27 March 2010

ചൂടുകുറയുന്ന പരീക്ഷകൾ

വേനൽ ചൂട് പാലക്കാട് 42 ഡിഗ്രിവരെ രേഖപ്പെടുത്തി പിന്നെ താണു. അസഹനീയാവസ്ഥ ഇപ്പോളില്ല. അതിനിടയ്ക്ക് ഒരു മഴ കിട്ടി. എസ്.എസ്.എൽ.സി പരീക്ഷയും ഇതുപോലെ ചൂടു കുറഞ്ഞു വരുന്ന കഥ ഐ.ടി.പരീക്ഷമുതൽ കാണാം. ഐ.ടി. എളുപ്പമയിരുന്നു. സോഷ്യൽ സയൻസ് അതിലും എളുപ്പം. ഇന്നത്തെ ബയോളജി പുതുമഴ കിട്ടിയ സുഖം. കുട്ടികളും അധ്യാപകരും ഒക്കെ സമ്മതിക്കുന്നു. വളരെ എളുപ്പം. സുഖമായി ജയിക്കും.
പാഠപുസ്തകത്തിൽ നിന്നു നേരിട്ടുള്ള ചോദ്യങ്ങൾ. എല്ലാ യൂണിറ്റും സ്പർശിച്ചു പോയി. ഭൂരിഭാഗം ചോദ്യങ്ങൾക്കും അര, ഒന്ന് സ്കോർ. ഒരെണ്ണം തെറ്റിയാലും അമ്പേപോകില്ല.വിട്ടഭാഗം പൂരിപ്പിക്കുക എന്ന പഴയ ചോദ്യത്തെ അനുസ്മരിപ്പിക്കുന്ന 4-5 ചോദ്യങ്ങൾ. ഒക്കെ ഒരു വാക്ക് അര വാക്ക് ഉത്തരം. അതൊക്കെ പാഠങ്ങളിലുള്ളത്. അധ്യാപിക ക്ലാസിൽ സംസാരിച്ചത്.പലവട്ടം പാഠങ്ങൾ വായിച്ചതുകൊണ്ട് ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്നത്.
മറ്റെല്ലാ പരീക്ഷകളിലും കണ്ടതിനേക്കാൾ ഓർമ്മ ഉപയോഗിച്ചത് ബയോളജി പരീക്ഷയാകുന്നു. ബയോളൊജിക്കൽ നാമപദങ്ങൾ മന:പ്പാഠമാക്കതെ വഴിയില്ലല്ലോ. അവയവ ഭാഗങ്ങൾ, രോഗങ്ങൾ, രോഗലക്ഷണങ്ങൾ തുടങ്ങി മന:പ്പാഠമാക്കേണ്ടിവന്നതൊക്കെ എഴുതിവെക്കേണ്ടിവന്നു. ഓർമ്മിച്ചതുകൊണ്ട് സുഖമായി എഴുതി. ജയിക്കും. നന്നായി ജയിക്കും.പരീക്ഷഹാളിൽ നിന്നിറങ്ങുന്നതോടെ ഈ പേരുകളൊക്കെ മറക്കാം. കഴിഞ്ഞകാലങ്ങളിൽ പരീക്ഷയെഴുതിയവരിൽ മഹാഭൂരിപക്ഷവും ഇതൊക്കെ മറന്നിരിക്കുന്നുവെന്ന് ആർക്കാണറിയാത്തത്? നിർബന്ധിത ഓർമ്മയുടെ ഒരു ശക്തിയാണിത്. താൽക്കാലിക ഓർമ്മകളിൽ നിന്ന് ബയോളജി പഠനം മാറ്റാൻ പറ്റില്ലേ എന്നാലോചിക്കണം നമ്മൾ.
മൊത്തം 23 ചോദ്യങ്ങൾ. ഒന്നിനു മാത്രം ചോയ്സ്. അതും ഒരേ വർഗ്ഗത്തിൽ പെട്ട അറിവിന്ന് ചോയ്സ്. (അതുകൊണ്ടുതന്നെ ആ ചോയ്സ് ഗുണം ചെയ്തില്ല.) ഒരു മാറ്റം കണ്ടത് ഹൃദയത്തിന്റെ ചിത്രം വരയ്ക്കാൻ ചോദിച്ചു. മിടുക്കിക്കുട്ടികളൊക്കെ ചോദ്യകർത്താവിനെ പറ്റിച്ചു. ചോദ്യപേപ്പറിൽ നിന്ന് അസ്സലായി ട്രൈസ് എടുത്തു.പകർത്തി വരച്ചു. അല്ലെങ്കിലും പകർത്തിവരയ്ക്കൽ ഒരിക്കലും ബയോളജിയിയുടെ ശേഷിയായി കാണാനിടയില്ല; അപ്പോൾ കുഴപ്പമില്ല. പാഠപുസ്തകത്തിൽ നിന്നല്ലാതെ ചോദിച്ച ഒരേഒരു ചോദ്യം 6 ലെ 2. അതു അധ്യാപകസഹായിയിലുള്ളതെന്ന് ടീച്ചർ പറഞ്ഞു. കുട്ടികൾ ‘ മണ്ണിര’ എന്നെഴുതിയിരുന്നു. അതു തന്നെയാണത്രേ അധ്യാപക സഹായിയിലും. അപ്പോൾ രഷപ്പെട്ടെന്നു കുട്ടികളും!
ചോദ്യം 7 മിക്കവരും തെറ്റിക്കും. അതു കുട്ടിയുടേയോ അധ്യാപികയുടേയോ തെറ്റല്ല. Short sight, Long site എന്നീ ടേംസിന്റെ പ്രശ്നമാണത്. പഠിപ്പൊക്കെ കഴിഞ്ഞു മുതിർന്ന് വയസ്സാകുമ്പോഴാണ് ഏ തു കുട്ടിക്കും Short sight, Long site എന്നിവ മനസ്സിലാകുക. നമുക്കും ഇപ്പോഴല്ലേ വ്യക്തമായിട്ടുള്ളൂ. ഇപ്പൊഴും ഇതിൽ വ്യക്തതയില്ലാത്ത ആളുകളുണ്ടാകും. അല്ലെങ്കിലും അറിവു നാലിലൊന്നും ഉണ്ടാവുന്നത് ‘കാലക്രമേണ..’ എന്നാല്ലേ.(ആചാര്യാൽ പാദമാദത്തം, പാദം ശിഷ്യ സ്വമേധയാ…)
ചോദ്യം 12 ന്റെ പ്രസക്തി പെട്ടെന്നു മനസ്സിലാവില്ല. പോസ്റ്റർ രചന ഒരു ഭാഷാശേഷിയാണ്. അതെങ്ങനെ ഒരു ജീവശാസ്ത്ര ശേഷിയാവുന്നു? പാഠ്യവസ്തുതകളെ സാമൂഹ്യപ്രശ്നങ്ങളുമായി കണ്ണിചേർക്കുന്നതിന്റെ പ്രസ്ക്തിയാവാം ഇതിൽ എല്ലാരും മനസ്സിലാക്കേണ്ടത്. അത്രയും നല്ലത്.
ഒറ്റനോട്ടത്തിൽ ജീവശ്ശാസ്ത്ര പരീക്ഷ കുട്ടികൾക്ക് വിജയത്തിന്റെ ഊർജ്ജം നൽകുകതന്നെ ചെയ്തു. പത്താം ക്ലാസിലെ ബയോളജി പരീക്ഷ ഇത്രയൊക്കെ മതിയോ എന്ന ചർച്ച തീർച്ചയായും ഇനി ഒരിക്കലാവാം.

