20 August 2010

കടക്കെണി എന്ന അവസ്ഥ

http://mathematicsschool.blogspot.com/ ഇൽ പ്രസിദ്ധീകരിച്ചത്

9-)0 ക്ലാസിലെ മലയാളം അടിസ്ഥാനപാഠാവലിയിൽ എം.എൻ.വിജയൻ മാഷിന്റെ ഒരു കുറിപ്പ് (സമുദായങ്ങൾക്ക് ചിലത് ചെയ്യുവാനുണ്ട്) പഠിക്കാനുണ്ട് . കേരളീയന്റെ ‘വർദ്ധിച്ചുവരുന്ന ഉപഭോഗ സംസ്കാരം’ എന്ന പ്രശ്നവുമായി ഈ കുറിപ്പ് ക്ലാസിൽ ചർച്ച ചെയ്യപ്പെടും എന്നുറപ്പ്. അതിൽ തന്നെ ഊന്നൽ വരിക ‘ ആർഭാടമായി ജീവിക്കണം എന്നകൊതി മനുഷ്യനെ ഉന്മാദത്തിലേക്ക് നയിക്കുന്നു, ഇല്ലാത്തവൻ കടംവാങ്ങി ചെലവാക്കി മുടിയുന്നു…തുടങ്ങിയ വാക്യഭാഗങ്ങളാകും.ഇതിനെ അനുകൂലിച്ചുകൊണ്ടുള്ള ചർച്ചയും ഉപസംഹാരവും ആയിരിക്കും നാം ചെയ്യുക. എന്നാൽ ഇതിൽ യാഥാർഥ്യമെത്രത്തോളമുണ്ട്?
ശ്രീനാരായണഗുരുവചനങ്ങൾ റഫർ ചെയ്തുകൊണ്ടാണ് വിജയൻ മാഷ് ഈ കുറിപ്പ് എഴുതുന്നത്. എന്നാൽ കേരളത്തിന്റെ സമകാലികാവസ്ഥ തന്നെയാണ് വിഷയം.ഉദാഹരണങ്ങൾ സഹിതം മാഷ് വിശദീകരിക്കുന്നു.
ഇതിൽ രണ്ടു പദങ്ങൾ- ആർഭാടം, കടം- സവിശേഷമായി നാം പരിഗണിക്കണം. എന്താണ് ‘ആർഭാടം’ എന്താണ് ‘കടം’? ആർഭാടത്തിന്നു വേണ്ടി കടമെടുക്കുന്നു എന്ന നിരീക്ഷണവും ഇതോടൊപ്പം ഉണ്ട്.
സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് തന്റെ സാമൂഹ്യപരിസരവുമായി ഇണങ്ങുന്ന
ജീവിതാവശ്യങ്ങൾ ഒരിക്കലും ‘ആർഭാട‘മാവുന്നില്ല . ജീവിതാവശ്യങ്ങൾ ഭക്ഷണം വസ്ത്രം പാർപ്പിടം എന്നിവയിൽ ഒതുങ്ങുമോ? പ്രാകൃതമനുഷ്യന്റെ കാര്യത്തിൽ പോലും ഇതുമാത്രമാണോ പ്രാഥമികം? സമകാലികസമൂഹത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വിനോദം, വിശ്രമം, സാമൂഹിക സുരക്ഷ, മതേതര്വം, സോഷ്യലിസം,ജനാധിപത്യം തുടങ്ങിയവയും പ്രാഥമികാവാശ്യങ്ങൾ തന്നെ. ഈ ആവശ്യങ്ങൾ തിരിച്ചറിയുകയും അതുനേടാനായി ആഗ്രഹിക്കുകയും ചെയ്യുന്നത് ഒരിക്കലും ‘ആർഭാടമെന്നു’ കരുതാമോ? ഇതെല്ലാം സാധിക്കാനായി പ്രാഥമികമായി വേണ്ടത് ഇവതന്നെയാണുതാനും. ഇതു സാധിച്ചെടുക്കുന്നതിലൂടെ സ്വാഭാവികമായും അളവിലും ഗുണത്തിലും ഇതെല്ലാം വർദ്ധിപ്പിക്കാൻ ആധുനിക പൌരൻ ശ്രമിക്കുകയും ചെയ്യും.
എന്നാൽ ഇതു സാധിച്ചെടുക്കാൻ ഒരാൾ അതിക്രമം കാണിക്കുന്നെങ്കിൽ അതു രാജനീതിയും ഭരണസംവിധാനവും പോലെയുള്ള സംഗതികളെ കുറിച്ചുള്ള വിദ്യാഭ്യാസമില്ലായ്മതന്നെ. അവിടെയും നാം ചർച്ചചെയ്യേണ്ടത് –കുറ്റത്തിന്ന് ശിക്ഷ എന്നതുപോലെ സാഹചര്യം കൂടിയാണ്.ആത്യന്തികമായി ഇതൊന്നും അക്രമത്തെ ന്യായീകരിക്കുന്നുമില്ല.
മറ്റൊന്ന്, തന്റെ ചുറ്റുപാടുകൾ മനസ്സിലാക്കി- അതിന്ന് യുക്തിബോധവും സാമൂഹ്യ ചരിത്രവും ഒക്കെ വേണമെന്ന് വേറൊരു കാര്യം-അതിലൊതുങ്ങി കഴിയാൻ പഠിക്കുക എന്നതാണ്.ഇതു കേവലയുക്തി അല്ലാതെന്താണ്? ഇതു എത്രകണ്ട് സാധ്യമാണെന്നത് നോക്കൂ. പ്രാഥമികാവശ്യങ്ങളിൽ ഒന്ന് –ഭക്ഷണം- ഇല്ല എന്ന സാമൂഹികാവസ്ഥ- സ്വന്തമവസ്ഥ മനസ്സിലാക്കി കഴിയാൻ ആവുമോ? തനിക്കില്ലെങ്കിലും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനില്ലാതെ വരുമ്പൊൾ ഏതു മനുഷ്യനും യുക്തികൾക്ക് അതീതനാകും. ജനാധിപത്യമെന്ന പ്രാഥമികാവശ്യം നഷ്ടപ്പെടുമ്പോൾ വ്യക്തിയും സമൂഹവും ഒന്നിച്ച് പ്രതികരിക്കും. തൊഴിൽ, വിശ്രമം, വിനോദം എന്നിങ്ങനെ എല്ലാ കാര്യത്തിലും ഇതാണവസ്ഥ.മനുഷ്യ സമൂഹം പുരോഗതിയിലേക്ക് കുതിക്കുകയാണ്. മനുഷ്യവികസന സൂചകങ്ങൾ പഠിക്കുന്നൊരാൾ ഇതു നിഷേധിക്കില്ല.


