കാണ് പോകുക. ക്ലാസില്‍ അധ്യാപികയും അങ്ങനെതന്നെ. ആമുഖം ഒക്കെ വെറും ചടങ്ങ്!. വായിക്കാനുള്ളതല്ലല്ലോ! എന്ന ഭാവം.ഇനി വായനയാണ്.
കഥകളും കവിതകളും ഉപന്യാസങ്ങളും ഒക്കെ മിക്കകുട്ടിയും താല്‍പ്പര്യമനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ വായിക്കുന്നുണ്ട്. പല്‍തും ഒന്നിലധികം തവണയും വായിക്കുന്നുണ്ട്. എന്നാല്‍ വായന ഒരിക്കലും പാഠം പഠിക്കലായി മറുന്നതേ ഇല്ല. കേവലാസ്വാദനം മാത്രമാണ് നടക്കുന്നത്. കവിത ഈണത്തില്‍ ചൊല്ലുന്നു. കഥയിലെ വൈകാരികാംശങ്ങള്‍ ആസ്വദിക്കുന്നു. ഉപരിപ്ലവമായ ഒരു വായനയും ആസ്വാദനവും നടക്കുന്നു എന്നത് നിഷേധിക്കാനാവില്ല. പാഠപുസ്തകം ഒരിക്കലും വെറും ഒഴിവുസമയ വിനോദത്തിനോ കേവലാസ്വാദനത്തിനോ അല്ലല്ലോ. അതാണ് നിലവില്‍ പാഠപുസ്തകങ്ങളുടെ പ്രശ്നം. കുട്ടിക്ക് തനിക്ക് പഠിക്കാനുള്ളത് എന്തെന്നോ അതെങ്ങനെ സ്വയം പഠിക്കാന്‍ തുടങ്ങണമെന്നോ ഒരു സൂചനയും പുസ്തകങ്ങളിലില്ല. കുട്ടി പണം കൊടുത്ത് വാങ്ങുന്ന പുസ്തകം കുട്ടിക്ക് സ്വയം ഉപയോഗിക്കാനാവുക എന്ന അടിസ്ഥാനപരമായ – user friendly- ഘടകം നിലവില്‍ ഇല്ല.
നേരത്തെ ഉണ്ടായിരുന്ന പാഠപുസ്തകത്തിലൊക്കെയും ഓരോ ഭാഗത്തും ആമുഖമായി ചില കാര്യങ്ങള്‍ കുറിച്ചിരുന്നു. പൊതുവെ യൂണിറ്റ് പഠിക്കുന്നതിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അതില്‍ നിന്നും വളരെ അവ്യക്തമായെങ്കിലും ഉണ്ടായിരുന്നു. “.കാവ്യമാതൃകകളുടെ അടിസ്ഥാനത്തില്‍ സാഹിത്യചരിത്രം നിര്‍മ്മിക്കുന്നതിന്ന്, സാഹിത്യത്തിലൂടെ തെളിയുന്ന ജീവിതവീക്ഷണം, തത്വചിന്ത, സാമൂഹികജീവിതം എന്നിവ അപഗ്രഥിക്കുന്നതിന്ന്.“(കേരളപാഠാവലി, മലയാളം, പത്താം തരം, 2004) ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായുള്ള പാഠാവലിയും (ഓരോ യൂണിറ്റിലും) ഓരോ പാഠത്തിന്നും ഒടുവില്‍ ചില ചോദ്യങ്ങളും തുടര്‍ന്ന് യൂണിറ്റവസാനത്തില്‍ വലിയൊരു നിര പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. അത്രയെങ്കിലും കുട്ടിക്ക് പഠിക്കാന്‍ സഹായം ഉണ്ടായിരുന്നു!