Published in Madhyamam Daily on 28-3-2010

23 March 2010

തികച്ചും അശാസ്ത്രീയമായ സമീപനം

പാഠപുസ്തകത്തിൽ നിന്നു നേരിട്ട് ചോദിക്കില്ല; പഠിച്ചതത്വങ്ങൾ ഉപയോഗിച്ചുള്ള പ്രായോഗികമാനത്തിലാവും ചോദ്യരീതി….ഇതു പല തവണ മാഷ് പറഞ്ഞതാണെന്ന ഓർമ്മയിലാണ് പരീക്ഷാഹാളിൽ കയറിയത്. മാഷ് ഇങ്ങനെ പറയുന്നത് അദ്ദേഹം ക്ലസ്റ്ററുകളിൽ സ്ഥിരമായി പങ്കെടുത്തതിന്റെ അനുഭവങ്ങളിലാണല്ലോ. മോഡൽ പരീക്ഷ ഉഷാറായി എഴുതിയതാണ്….എന്നാൽ കൂളോഫ് സമയം തന്നെ വിയർത്തു….സർവത്ര ടെക്സ്റ്റ് മയം.വളരെ ചെറിയ റ്റ്വിസ്റ്റുകൾ ശ്രമിച്ചിട്ടുണ്ട് ചോദ്യകർത്താവ്. അത്രതന്നെ.

ടെക്സ്റ്റ് ശരിക്ക് ഫോളോ ചെയ്തകുട്ടിക്ക് എല്ലാം എഴുതാൻ കഴിയും. മറ്റു പഠനസാമഗ്രികൾക്ക് വേണ്ടി സമയം കളഞ്ഞവർക്ക് കഷ്ടം …അധ്യാപിക ഖേദിച്ചു.പിന്നെ ഒക്കെ 1 സ്കോർ, 2 സ്കോർ മട്ടിലാണ് വിതരണം. കഷ്ടിമുഷ്ടി എല്ലാർക്കും ഒരു 10 സ്കോർകിട്ടും. ജയിക്കും. എ യും എ+ ഒക്കെ മറന്നേക്കുക!ബഹുഭൂരിപക്ഷം കുട്ടികളും അധ്യാപകരും ഇതു തന്നെ പറയും.മിക്ക ചോദ്യങ്ങൾക്കും ‘എൻട്രി ലവെൽ’ ഇല്ല. മിടുമിടുക്കികൾക്കു മാത്രം ഒഴിച്ചിട്ടിരിക്കുന്നു.അതു കൊണ്ടുതന്നെ സമയം ഇഷ്ടമ്പോലെ എന്നു കുട്ടികൾ.

1,2, ചോദ്യങ്ങൾ വലിയ കുഴപ്പം ഇല്ല. 3ആം ചോദ്യം പതിവില്ല; പാഠത്തിന്റെ അവസാനം ഊന്നിയൊരു ചോദ്യം. ചോദിക്കൻ പാടില്ല എന്നല്ല; പതിവില്ല എന്നു മാത്രം.
ചോദ്യം 4: ഇതു വായിച്ച് കുട്ടികൾ അന്തം വിട്ടു. ഗാഢസൾഫൂറിക്ക് ആസിഡിനെ തിരിച്ചറിയുന്ന ഒരു പ്രവർത്തനവും ക്ലാസ്മുറിയിൽ ഉണ്ടായിട്ടില്ലല്ലോ. നിർജ്ജലീകരണം, ശോഷകാരകം എന്നി കൺസെപ്റ്റുകൾ പഠിച്ചു. തിരിച്ചിട്ട ഈ ചോദ്യം ഭയങ്കര ഭാവനതന്നെ!
5 നു 2 സ്കോർ കിട്ടാം. ഒന്നെകിലും ഉറപ്പ്. ചോദ്യം 6 ഗ്രാഫ് നോക്കി ഖരം, ദ്രാവകം വാതകം എന്നുവരെ കുട്ടികൾ എഴുതി. A,B,C എന്നീ മൂലകങ്ങളെ തിരിച്ചറിയുക എന്ന പ്രസ്താവന അവ്യക്തം. പേരെഴുതണോ, രാസസൂത്രം എഴുതണോ, രാസനാമം എഴുതണോ….മനസ്സിലായില്ല.
7 ആം ചോദ്യം മെല്ലെ കടന്നു കിട്ടി. 8 എളുപ്പം. 8എ എഴുതാൻ ഒരു കെമിസ്റ്റ്ട്രിയും വേണ്ട. സാമാന്യബുദ്ധി മതി. 8 ബി എഴുതാൻ പത്താം ക്ലാസുകാരന്ന് പറ്റില്ല; ക്രിട്ടിക്കൽ റ്റെമ്പറേച്ചറും മറ്റും പഠിക്കാനില്ല. അതറിയാതെ എഴുതുന്നത് ഉത്തരമാവില്ലല്ലോ.
9ആം ചോദ്യം വിചിത്രമാക്കിയിരിക്കുന്നു. നൈറ്റ്രിക്ക് ആസിഡ് ഉണ്ടാക്കുന്ന വിധം ചോദിച്ചാൽ മതി. അതിന്ന് ഒരു ‘കഥ ‘ പറയുന്നു.ഒരു പരീക്ഷണം നിർവഹിക്കാൻ ആവശ്യമായ നൈറ്റ്രിക്ക് ആസിഡ് ലാബിൽ ഇല്ല. …ഇതാണോ ശാസ്ത്രീയത? അങ്ങനെ ഉണ്ടാക്കിയ ആസിഡ് ലാബിൽ നേരിട്ട് ഉപയോഗിക്കാൻ കഴിയും എന്നാണോ മനസ്സിലാക്കേണ്ടത്?
10 ആം ചോദ്യം. എന്റ്ട്രി ലെവൽ ഇല്ല. ചോദ്യവും കുഴപ്പം. 1-ക്ലോറോ 2-മൈഥിൽ പ്രൊപെയ്ൻ കുട്ടിക്കറിയാം. എന്നാൽ 2- മൈഥിൽ 1-ക്ലോറോ പ്രൊപൈൻ എന്താ? ഒരു രാസവസ്തുവിന്റെ നാമകരണം പോലും വിലക്ഷണമാക്കി കുട്ടിയെ വലച്ചു! (പല കുട്ടികളും ചോദ്യം വായിച്ചു അടക്കിച്ചിരിച്ചു.ചോദ്യകർത്താവിനെ ഓർത്ത്.) 11 ആം ചോദ്യവും ഗുണം പിടിച്ചില്ല. Industrial chemistry ചോദിക്കുമെന്ന് കുട്ടിക്കറിയില്ലല്ലൊ. Red Phosphorus എന്ന ഉത്തരം മതിയെങ്കിൽ ശരി.1 സ്കോർകിട്ടും അല്ലെങ്കിൽ 0. കുട്ടിക്ക് പ്രൊജെക്റ്റ് എന്നാൽ സി.ഇ.യുടെ ഭാഗമായി ചെയ്ത സംഗതികളാണ്. ഇതെന്ത് പ്രോജെക്റ്റ്? പിന്നെ ‘തീപ്പെട്ടി’ എന്നു പറയുന്നത് ‘തീപ്പെട്ടിക്കൊള്ളിയും’ ഉള്ളതല്ലേ? എന്തൊരു ഭാഷാനൈപുണി?
13 ആം ചോദ്യം വായിച്ചപ്പോൾ ‘എ’ ക്ക് ഉത്തരമെഴുതാൻ ഈ പട്ടികയെന്തിന്? ‘ബി’ ക്ക് ഉത്തരമെഴുതാൻ ഈ പട്ടിക യെന്തിന്? പോട്ടെ എന്നാലും വായിച്ചു!
15,16,17 ചോദ്യങ്ങളെ കുറിച്ചു കുട്ടികൾക്കിപ്പോഴും വ്യക്തതയില്ല.’ഏതെങ്കിലും മൂന്നിന്ന് ഉത്തരമെഴുതുക’ എന്നാണല്ലോ. ഏതാ മൂന്ന്? തിരഞ്ഞുനടന്നു. പിന്നെ ഓരോരുത്തരും അവരവരുടെ യുക്തം പോലെ എഴുതി.17 ആം ചോദ്യം ബാലിശമാണോ?ആവില്ല, ചോദ്യപാഠമെഴുതാൻ കണ്ട ഒരു സൂത്രമാവും.
ഒരു കാര്യം ഉറപ്പായി. Chemistry പഠിക്കാൻ ബഹു രസം. പരീക്ഷക്ക് നന്നല്ല-ഇതുപോലാണെങ്കിൽ.