(റഫ: വിക്കിപീഡിയ)
നമ്മുടെ രാജ്യം വികസിച്ചുകൊണ്ടിരിക്കുന്നവയുടെ കൂട്ടത്തിൽ മുൻപിലാണ്. മനുഷ്യദാരിദ്ര്യസൂചകങ്ങളിൽ നാം അത്ര സുഖമുള്ള ഒരിടത്തല്ല.

(http://hdrstats.undp.org/en/countries/country_fact_sheets/cty_fs_URY.html)

ഉറുഗ്വെ 50-)0 സ്ഥാനത്ത് നിൽക്കുമ്പൊൾ നാം 164 )0സ്ഥാനത്താണ്.

(http://hdrstats.undp.org/en/countries/country_fact_sheets/cty_fs_IND.html)

എന്നാൽ അക്രമങ്ങളുടെ കണക്കിൽ വികസിത രാജ്യങ്ങളേക്കാൾ നാം വളരെ പിന്നിലാണ് എന്നതും വളരെ ആശ്വാസകരം തന്നെ. പ്രാഥമികാവശ്യങ്ങൾ പോലും നാം നേടിയെടുക്കുന്നതിൽ അക്രമരാഹിത്യം പാലിക്കുന്നു. വിജയൻ മാഷ് പറയുന്നതുപോലെ ‘കുട്ടികളുമൊത്ത് ചെറുപുരയിൽ പാർത്തിരുന്ന ചെറുപ്പക്കാരൻ….’ എന്നത് കേവലം അതിശയോക്തിയാണ്. ഇന്ത്യയുടേയോ കേരളത്തിന്റേയോ സാമാന്യാവസ്ഥ അല്ല.
ഈയൊരു പശ്ചാത്തലത്തിലാണ് ‘കടം’ നാം അറിയേണ്ടത്.ഇല്ലാത്തവർ ഉള്ളവരിൽ നിന്ന് കടം വാങ്ങുന്നത് സ്വാഭാവികം.വ്യക്തികളും രാജ്യങ്ങളും കടം വാങ്ങും. കടം വാങ്ങുന്നത് ബഹുഭൂരിപക്ഷവും ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങൾക്കാണുതാനും. (ധൂർത്തടിക്കാൻ വാങ്ങുന്നവർ ചെറുന്യൂനപക്ഷം ഉണ്ടാവാം) കുട്ടികളുടെ വിദ്യാഭ്യാസം, വീട്, കുട്ടികളുടെ വിവാഹം, കൃഷി, വ്യാപാരം, വ്യവസായം, ചികിത്സ എന്നിങ്ങനെയുള്ള സംഗതികൾക്കാണ് കടം വാങ്ങുന്നത്. സാമൂഹ്യജീവിതത്തിൽ ഇതൊന്നും അനാവശ്യങ്ങളല്ല; ആർഭാടങ്ങളല്ല. കടം വാങ്ങി ഒരു വർഷം കഴിയുമ്പോഴേക്കും കാര്യങ്ങൾ മാറിമറിയുന്നു. കടത്തിന്റെ ടേംസ് ആംന്റ് കണ്ടീഷൻസ് വരെ. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മാറുന്നു. സാമ്പത്തിക നയങ്ങൾ മാറുന്നു. വ്യക്തി/ കുടുമ്പപരമായ അവസ്ഥകൾ മാറുന്നു. പുതിയ ആവശ്യങ്ങൾ ഉണ്ടാകുന്നു. വിലക്കയറ്റവും വിലക്കുറവും ഉണ്ടാവുന്നു. ഇങ്ങനെയൊക്കെ ഉണ്ടാവുന്നതിൽ കടംവാങ്ങിയ വ്യക്തിയുടെ സ്വാധീനം വളരെ വളരെ ചെറുതുമാണ്. വ്യക്തിക്ക് നിയന്ത്രിക്കാനാവാത്തയാണ് എല്ലാം എന്നു കാണാം. എന്നാൽ കടക്കാരൻ വ്യക്തിയായി നിൽക്കുകയും കടാവസ്ഥ സാമൂഹികമായി സ്ഥല-കാലങ്ങൾക്കൊത്ത് മാറുകയും ചെയ്യുന്നു. ഇതൊരു വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യം അറ്റുപോകുന്നു. എന്തുകൊണ്ട് കടക്കെണിയെന്നും, കടംമൂലം ആത്മഹത്യയെന്നും ഒരു പാട് പഠനങ്ങൾ നടക്കുന്നുണ്ട്.