പുതിയ പുസ്തകത്തില്‍ യൂണിറ്റില്‍ ആമുഖമായി ഒന്നും തന്നെയില്ല (ഇന്റെര്‍നെറ്റ് വേര്‍ഷന്‍). യൂണിറ്റ് പഠിക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അധ്യാപികക്കേ അറിയൂ (അധ്യാപന സഹായിയില്‍ ). ഓരോ പാഠത്തിന്റേയും അവസാനം ചില പ്രവര്‍ത്തനങ്ങള്‍ കൊടുക്കുന്നുണ്ട് . അതു സമഗ്രമായി ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധിക്കുന്നതിന്ന് പര്യാപ്തമാണൊ എന്നൊന്നും തീരുമാനിക്കാന്‍ വയ്യെങ്കിലും നമുക്കത് അങ്ങനെയാവുമെന്ന് കരുതാം. പക്ഷെ , ഇതുകൊണ്ട് കുട്ടിക്കെന്തു മെച്ചം ഉണ്ടാവും? കുട്ടിയുടെ സ്വയം പഠനത്തില്‍ ഇതെന്തുമാത്രം സഹായിക്കും? ഏതൊരു പ്രവര്‍ത്തനവും ചെയ്യാനുള്ള ഏറ്റവും ആദ്യത്തെ പ്രേരണ കുട്ടിയില്‍ അറിവ് നേടാനുള്ള മനോഭാവം സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കുക എന്നതാണല്ലോ. ഒരു സംഗതി നിലവില്‍ പാഠപുസ്തകങ്ങളില്‍ സ്വയമേവ  (in bulit) ഇല്ല എന്നതാണ് മുഖ്യപ്രശ്നം.അപ്പോള്‍ പുത്തന്‍ പുസ്തകങ്ങള്‍ കയ്യില്‍ കിട്ടിയാല്‍ തന്നെ അതു മിക്കപ്പോഴും കുട്ടിക്കൊരു പൊതിയാതേങ്ങയാവുന്നു. പരസഹായമില്ലതെ ഒന്നും ചെയ്യാനാവില്ല. മലയാളം (മാതൃഭാഷയിലെ)പാഠപുസ്തകം  പോലും ഈയൊരവസ്ഥയില്‍ ആവാമോ എന്നാണ് ആലോചിക്കേണ്ടത്. ഗണിതം, ശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളുടെ പാഠപുസ്തകങ്ങള്‍ ഒക്കെയും കുട്ടിയുമായി സംവദിക്കുന്നതും പഠിക്കാന്‍ സ്വയം കുട്ടിയെ പ്രേരിപ്പിക്കുന്നവയും ആകണം. പാഠം എങ്ങനെ പഠിക്കണം? എന്തിനു പഠിക്കണം? മറ്റു പാഠങ്ങളുമായി (വിഷയങ്ങളിലേതും) എന്തൊക്കെ തരത്തില്‍ ബന്ധപ്പെടുന്നു? അധികവായനക്കുള്ളവ എന്തൊക്കെ? പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ? അതെങ്ങനെ ചെയ്യാന്‍ ശ്രമിക്കണം? തുടങ്ങി ഒരുപാട് സംഗതികള്‍ സൂചിപ്പിക്കുന്നതായിരിക്കണം കുട്ടി വാങ്ങുന്ന പാഠപുസ്തകങ്ങള്‍.
ഇനി തീര്‍ച്ചയായും ഇതു നികത്തപ്പെടുന്നത് ക്ലാസ്മുറിയിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. അത് ഏറ്റവും കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങള്‍ അധ്യാപകശാക്തീകരണ സന്ദര്‍ഭങ്ങളിലും ക്ലസ്റ്ററുകളിലും ഒക്കെ ഉണ്ടാവും. അപ്പോഴും അതു കുട്ടിക്ക് അജ്ഞാതമാണെന്നതു നാം വിസ്മരിക്കുന്നു. ക്ലാസ്മുറികള്‍ ഇപ്പോഴും ഒരു തരം സസ്പെന്‍സിലാണ് നിലകൊള്ളുന്നത്. അധ്യാപിക ക്ലാസില്‍ വന്ന് അന്നന്നത്തെ പഠനപ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുന്നതുവരെ കുട്ടികള്‍ സസ്പെന്‍സിലാണ്. നാളെ കണക്ക് ക്ലാസില്‍- ചരിത്രം ക്ലാസില്‍.. എന്തു ചെയ്യേണ്ടിവരും എന്ന് ഒരൊറ്റക്കുട്ടിക്കും അറിയില്ല. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ചില അധ്യാപികമാര്‍ നാളത്തെ പ്രവര്‍ത്തനം സൂചിപ്പിക്കാറുണ്ട്. എന്നാല്‍ അതാകട്ടെ ഗൃഹപാഠത്തിന്റെ ഒരു സ്വഭാവത്തിലാണെന്നതും കാണണം!