Published in Madhyamam Daily on 24032010

22 March 2010

ഗണിതത്തിന്റെ ഭിന്ന മുഖങ്ങൾ

ബഹുഭൂരിപക്ഷം കുട്ടികൾക്കും കണക്ക് പരീക്ഷ പേടിയാണ്. ഇന്നലെയും ഇന്നുമായി ഒരായിരം വട്ടം നോട്ടും റ്റെക്സ്റ്റും പേജ്പേജായി മറിച്ചുനോക്കുകയായിരുന്നു. ഉച്ചയായപ്പോഴേക്കും ഹാളിൽ നിരന്നിരുന്ന കുട്ടികൾ ഒരു തരം സ്തംഭനാവസ്ഥയിലായിരുന്നു. എന്നാൽ 1.30 നു ആദ്യബെല്ലടിച്ചതോടെ മട്ടുമാറി. ഉഷാറായി. പേപ്പർ കയ്യിൽ കിട്ടുന്നതുവരെ വളരെ അയഞ്ഞു. കയ്യിൽകിട്ടിയപേപ്പർ ഒന്നു വായിച്ചുനോക്കിയതോടെ ആത്മവിശ്വാസം വർദ്ധിച്ചതുപോലെ.
ഇതു പരീക്ഷയുടെ ഒരു മനശ്ശാസ്ത്രമാവാം. യാഥാർഥ്യം അംഗീകരിക്കാനുള്ള തയ്യാറെടുപ്പ്. ഇനി എഴുത്താണ്. എഴുതിക്കഴിയുന്നതുവരെ മറ്റൊന്നും മനസ്സിലില്ല. സമയബോധ്യത്തോടെയുള്ള പ്രവർത്തനം. ഹാൾ വിട്ടിറങ്ങിയകുട്ടികൾ എല്ലാരും ഒരേസ്വരം. ജയിക്കും. ജയിക്കും. ചിലതൊക്കെ പ്രയാസം തന്നെ. എന്നാലും ജയിക്കും.
എല്ലാരും ജയിക്കുകയും മികച്ചവർ മാത്രം മികവോടെ ജയിക്കുകയും ചെയ്യുക എന്നത് ഒരു പരീക്ഷയുടെ മൂല്യസൂചനയാണ്. ഭിന്നനിലവാരക്കാരെ മുഴുവൻ പരിഗണിക്കുന്ന പരീക്ഷ. കണക്ക്പരീക്ഷ-മറ്റു പല പരീക്ഷകൾപോലെ മികവുറ്റതായി.
സ്കോറുകൾ ചെറുതും വലുതും ഇടകലർന്ന് ഉണ്ടയിരുന്നു. എല്ലാ ചോദ്യങ്ങളിലും എൻറ്റ്രി ലെവൽ ഘടകം. റ്റെക്സ്റ്റ് മുഴുവൻ പരിഗണിക്കപ്പെടുന്ന അവസ്ഥ. സമയക്ലുപ്തത ഒന്നും നോക്കാനായില്ല. മുഴുവനും എഴുതിത്തീർക്കാനായി മിക്കവർക്കും. അപൂർവം ചിലർക്ക് സമയം തികഞ്ഞതുമില്ല. ഭിന്നനിലവാരക്കാരുടെ എഴുത്തുമികവും കാണണമല്ലോ.
ഓരോ ചോദ്യവും എടുത്തുപരിശോധിക്കേണ്ടതില്ല. തെറ്റുകളൊന്നും ആരും ചൂണ്ടിക്കാട്ടിയില്ല. ചോദ്യവും ഉത്തരമെഴുതാനുള്ള സമയവും അതിന്നു നിശ്ചയിച്ച സ്കോറും പലരും ചർച്ചചെയ്തിരുന്നു. ഒരുദാഹരണം:
രണ്ടാം ചോദ്യം: ഒന്നാം ചോദ്യത്തിന്ന് ഉത്തരമെഴുതാനെടുത്തതിന്റെ മൂന്നിരട്ടി സമയം ഇതിന്ന് വേണ്ടിവന്നു. (a-b)2 വെച്ച് വിപുലീകരിച്ച്, Xന്റെ വില കണ്ടെത്തുക എന്നത് ഒരു വൃത്തം വരച്ച് ഒരു ബിന്ദുവിൽകൂടി സ്പർശരേഖ വരയ്ക്കുന്നതുപോലെ എളുപ്പമല്ലല്ലോ? എന്നാൽ രണ്ടിനും ഒരേ സ്കോർ!
അഞ്ചാം ചോദ്യം: സാധാരണക്കുട്ടികൾക്ക് പ്രവേശനം ഇല്ലാതെ വരുന്ന ഒന്നാണ്. അത്രയധികം ഗണിതബോധം ആവശ്യമുള്ളതാണിത്.
മികച്ച ചോദ്യങ്ങളിൽ ഒന്നാണ് 12 ആം ചോദ്യം. രസകരവും എന്നാൽ നല്ല അറിവ് ആവശ്യമുള്ളതും. കണക്കിൽ ആപ്ലിക്കേഷൻലെവൽ എന്നൊക്കെ പറയുന്നത്. നന്നായി.
13 ആം ചോദ്യം: മികച്ച നിലവാരമുള്ള ഒരു കുട്ടിക്കേ അതിലെ ചിത്രണം മനസ്സിൽ കാണാനാകൂ. ചിത്രം കിട്ടിക്കഴിഞ്ഞാൽ എളുപ്പമായി. 4 സ്കോരും ഉണ്ട്. പക്ഷെ, എത്രപേർക്ക് കിട്ടിക്കാണും ചിത്രം.എ+ കാർക്ക് നീക്കിവെച്ച ഒന്ന്!
16 ആം ചോദ്യവും (എ) വായിച്ചു മനസ്സിലാക്കാൻ ഈ സമയം പോര. വായിച്ചവസാനം എത്തുമ്പൊൾ ആദ്യഭാഗം മറക്കും. മറന്നു.പിന്നെയും വായിച്ചു നോക്കി. എന്നിട്ട് (ബി) എഴുതി.അതെളുപ്പമായിരുന്നല്ലൊ. പിന്നെന്തിനാ ഇത്രയൊക്കെ വായിപ്പിച്ചത്?
എല്ലാ chOice നും ഈ പ്രശനം ഉണ്ട്. പോളിനോമിയൽ അധ്യായത്തിൽ നിന്ന് രണ്ടു ചോദ്യം ഒരിക്കലും chOice ആവുകയില്ല. AP വെച്ചും രണ്ടു ചോദ്യം ഉണ്ടായാൽ അതു ചോയ്സിന്റെ ഫലം ചെയ്യില്ല. ഇതൊക്കെ നാം എങ്ങനെ മറികടക്കും?
നിരവധി ചോദ്യങ്ങൾ നേരിട്ട് റ്റെക്സ്റ്റ്മായി ബന്ധപ്പെട്ടതും , പലതവണ പരീക്ഷകളിൽ കണ്ടതും (മാതൃക) വളരെ എളുപ്പവും ആയിരുന്നു. അതുകൊണ്ടുതന്നെ ജയം ഉറപ്പ്. ഘനരൂപങ്ങളിൽ വശവുമായി മാത്രം ബന്ധപ്പെട്ട - വിസ്തീർണം, വ്യാപ്തം എന്നിവയൊക്കെ ഒഴിവാക്കിയ 4 ചോദ്യങ്ങൾ തുടർച്ചയായി ചോദിക്കുന്നതെന്തിന്? അതെ തികച്ചും കുട്ടിക്കനുകൂലം തന്നെ പരീക്ഷ.
കണക്കിലെ ജയം മറ്റുപരീക്ഷകൾക്ക് വലിയ ഗുണം ചെയ്യും….നന്നായെഴുതാൻ.