(http://nitawriter.wordpress.com/2007/05/14/why-indians-commit-suicide/)
ഇതിനെയൊക്കെ ആർഭാടത്തിന്റെ ഉന്മാദം, വ്യക്തിപരം എന്നൊന്നും പറഞ്ഞ് ഒഴിവാക്കിക്കൂടാ. അധാർമ്മികമായ സംഗതികൾ ഇല്ലെന്നല്ല; മറിച്ച് അത് പൊതുകാരണമെന്ന് പറഞ്ഞ് യാഥാർഥ്യം മറച്ചുവെച്ചുകൂടാ എന്നേ പറയുന്നുള്ളൂ.
‘ഇല്ലാത്തവർ ചെലവാക്കി മുടിയുന്നതിനെ’ കുറിച്ചു ഗുരു പറയുന്നുണ്ട്. ഗുരു മുന്നിൽ കാണുന്ന ഉദാഹരണങ്ങൾ നിഷേധിക്കാൻ വയ്യ. എന്നാൽ ഉള്ളവൻ ചെലവാക്കുന്നതിനെ കുറിച്ചും പറയണമായിരുന്നു. പണമുണ്ടെന്നു കരുതി അതു ധൂർത്തടിക്കുമ്പൊൾ (3 പേർക്ക് താമസിക്കാൻ 3 കോടിയുടെ വീട്) അതു പ്രത്യക്ഷമായും പരോക്ഷമായും ഇല്ലാത്തവനെ കൂടുതൽ ഇല്ലാത്തവനാക്കുകയാണ്. ഒരു ചാക്ക് സിമിന്റ് വേണ്ടിടത്ത് പണമുണ്ടെന്നു കരുതി 10 ചാക്ക് വാങ്ങിക്കുന്നവൻ കമ്പോളത്തിൽ സിമിന്റിന്റെ വില വർദ്ധിപ്പിക്കുകയും അതു പണമില്ലാത്തവനെ (ഒരു ചാക്കു വേണ്ടിടത്ത് 1 കിലോ വാങ്ങി )കൂടുതൽ ദരിദ്രനാക്കുകയുമാണല്ലോ. ദരിദ്രനെ രക്ഷിക്കാൻ സമ്പന്നനെ നിയന്ത്രിക്കാൻ ശ്രമിക്കണം. ‘ആദർശത്തിന്റേയും ലാളിത്യത്തിന്റേയും ഊന്നുവടികൊണ്ട് സാധാരണക്കാരന്റെ ഉയരം കൂട്ടേണ്ടിയിരിക്കുന്നു’ എന്നത് കേവലാശയം മാത്രമായി പരിണമിക്കുന്നു. സമൂഹത്തിൽ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള ഉയരമാണല്ലോ ശരിയായ ഉയരം.30%ത്തിലധികം പേർ ദാരിദ്രരേഖക്ക് താഴെ കിടക്കുന്ന ഒരു രാജ്യത്ത് ലാളിത്യം എന്നാലെന്താവാം വിജയൻ മാഷ് ഉദ്ദേശിച്ചത്?