രണ്ടുകാര്യങ്ങളില്‍ നാം ഇനിയും ചില സംഗതികള്‍ ആലോചിക്കേണ്ടതുണ്ട്. ഒന്ന്: കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വലിയൊരളവോളം കുട്ടികള്‍ക്ക് സ്വയം പഠിക്കാന്‍ കഴിയുന്നതും അതിനപ്പുറത്തുള്ള അറിവിന്റെ ഉയരങ്ങളിലേക്ക് അധ്യാപികയുടെ സഹായത്തോടെ എത്തിച്ചേരാനുള്ള വഴിയുമായിരിക്കണം. ക്ലാസില്‍ വെച്ച് തുറക്കപ്പെടേണ്ട ഒരു പേജല്ല പാഠം. അധ്യാപികയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആരംഭിക്കേണ്ട ഒന്നല്ല പഠനം. പുസ്തകം കയ്യില്‍ കിട്ടുന്നതോടെ അതു വായിക്കാനും പഠിക്കാനും തുടങ്ങാന്‍ കുട്ടിക്ക് കഴിയണം.നാളേക്ക് വേണ്ടുന്നതിന്ന് ഇന്നേ തയ്യാറാവന്‍ കുട്ടിക്ക് കഴിയണം. പ്രക്രിയ പുരോഗമിക്കുന്നതോടെ തീര്‍ച്ചയായും ക്ലാസ് ഗ്രൂപ്പുകളുടേയും അധ്യാപികയുടേയും സഹായം ആവശ്യമായി വരും. കുറേകൂടി നിലവാരത്തിലുള്ള ബോധനപ്രവര്‍ത്തനങ്ങളുടെയും സൂക്ഷ്മപഠനത്തിന്റേയും തലങ്ങളിലൂടെ കുട്ടിക്ക് കടന്നുപോകാന്‍ കഴിയും. ഇതു ഉയര്‍ന്ന നിലവാരത്തിലുള്ള വിജയത്തിലേക്ക് കുട്ടിയെ നയിക്കും. ഇപ്പോള്‍ സംഭവിക്കുന്നത് ഒന്ന് തൊട്ട് തുടങ്ങുകയാണ്’. ക്ലാസില്‍ പാഠം വായിക്കാന്‍ തുടങ്ങുന്നതുതന്നെ പലപ്പോഴും ടീച്ചര്‍ തന്നെ.കുട്ടിയുടെ പുസ്തകം ആദ്യം പഠിക്കുന്നത് അധ്യാപികയാണ് എന്ന അവസ്ഥ ശാസ്ത്രീയമാണോ! അതു അധ്യാപികക്ക് അധികഭാരവും അനാവശ്യമായ സമയനഷ്ടവും വരുത്തുന്നു.
രണ്ടാമത്, ഈശേഷികൈവരുത്താനുള്ള പരിശീലനം കുട്ടിക്ക് നല്‍കണം. എങ്ങനെ നന്നായി പഠിപ്പിക്കണം എന്നതിന്ന് അധ്യാപകര്‍ക്ക് ദീര്‍ഘകാല പരിശീലനമുണ്ട്. ശാക്തീകരണപ്രവര്‍ത്തനങ്ങളും ഇടക്കിടക്ക് ക്ലസ്റ്ററുകളും ഉണ്ട്. എന്നാല്‍ കുട്ടിക്കോ? പഠനത്തിന്റെ ശാസ്ത്രം ഇന്നേവരെ കുട്ടിയോട് ആരും സംസാരിച്ചിട്ടില്ല. ഒരു പരിശീലനവും നല്‍കിയിട്ടില്ല. നന്നായി ഫുട്ട്ബാള്‍ കളിക്കാന്‍, ക്രിക്കറ്റ്കളിക്കാന്‍ ഒക്കെ പരിശീലനം ഇവിടെ ഉണ്ട്. എന്നാല്‍ നന്നയി പഠിക്കുന്നതെങ്ങനെ എന്ന കാര്യത്തില്‍ കുട്ടി നിസ്സഹായനാണ്. ഓരോകുട്ടിക്കും പഠിക്കുന്നതിന്ന് സ്വന്തമായ ചില ശീലങ്ങളും ശൈലികളുമുണ്ട്. ഉറക്കെ വായിക്കുക, എഴുതിപ്പഠിക്കുക, ഇരുന്ന് വായിക്കുക, കിടന്ന് എഴുതുക, പാടിപ്പഠിക്കുക, പരീക്ഷത്തലേന്ന് പഠിക്കുക, അന്നന്ന് പഠിക്കുക, രാത്രി വളരെ വൈകി, അതിരാവിലെ.എന്നിങ്ങനെ. തനത് ശൈലികളൊന്നും ക്ലാസ്മുറിയില്‍ അനുവദനീയമല്ല.ക്ലാസിന്റെ ചിട്ടവട്ടങ്ങള്‍, അച്ചടക്കം എന്നിവ പരിഗണിക്കണമല്ലോ. എന്നാല്‍ ശാസ്ത്രീയമായ ശൈലികള്‍ ആരും പഠിപ്പിക്കുന്നുമില്ല. പഠിക്കാന്‍ പരിശീലനം വേണം എന്നു നമ്മുടെ ചര്‍ച്ചയില്‍ ഒരിക്കലും വരാറില്ല.