published in madhyamam daily on 23-3-2010

20 March 2010

എല്ലാരേയും സ്വാഗതം ചെയ്യുന്ന ഭൌതികം

ഏതൊരു പരീക്ഷയും മികച്ചതാവുന്നത് അത് എല്ലാ നിലവാരക്കാർക്കും ഇടപെടാൻ സമ്മതം നൽകുമ്പോഴാണ്. ഇത് സാധ്യമായാൽ എല്ലാ കുട്ടിയും പരീക്ഷ എളുപ്പമായിരുന്നു എന്നു ഉറക്കെ സമ്മതിക്കും. ആത്മവിശ്വാസത്തോടെ അടുത്തപരീക്ഷക്ക് തയ്യാറാകും. ഇന്നലെ നടന്ന എസ്.എസ്.എൽ.സി.ഫിസിക്സ് പരീക്ഷയെ സംബന്ധിച്ച ഒരു സാമാന്യനിരീക്ഷണം ഇതാണ്.
പതിനെട്ട് ചോദ്യങ്ങൾ, വലിയ ചോദ്യങ്ങൾക്കെല്ലാം ഉപ ചോദ്യങ്ങൾ, ഒന്നു-ഒന്നര- രണ്ട് വീതം സ്കോറുകൾ, ആവശ്യമായ വിശദാംശങ്ങൾ-നിർദ്ദേശങ്ങൾ-പൊതുവെ ഫിസിക്സ് പരീക്ഷ നിലവാരം പുലത്തിയെന്നു കുട്ടികളും അധ്യാപകരും അഭിപ്രായപ്പെട്ടു.ഒരെണ്ണം തെറ്റിയാലും ഒന്നോ ഒന്നരയോ സ്കോറേ നഷ്ടപ്പെടൂ എന്നാശ്വാസം എല്ലാരും പ്രകടിപ്പിച്ചു.
മിക്ക ചോദ്യങ്ങളിലും കണ്ട ഒരു സവിശേഷത entry level കഴിഞ്ഞാൽ രണ്ടാം ഘട്ടം മികച്ച നിലവാരക്കാർക്കും മൂന്നാം ഘട്ടം മിടുമിടുക്കികൾക്കും ഉള്ളവയാണെന്നതണ്. ഇത്ര വിദ്ഗ്ധമായി ഇതു രൂപപ്പെടുത്താനായി എന്നതിൽ ചോദ്യം ഉണ്ടാക്കിയവർ അനുമോദനം അർഹിക്കുന്നു. എന്നാൽ ചില ചോദ്യങ്ങൾ എ+കാർക്ക് വേണ്ടി മാത്രമാക്കിയും (11,13 ചോദ്യങ്ങൾ) വെച്ചിട്ടുണ്ട്. ഒരുപക്ഷെ , ഒരൽപ്പം വികൃതി ചേർന്ന ഈ ചോദ്യങ്ങൾ സാധാരണക്കാരെ മാത്രമല്ല, മിടുക്കന്മാരേയും നന്നായി കുഴക്കി. ചോദ്യപേപ്പറിന്ന് കൃത്രിമമായ ഗൌരവം ഉണ്ടാക്കാൻ ചെയ്തതാവാം. എന്തൊക്കെയായാലും ഒരു 30 സ്കോറുവരെ എല്ലാർക്കും ലഭിക്കാവുന്ന തരത്തിൽ പരീക്ഷ ഉഷാറായി.
പരീക്ഷ, അതും ശാസ്ത്രവിഷയം ആവുമ്പോൾ കുറേകൂടി കൃത്യതയും സൂക്ഷ്മതയും ആവാമായിരുന്നു എന്നു തോന്നി. പരീക്ഷ തുടങ്ങുന്നതിന്ന് ഒരു മണിക്കൂർ മുൻപ് വരെ ഇപ്പോൾ സ്കൂളുകളിൽ കുട്ടികളും അധ്യാപകരും പഠനപ്രവർത്തനങ്ങളിൽ വ്യാപൃതരാണല്ലോ. അവിടെ നടക്കുന്നത് വരാൻ സാധ്യതയുള്ള എല്ലാ ഘടകങ്ങളും ചർച്ചചെയ്യാറുണ്ട്. പക്ഷെ അതിലൊന്നിലും വരാത്ത ഒന്നായി ഗോളീയ ദർപ്പണം പൊട്ടിക്കൽ. ചോദ്യം 11. ഗോളീയ ദർപ്പണം പൊട്ടിയത് ലംബമായാണോ, തിരശ്ചീനമായാണൊ എന്നൊന്നും ചോദ്യത്തിലില്ല. ചിത്രത്തെ വിശ്വസിക്കാൻ പറ്റില്ല. കാരണം പൊട്ടിയ വലിയ തുണ്ടിൽ പോൾ P അടയാളപ്പെടുത്തിയത് എങ്ങനെ സമ്മതിക്കും? മിക്ക കുട്ടികളും ദർപ്പണം പൊട്ടിയതോടെ ആശയക്കുഴപ്പത്തിലായി. ഇനി ഇതിന്റെ ബാക്കി ചർച്ച മൂല്യനിർണ്ണയക്യാമ്പിൽ നടക്കും എന്നു കരുതാം.
ഈ കൃത്യത ഇല്ലായ്മ 9ആം ചോദ്യത്തിലും കാണാം. ചിത്രം കൊടുത്തിട്ടുണ്ട്. ചിത്രം നിരീക്ഷിച്ച് ഉത്തരമെഴുതണം എന്ന നിർദ്ദേശവും. അതിലെ ‘എ’ ചോദ്യം എഴുതി. ചിത്രം ‘നിരീക്ഷിച്ചു’ ‘ബി’യും ‘സി’യും എഴുതാനാവില്ല. സമയം ചെലവിട്ട് ‘നിരീക്ഷിച്ചു’ അവസാനം പാഠം പഠിച്ച ഓർമ്മയിൽ ഉത്തരമെഴുതി. പരീക്ഷകൾ കുട്ടിയെ സഹായിക്കാനേ ആകാവൂ. നല്ല സ്കോറുകിട്ടിയാലേ തുടർപഠനം സുഖകരമാകൂ.
18ആം ചോദ്യം മികച്ച ഒരു ചോദ്യം തന്നെ. പക്ഷെ, അധ്യാപിക ക്ലാസിൽ ഇതു വിശദമായി , സവിശേഷ ഊന്നലോടെ പഠിപ്പിട്ടില്ലെങ്കിൽ കുട്ടിയുടെ സ്കോറ് പോകും. സംസ്ഥനത്തൊട്ടാകെ എല്ലാ കുട്ടികൾക്കും ഒരേഅളവിൽ പഠനാനുഭവങ്ങൾ നൽകാൻ കഴിഞ്ഞുവെന്നു ആർക്കെങ്കിലും ഉറപ്പ് പറയാനാകുമോ? ഈ ഉറപ്പ് നൽകാൻ കഴിഞ്ഞില്ലെങ്കിൽ കുട്ടിയുടെ പരാജയത്തിൽ ആദ്യം ആരെ പഴിക്കും? എന്നിട്ടോ?

Published in Madhyamam Daily on 21-03-2010

18 March 2010

ഹിന്ദി- കുട്ടികൾക്ക് ആവേശം നൽകിയില്ല.

മലയാളം, ഇംഗ്ലീഷ് പരീക്ഷകൾക്കുശേഷം വളരെ ഉത്സാഹത്തോടെ ഹിന്ദിപരീക്ഷയെഴുതിയ കുട്ടികൾ അത്ര സംതൃപ്തരായല്ല കാണപ്പെട്ടത്. ആത്മവിശ്വാസം ഒരൽപ്പം കുറഞ്ഞപോലെ. പാഠപുസ്തകത്തിലെ രണ്ടാം പകുതി പൂർണ്ണമായും വിട്ടുകളഞ്ഞ ചോദ്യങ്ങൾ ഈ അതൃപ്തിക്ക് പ്രധാനകാരണമായി. നവമ്പർ മുതൽ പഠിച്ച പാഠങ്ങളൊന്നും ആവശ്യം വന്നില്ല. പൊതുവെ പാഠഭാഗങ്ങളുമായി ബന്ധമുള്ള ചോദ്യങ്ങൾ കുറവെന്ന പരാതി എല്ലാരും പറഞ്ഞു.

ഭാഷാപഠനം തീർച്ചയായും വ്യവഹാരത്തിലൂന്നിയാണ്. മിക്ക വ്യവഹാരരൂപങ്ങളും ചോദിച്ചു. മലയാളത്തിൽ, മാതൃഭാഷയെന്നനിലയിൽ ഇതു സുപ്രധാനമാണ്.എന്നാൽ ഭാഷാപരിസരം തീരെയില്ലാത്ത ഹിന്ദിയുടെ കാര്യത്തിൽ വ്യ്വഹാരപ്രധാനമായ ചോദ്യങ്ങൾ നിറഞ്ഞ ഒരു പരീക്ഷ കുട്ടികൾക്ക് അത്രകണ്ട് സഹായകമായില്ല. പരീക്ഷക്കുപിന്നിൽ ഉയർന്ന വിജയം എന്ന ഒരു ഘടകം കൂടി ഉണ്ടല്ലൊ. കുട്ടിക്ക് ഇതു ഒരിക്കലും നിസ്സാരവുമല്ല.

പ്രധാനപ്പെട്ട വ്യവഹാരരൂപങ്ങളെല്ലാം ഉണ്ട്. കത്ത്, സംഭാഷണം, ഡയറി, റിപ്പോർട്ട്, ലേഖനം, കഥ പൂർത്തിയാക്കൽ തുടങ്ങിയവയൊക്കെ ക്ലാസ്മുറികളിൽ ചെയ്തു ശീലിച്ചവതന്നെ. മികച്ച കുട്ടികൾക്ക് അതു ഒരു വെല്ലുവിളിയും ഉണ്ടാക്കുന്നില്ല; മറിച്ച് നമ്മുടെ സാധാരണനിലവരക്കാർക്ക് ഇതൊക്കെ ആത്മവിശ്വാസം കുറയ്ക്കും…കുറച്ചു. ‘വാർത്താലാപ്’ മനസ്സിലാക്കിയ എല്ലാകുട്ടിയും ‘ബാത്ചീത്’ എന്ന പ്രയോഗത്തിൽ വിരണ്ടു. ഹിന്ദി കുട്ടികളുടെ മാതൃഭാഷയല്ലല്ലോ. അതാവും.ചോദ്യപാഠങ്ങളിലെ terms പരിചിതമായിരിക്കണം. അല്ലാത്തവ ഉപേക്ഷിക്കണം. മാത്രവുമല്ല; ബാത്ചീതും,വാർത്താലാപവും ഒന്നല്ലല്ലോ. പരീക്ഷക്ക് വാർത്താലാപ് തന്നെ വേണമയിരുന്നു.
അവധാരണ ചോദ്യങ്ങൾ, ആത്മകഥ, തർജ്ജുമകൾ, ഉദ്ഘോഷണം, വാർത്ത (അതും വളരെ ജനപക്ഷമായത് ) സ്ത്രീ പക്ഷചർച്ച, സൂചനകൾ വെച്ച് കഥപൂർത്തിയാക്കൽ, നിബന്ധം.. എല്ലാം നല്ല ചോദ്യങ്ങൾ തന്നെ. എന്നാൽ ഇതൊക്കെ വലിയൊരളവോളം മികച്ച കുട്ടികൾക്കേ ഗുണം ചെയ്തുള്ളൂ എന്നാണ് പരീക്ഷയെഴുതിയവർ പറഞ്ഞത്.ഭാഷാനൈപുണ്യം നല്ലരീതിയിൽ ആർജ്ജിച്ചവർക്ക് സുഖമായി എഴുതാം. ഇനിയെങ്കിലും ആലോചിക്കേണ്ട ഒരു സംഗതിയാണിത്.നമ്മുടെ ഹിന്ദിക്ലാസുകളിൽ മികച്ചവർ മാത്രമല്ലല്ലോ ഉള്ളത്!
കഥ വികസിപ്പിക്കാൻ നൽകിയതെങ്കിലും (ചോ: 15) ഒരു മലയാളിത്തമുള്ളതാക്കാമായിരുന്നു. തികച്ചും അകേരളീയമായ ഒരു കഥ വേണ്ടിയിരുന്നില്ല. വരും ദിവസങ്ങളിൽ ഹിന്ദി ക്ലസ്റ്ററുകളിൽ ഇതൊക്കെ ചർച്ചയാവണം.
ചുരുക്കത്തിൽ കുട്ടികൾ ഹിന്ദിപരീക്ഷയുടെ കാര്യത്തിൽ അത്ര തൃപ്തരായില്ല.ഉത്തരമാലോചിച്ച് , എഴുതി, തിരുത്തിയെഴുതി അവസാനം സമയം തികഞ്ഞില്ല പലർക്കും. പിന്നെ എന്തായാലും ഡി+ ഉറപ്പ്. തോൽക്കില്ല. ബി+ നു മുകളിൽ ഇപ്പോൾ പ്രതീക്ഷ വേണ്ട.
വാലറ്റം:
‘വാർത്താലാപ്’ ന്റെ സംശയം ചോദിക്കാൻ പരീക്ഷകഴിഞ്ഞ് അടുത്തുവന്നകുട്ടി ചോദ്യപേപ്പർ കാണിച്ചു തന്നപ്പോൾ മറ്റൊരു കാര്യം തീർച്ചയായി.‘കൌശൽ’ പോലുള്ള കഥകൾ ഒരിക്കലും പാഠഭാഗമായി അംഗീകരിക്കാനാവില്ല. നിഷേധാത്മകമായ സന്ദേശങ്ങൾ ആത്മാഭിമാനമുള്ള അധ്യാപികക്കെങ്ങനെ ക്ലാസിൽ കൈകാര്യം ചെയ്യാൻ കഴിയും? നല്ല നല്ല സംഗതികൾ വേറെ എന്തൊക്കെയുണ്ട് പഠിപ്പിക്കാൻ.

Published in Madhyamam Daily on 19-3-2010

17 March 2010

തികഞ്ഞ സംതൃപ്തിയോടെ ഒരു പരീക്ഷയെഴുത്ത്

പരീക്ഷകളൊക്കെ ഭയം ഉണ്ടാക്കുമെന്നത് സ്വാഭാവികം. കുട്ടി പരീക്ഷകളെ കുറിച്ചു കാണുന്നതും കേൾക്കുന്നതും ഒക്കെ ഭയകഥകളാണെന്നതാണിതിനു ഒരു കാരണം. പരീക്ഷാപ്പേടി ഉൽ‌പ്പാദിപ്പിക്കുന്നതിൽ ഭരണസംവിധാനവും, മാധ്യമങ്ങളും, സ്കൂളും, രക്ഷിതാക്കളും ഒക്കെ ഭാഗഭാക്കാവുന്നു. സഹായം ചെയ്യുന്നതിന്റെ രൂപത്തിൽ ഭയം നൽകുക എന്ന വൈ രുധ്യാത്മകമായ ഒരു സംഗതി ഇതിൽ കാണാം. എന്നാൽ ഇന്നലത്തെ ഇംഗ്ലീഷ് പരീക്ഷ എഴുതിയിറങ്ങിയ കുട്ടിയും കാത്തുനിന്ന അധ്യാപികയും തികഞ്ഞ സംതൃപ്തി അനുഭവിച്ചു.സ്കൂൾമുറ്റങ്ങളിൽ ആശ്വാസങ്ങളുടെ വേനൽ മഴ!