ഭാഷ പഠിക്കേണ്ടതെങ്ങനെ?
ശാസ്ത്രം, ചരിത്രം എന്നിവ പഠിക്കുന്നതെങ്ങനെ?
കവിത പഠിക്കുന്നതെങ്ങനെ?
ആസ്വാദനക്കുറിപ്പ് എങ്ങനെയെഴുതാം?
ഉപന്യാസം എഴുതേന്റതെങ്ങനെ?
കാലാവസ്ഥയെ കുറിച്ചുള്ള പാഠം എങ്ങനെ വേണം പഠിക്കാന്‍?
അന്തര്‍വൃത്തം വരക്കാന്‍ പഠിക്കുന്നതെങ്ങനെ?
വാക്കര്‍ഥം , നാനാര്‍ഥം എന്നിവ എങ്ങനെ പഠിക്കാം?
എന്തെല്ലാം പഠിക്കനുണ്ട് ക്ലാസില്‍/ പാഠത്തില്‍/ യൂണിറ്റില്‍?
പരീക്ഷയുടെ അടിസ്ഥനമെന്ത്?
ഉത്തരം എങ്ങനെ എഴുതണം?
സ്കോര്‍ വിതരണം എങ്ങനെ?
ഇങ്ങനെ നിരവധി സംഗതികള്‍ ഉണ്ട്. ഇതൊക്കെയും ഇപ്പോള്‍ ഒരു സാധാരണ കുട്ടിക്ക് അധ്യാപികയുടെ നിര്‍ദ്ദേശമനുസരിച്ചേ ചെയ്യാനവൂ. അനുസരിക്കാന്‍ പഠിച്ചാല്‍ മതി! എന്നാല്‍ പഠിക്കാന്‍ പഠിക്കലാണ് പഠനം എന്ന അടിസ്ഥനതത്വം ക്ലാസ്മുറിയില്‍ അനാഥമാവുന്ന അവസ്ഥയാണ് ഇന്ന്. ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ പ്രോസസ്സ് തത്വത്തിലൂന്നിയാണ് എന്നതു ശരി. അതു കുട്ടിക്ക് അജ്ഞാതമാണ്. കുട്ടി പ്രവര്‍ത്തിക്കുന്നേ ഉള്ളൂ. പ്രവര്‍ത്തിയുടെ ഉള്ള് കുട്ടിക്കറിയാന്‍ വഴിയില്ല. ആരും കുട്ടിയുമായി പ്രോസസ്സിന്റെ തത്വശാസ്ത്രം ചര്‍ച്ചചെയ്യുന്നില്ല. എങ്ങനെ പഠിക്കണം എന്നതിന്ന്മാഷ് പറയുമ്പോലെ പഠിക്കണംഎന്നേ കുട്ടിക്ക് ഉത്തരമുള്ളൂ.

പാഠപുസ്തകങ്ങള്‍ user friendly ആവുക എന്നതുപോലെപഠിക്കാനുള്ള പരിശീലനവും, കുട്ടിക്ക് ലഭ്യമാവുമ്പോഴേ ഉയര്‍ന്ന നിലവാരമുള്ള പഠനം നടക്കൂ. അധ്യാപക പരിശീലനം പോലെ ഗൌരമായി പരിശീലനം കുട്ടിക്കും നലകണം. അതു വെക്കേഷന്‍ കാലത്തോ ഒഴിവ് ദിവസങ്ങളിലോ എന്നൊക്കെ ആലോചിച്ച് തീരുമാനിക്കാം. .ടി പോലുള്ള സങ്കേതങ്ങളും പ്രയോജനപ്പെടുത്താം. സുതാര്യമായ അറിവിന്റെ ഉയരങ്ങളിലേക്ക് കുട്ടിക്ക് സ്വയവും സ്കൂള്‍ അടക്കമുള്ള സമൂഹത്തിന്റെ സഹായത്തോടെയും എത്തിച്ചേരാനുള്ള കെല്‍പ്പ് നല്‍കിയേ നാം പറയുന്ന ശിശുകേന്ദ്രീകൃതം, ജനാധിപത്യപരം, തുടങ്ങിയ മൂല്യങ്ങള്‍ അര്‍ഥപൂര്‍ണ്ണമവൂ.ഒരു പക്ഷെ, ഇതിന്റെ കുറവ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെ പരീക്ഷാ റിസള്‍ട്ട് അവലോകനങ്ങളിലാണ്. ഫുള്‍ +കാര്‍ വളരെ വളരെ കുറവും ഡി+ കാര്‍ ധാരാളവും. ഡി+കാര്‍ പൊതുവേ നന്നായി പഠിക്കാന്‍ കഴിയാത്തവരാവുമല്ലോ!