നല്ല ചോദ്യപേപ്പർ. നന്നായി എഴുതാൻ വേണ്ട സമയം. ക്ലാസ്‌മുറികളിൽ പലവട്ടം ചെയ്തു ശീലിച്ച പ്രവർത്തനങ്ങൾ മിക്കതും നിറയുന്ന ചോദ്യങ്ങൾ. വേണ്ടത്ര സൂചനകൾ. വ്യക്തതയുള്ള ചോദ്യപാഠങ്ങൾ. ചുരുക്കത്തിൽ എഴുതിമതിയായില്ലെന്നു കുട്ടികൾ.

Comprehension Power അടിസ്ഥാനമാക്കി 12 ചോദ്യങ്ങൾ. അതിൽ പകുതി Prose, പകുതി Poetry. എല്ലാ വളരെ രസകരമായി പഠിച്ച പാഠങ്ങൾ. ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ തീർച്ചയായും ഈ ഭാഷാശേഷിക്ക് വളരെ പ്രാധാന്യമുണ്ട്. പിന്നെ വരുന്നത് creativity. അക്കാര്യത്തിലും നല്ല ചോദ്യങ്ങൾ ചോദിച്ചു. കത്ത്, പ്രസംഗം, പ്ലക്കാർഡ് എന്നിങ്ങനെ. Langauge ability അടിസ്ഥാനമാക്കിയുള്ള വ്യാകരണ ഭാഗങ്ങളും മികച്ചവയായിരുന്നു. വിവരശേഷരണം, വിവര വിശകലനം തുടങ്ങിയ സംഗതികൾക്ക് ഊന്നൽ നൽകിയ 5 ചോദ്യങ്ങൾ -പട്ടിക വിവരവിശകലനം സമഗ്രമായിരുന്നു. പഠിച്ച കാര്യങ്ങൾ- സംഭവങ്ങൾ കാലക്രമത്തിൽ അടുക്കിവെക്കാനുള്ള കഴിവ് പരിശോധിക്കുന്ന 14 ആം ചോദ്യം പലരൂപത്തിൽ പലവട്ടം ക്ലാസുകളിൽ ചെയ്തവ തന്നെ.എന്നാൽ ക്ലാസ്‌മുറികളിൽ പഠിച്ചവയിൽ നിന്നും വിട്ട് മുൻപരിചയമില്ലാത്ത ഒരു ഖണ്ഡിക നൽകി (un known pasage) അത് അവധാരണം ചെയ്യാനുള്ള 6 ചോദ്യങ്ങളും ഉണ്ട്. പാഠപുസ്തകത്തിന്നപ്പുറം ചെല്ലുന്ന ഈ ചോദ്യങ്ങൾ നന്നായി പഠിക്കുന്ന കുട്ടികൾക്ക് അവരുടെ മികവ് വെളിപ്പെടുത്താനും ഉയർന്ന നിലയിൽ ജയിക്കാനും അവസരം ഉണ്ടാക്കിയിട്ടുണ്ട്.

ഇതു സൂചിപ്പിക്കുന്നത് എല്ലാ നിലവാരത്തിലുള്ള കുട്ടികൾക്കും അവരവരുടെ മികവിന്റെ നിലയിൽ ഉയരാനുള്ള ഒരു പരീക്ഷ തന്നെയായിരുന്നു ഇക്കുറി ഇംഗ്ലീഷ് പരീക്ഷ. സാധാരണ സംഭവിക്കാറുള്ള തെറ്റുകൾ, അക്ഷരപ്പിശക്, വാക്യപ്പിശക് തുടങ്ങിയവയൊന്നും കുട്ടികളോ അധ്യാപികമാരോ ചൂണ്ടിക്കാട്ടിയില്ല. മാത്രമല്ല, കുട്ടിക്ക് അവളുടെ തനിമ പരമാവധി പ്രകടിപ്പിക്കാൻ അവസരം നൽകിയ ചോദ്യം 13 –ബി , അതിലെ ഒരു ഭാഗം-‘you may prepare the speech based on the lesson…..’ വലിയ പ്രശംസ അർഹിക്കുന്നു. കുട്ടിക്ക് ഒരേ സമയം സർഗ്ഗത്മകതക്കുള്ള സ്വാതന്ത്ര്യവും ഒരൽ‌പ്പം പിന്നാക്കം നിൽക്കുന്നവർക്ക് വലിയ സഹായവും ചെയ്യുന്ന ഈ പ്രയോഗം മാത്രം മതി ചോദ്യങ്ങൾ തയ്യാറാക്കിയ ആൾക്ക് അഭിവാദ്യമർപ്പിക്കാൻ!തികച്ചും child centered.

ഈ സവിശേഷതകൾ തിരിച്ചറിയുന്ന ഒരു മൂല്യനിർണ്ണയക്യാ‍മ്പ് കൂടി അനുപൂരകമായി ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു – അധ്യാപകരും കുട്ടികളും.

പ.ലി:

അപ്പോൾ ഞാൻ പ്രദീപ് മാഷിനോട് ചോദിച്ചു:

എന്നാൽ മാഷേ, ഇതാണോ ഇംഗ്ലീഷ് ചോദ്യപ്പേപ്പറിന്റെ ഉത്തമ മതൃക? കഴിഞ്ഞകാലങ്ങളിൽ ചെയ്ത ക്ലസ്റ്റരുകൾ, പ്രത്യേക പഠനപരിപാടികൾ, വിവിധ ജില്ലകളിൽ നടന്ന ഇംഗ്ലീഷ് മെച്ചപ്പെടുത്താനുള്ള പ്രവർത്തന പദ്ധതികൾ ഒക്കെ കൂട്ടിക്കിഴിച്ചാൽ ഇതാണോ മാതൃകാചോദ്യപ്പേപ്പർ?

പ്രദീപ് മാഷ്: അതെ ഇതും ഒരു മാതൃക തന്നെ. ഇന്നത്തെ നിലക്ക് ഇതും ഒരു മാതൃക തന്നെ.

Published in Madhyama Daily on 18-3-10

കുറ്റിയിൽ മുറുക്കി കെട്ടപ്പെട്ട ആട്

എസ്.എസ്.എൽ.സി.മലയാളം രണ്ടാം പേപ്പർ റിവ്യൂ: നോക്കൂ

15 March 2010

നന്നെന്നും ബത! ഇല്ലെന്നും ചിലർ

ഒരു വർഷം തുടർച്ചയായി ചെയ്ത അഠിനാദ്ധ്വാനത്തിന്റെ വിളവെടുപ്പാണു പരീക്ഷകളിൽ എല്ലാവരും കാക്കുന്നത്. ഒരുപാട് കാര്യങ്ങൾ പഠിച്ചു. അതിൽ ചിലതൊക്കെ വളരെ ആസ്വദിച്ചു പഠിച്ചു. ചിലതൊക്കെ നിർബന്ധം കൊണ്ടും. പഠിച്ചവയിൽ അപൂർവം ചിലത് ജീവിതത്തിൽ പ്രയോജനപ്പെട്ടു. ഭാഷാപഠനത്തിൽ സവിശേഷമായും കൈവന്നത് നന്നായി എഴുതാനും ആസ്വദിച്ചു വായിക്കാനും വായിച്ചത് വിലയിരുത്താനും കഴിഞ്ഞെന്നതു തന്നെയാണുതാനും. എല്ലാർക്കും എന്നല്ല: കുറച്ചുപേർക്കെങ്കിലും.ചുരുക്കത്തിൽ ഭാഷാപഠനം വൃഥാവിലാവുന്നില്ല.
എന്നാൽ പരീക്ഷയുമായി ബന്ധപ്പെടുത്തിപ്പറയുമ്പോഴോ? മലയാളം പേപ്പർ ഒന്നു പരീക്ഷ പൊതുവെ കുട്ടികളെ കുഴക്കിയില്ല എന്നു തന്നെയാണ് തോന്നുന്നത്. പരീക്ഷകഴിഞ്ഞ ഉടൻ കുട്ടികളുമായി സംസാരിച്ചപ്പോൾ എല്ലാരും ‘ജയിക്കും’ എന്നുറപ്പിച്ചു പറഞ്ഞു. ആദ്യ പരീകഷയോടെ കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്.തുടർന്നിതിന്റെ നേട്ടം ചെറുതാവില്ല.
വ്യവഹാരരൂപങ്ങളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ഇത്രയും ആയിരുന്നു ചോദിച്ചത്. 1 പട്ടിക, വ്യാകരണസംബന്ധിയായ ഒരെണ്ണം, 1 വരികൾ വ്യാഖ്യാനിക്കാൻ ഒന്നു, 1 വിശകലനക്കുറിപ്പ്, കഥാപാത്രനിരൂപണം-കുറിപ്പ് ഒന്നു, ലഘുപ്രഭാഷണം ഒന്നു, ഒരു ഉപന്യാസം, ഒരു കഥ/ കവിത ആസ്വാദനം ; ആകെ എട്ടു ചോദ്യങ്ങൾ. സംഗതി വളരെ എളുപ്പം. പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാലോ? വിഷുക്കണി, ഗാന്ധിയും കവിതയും, അനശ്വരനയ കവി…, കാവൽ, അന്നത്തെ നാടകം, അഭിനയത്തിന്റെ അതിരുകൾ അന്നീ പാഠങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. ഇതും കുട്ടികൾ രസകരമായി പഠിച്ച പാഠങ്ങൾ തന്നെ. എല്ലാം കൂടി കുട്ടിക്ക് ‘ജയിക്കും’ എന്ന തോന്നൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും വിജയശതമാനം ഉയരും.
എന്നാൽ ഈ ജയം സി+ൽ അവസാനിക്കും. നന്നായി എഴുതാൻ കഴിഞ്ഞവർ വളരെ കുറയും. ഇതു കുട്ടിക്ക് റിസൽട്ട് വരുമ്പോഴേ മനസ്സിലാകൂ എന്നതാണ് പൊതുവെ എല്ലാരും ചൂണ്ടിക്കാണിക്കുന്നത്. ജയിക്കും ; പക്ഷെ എ യും എ+ഉം നന്നേ കുറയും.
ഇതു ഓരോ ചോദ്യങ്ങളായി, കുട്ടികളുമായി സംസാരിക്കുമ്പൊൾ മനസ്സിലാകും.
ആദ്യത്തെ പട്ടിക: സാധാരണ മാതൃക വിട്ടൊരു ചോദ്യമാണിത്. അതു മോശമാണെന്നല്ല. കുട്ടികൾ ക്ലാസിൽ പട്ടികകൾ രൂപപ്പെടുത്തിയത് ഇങ്ങയായിരിക്കണമെന്നില്ല എന്നതാണ് സ്കോർ കുറയ്ക്കുക. ചരിത്രപഠനക്ലാസുകളിൽ കാലക്രമം കാണിക്കുന്ന പട്ടികകൾ ഉണ്ട്. പക്ഷെ, അതു പട്ടികരൂപത്തിലല്ല, TIMELINE എന്ന വ്യവഹാരത്തിലാണ്. അതാണ് ശരിയും. ഒന്നിലധകം വസ്തുതകൾ വിവിധ ഇനങ്ങളിൽ ക്രമപ്പെടുത്തുന്നതാണല്ലോ പട്ടിക. ‘വരികളും നിരകളും ‘ ഇതിലുണ്ടാവും. ഇവിടെ വരിയും നിരയും ഒന്നും ഇല്ലെങ്കിലും എഴുതിവെക്കാം എന്നതാണ് കുട്ടികൾ പറഞ്ഞത്. ഒറ്റ വരിയിൽ എഴുതാം.ഒ.ചന്തുമേനോൻ, സി.വി.രാമൻപിള്ള….എന്നിങ്ങനെ. ഇതിന് പട്ടിക എന്നു പറയാമോ? പിന്നെ ‘ കാലക്രമത്തിൽ’ എന്നു പറഞ്ഞാൽ ആർക്കും മനസ്സിലാകും; എന്താണ് ‘കാലഗണനാക്രമം?. ഇതിനു പുറമേ, കുട്ടികൾ നാലാപ്പാട്ട് നാരായണമേനോനെ നോവലിസ്റ്റ് എന്നു പറഞ്ഞുകേൾക്കുന്നത് (കവി, എഴുത്തുകാരൻ, പണ്ഡിതൻ, വിവർത്തകൻ…എന്നൊക്കെ കേട്ടിട്ടുണ്ട്) ആദ്യമായാണുതാനും. ഇനി ഇതൊക്കെ ശരി ആയാലോ ; 6 പോയിന്റിന് 2 സ്കോറ്. ഒന്നു തെറ്റിയാലോ? എത്ര സ്കോർ കുറയും? കുറയ്ക്കും?
മൂന്നാം ചോദ്യം: ‘ തന്നിരിക്കുന്ന കവിതാ ഭാഗത്തെ അടിസ്ഥാനമാക്കി….’ എന്നതു വളരെ എളുപ്പം.ആ വരികളുടെ സാമാന്യാശയം പകർത്തിവെച്ചാൽ തന്നെ കുറേ സ്കോർ കിട്ടും. മിക്ക കുട്ടികളും അത്രയേ ചെയ്തിട്ടുള്ളൂ. വിഷുക്കണി എന്ന കവിതയുടെ ഉള്ളറിഞ്ഞ് എഴുതണമെങ്കിൽ ചോദ്യപാഠം അതിനനുവദിക്കുന്നതാവണം. ‘തന്നിരിക്കുന്ന കവിതാ ഭാഗത്തെ….’ എന്നു നിർബന്ധിച്ചാൽ ഉത്തരത്തിന്റെ ഉള്ളടക്കം കുറയും. അതാണ് സംഭവിച്ചത്. തന്നിരിക്കുന്ന കവിതാ ഭാഗത്തിനപ്പുറം കടന്നാൽ സ്കോർ കുറയുമോ എന്ന ഭയം സ്വാഭാവികം. ഫലം സി+.
നാലാം ചോദ്യം: കുട്ടികൾ എഴുതാൻ പ്രയാസപ്പെട്ട ഒന്നാണത്. വരികൾ വ്യാഖ്യാനിക്കുക എന്നതിനു പകരം താരതമ്യം ചെയ്യുക എന്നോ നിരീക്ഷിക്കുക എന്നോ ഒക്കെ ചോദിച്ചിരുന്നെങ്കിൽ ഇതു മികച്ച ചോദ്യവും മികച്ച ഉത്തരവുമായേണേ. അപ്പോൾ കുട്ടിക്ക് കുറേകൂടി സ്വാതന്ത്ര്യം ലഭിച്ചേനേ. ‘വിസ്തൃതമായ അർഥവിവരണമാണല്ലോ വ്യാഖ്യാനം’. അപ്പൊൾ കുട്ടികൾക്ക് ഈ വരികളിൽ നിന്നു പുറത്തുകടക്കാനാവില്ല. സ്വാഭാവികമായും സ്കോറ് കുറയും. സി+ഇൽ നിൽക്കും.
ഇനി പുറത്ത് കടന്നാലോ? വാത്മീകി രാമായണവും, വ്യാസഭാരതവും കാളിദാസകൃതികളും ഒക്കെ മഹത്തരമാകുന്നത് ഒ.എൻ.വി.പറയുന്നതുപോലെ ‘ദേശത്തൊടും കാലത്തോടും….’ ബന്ധപ്പെട്ടാണോ? ഇവരുടെയൊക്കെ ദേശകാല ബന്ധം എന്താണ് കുട്ടി എഴുതുക? അതൊക്കെ പരിശോധിക്കാൻ കുട്ടിക്ക് എത്രകണ്ട് കെൽപ്പുണ്ട്? ഈ കെൽപ്പ് നൽകുന്ന എന്തു പ്രവർത്തനം ക്ലാസിൽ നടന്നുകാണും? ചുരുക്കത്തിൽ അസ്സൽ ചോദ്യമാണെങ്കിലും നമ്മുടെ കുട്ടിക്ക് നിലവാരമുള്ള ഉത്തരം എഴുതാൻ വള്രെ പ്രയാസം ഉണ്ടാക്കും. ‘ ജയിക്കും’ എ യോ എ+ഒ കിട്ടില്ല.
അഞ്ചാം ചോദ്യം: എളുപ്പം. അസ്സലായി എഴുതാം. കുട്ടിക്ക് ജോഗിയെ അറിയാം. അതുകൊണ്ടുതന്നെ ചോദ്യപാഠം ഉപേക്ഷിച്ചാണ് കുട്ടി എഴുതിയത്. പഠനരീതിയും ക്ലാസ്റൂം പ്രവർത്തനങ്ങളും ഒക്കെ മാറിയെങ്കിലും നമ്മുടെ ചോദ്യരൂപങ്ങൾ മാറിയില്ല എന്നത് തീർച്ച. ഒരു ചോദ്യം നൽകുമ്പൊൾ തീർച്ചയായും ചില സൂചനകൾ, അധികവിവരങ്ങൾ, (ക്ലൂ) ഒക്കെ കൊടുക്കണം. എന്നാൽ ഇവിടെ സംഭവിക്കുന്നത് കുട്ടിയെ ചില കുറ്റികളിൽ തളച്ചിടുന്ന സംഗതികളായാണ് ചോദ്യപാഠങ്ങൾ മാറുന്നത്. ‘മുകളിൽ കൊടുത്ത പാഠഭാഗത്തെ അടിസ്ഥാനമാക്കി…..’ എന്നത് വസ്തുതകൾക്ക് നിരക്കുന്നതാണോ? ഇതു ‘പാഠഭാഗം‘ എന്നല്ല ‘പാഠഭാഗങ്ങളെ ‘അടിസ്ഥാനമക്കി എന്നേ പറയാവൂ. പലഭാഗത്തുനിന്നെടുത്ത വരികളാണിത്. പാഠം എത്രയോ തവണ വായിച്ച കുട്ടി ഇതു വായിച്ചു ചിരിച്ചില്ലേ? ഇതു പാഠഭാഗം അല്ല; പലഭാഗത്തുനിന്നെടുത്ത ‘പാഠഭാഗങ്ങളാണെന്നു പറഞ്ഞില്ലെ?
പൊതുവെ കുട്ടികൾ സംതൃപ്തരാണെന്നു പറയാം. എന്നാൽ പരീക്ഷകഴിഞ്ഞു എഴുതിയതിനെ കുറിച്ചാലോചിക്കുന്ന കുട്ടികൾ റിസൽട്ട് വരുന്നതുവരെ അസ്വസ്ഥരായിരിക്കും.

എസ്.വി.രമനുണ്ണി, സുജനിക
കുണ്ടൂർകുന്ന്, മണ്ണാർക്കാട്. 678583

14 March 2010

വിജയീഭവ:

പാലക്കാട് ജില്ല “ഹരിശ്രീ“ സൈറ്റിൽ എസ്.എസ്.എൽ.സി.കുട്ടികൾക്കായുള്ള പ്രത്യേക വീഡിയോ സംവിധാനം- “വിജയീഭവ:“ തുടങ്ങിയിട്ടുണ്ട്.ഓരോവിഷയത്തിന്റേയും പരീക്ഷകേന്ദ്രിതമായ ഒരു ചെറുഭാഷണം- വീഡിയോ രൂപത്തിൽ അവിടെ കാണാം.Plzz see "VIJAYIIBHAVA:"Here

10 March 2010

പരീക്ഷക്കുമുന്നിൽ

എസ്.എസ്.എൽ.സി.പരീക്ഷ. പരീക്ഷക്കെത്തുമ്പോൾ കുട്ടികൾ ഓർക്കേണ്ട ചില സംഗതികൾ കുറിച്ചുവെക്കുന്നു.നോക്കൂ:
1. പരീക്ഷാ ഹാളിൽ 1
2. പരീക്ഷാ ഹാളിൽ 2
3. ചോദ്യങ്ങൾക്കുമുന്നിൽ
4. കൂൾ ഓഫ് സമയം-വിനിയോഗം

02 March 2010

നാടകശിൽപ്പശാല

മാധ്യമം ദിനപത്രം-വെളിച്ചം
നാടകശിൽപ്പശാല

ഭാഷാക്ലാസുകളിലെല്ലാംനാടകരചനയും തിരക്കഥാരചനയുംപരിശീലിക്കുന്നുണ്ടല്ലോ.ഭാഷാശേഷികളിൽ പ്രധാനപ്പെട്ട ഒന്നു തന്നെയാണിത്.നാടകരചനക്ക് സഹായകമായ ചില അറിവുകൾ നോക്കൂ:

നാടകവും നാടകാവതരണവും എല്ലാ കുട്ടികൾക്കും പ്രിയപ്പെട്ടതാണ്. നാടകം കളിക്കാത്ത കുട്ടികൾ ഇല്ല.മുറ്റത്തെ മാവിൻ ചോട്ടിൽ കഞ്ഞിയും കറിയും വെച്ചുകളിക്കുക,വീടു വെച്ചു കളിക്കുക, ഒരൽപ്പം മുതിർന്നപ്പൊൾ വേനൽക്കാല പടങ്ങളിൽ പന്തൽകെട്ടി ആളുകളെ കൂട്ടി വലിയ നാടകങ്ങൾ കളിക്കുക തുടങ്ങിയവ ചെയ്യാത്തവർ ഇല്ല.കുട്ടിക്കാലത്തെ നാടകാവതരണങ്ങളിൽ നടന്ന കാര്യങ്ങൾ വിശകലനം ചെയ്തുകൊണ്ട് മാത്രം ഇപ്പൊഴും നമുക്കൊരു നാടകമൊരുക്കാൻ പ്രയാസമില്ല.നാടകത്തിന്റെ സുപ്രധാന ഘടകങ്ങളൊക്കെ അന്നേ നാം സ്വായത്തമാക്കിയിരിക്കുന്നു വെന്നു കാണാം.

കഞ്ഞീം കറിയും വെച്ചുകളിക്കലായാലും വീടുവെച്ചു കളിക്കലായാലും , അതെത്ര തന്നെ ആവർത്തിച്ചാലും അതിലെ പ്രധാന ക്രീഡാരസം ഒരുക്കങ്ങൾ മാത്രമാണ്. കഞ്ഞിക്കു വേണ്ട സാധനങ്ങൾ (ചിരട്ട, പൂഴി, ചരൽക്കല്ല്,ഉണങ്ങിയ ഇലകൾ, വെള്ളം,വിറക്, ചുള്ളിക്കമ്പുകൾ…..അടുപ്പ്, തീയ്യ്…) ശേഖരിക്കലാണ് ആദ്യം.ഇതിൽ എല്ലാ കുട്ടികളും ഓടി നടന്നു പണിയെടുക്കും.പിന്നെ എല്ലാരും കൂടി പണി പങ്കിട്ടെടുത്ത് പാചകം. ചിലർ അടുപ്പ് കത്തിക്കും, ചിലർ തേങ്ങയരയ്ക്കും…..ഭക്ഷണം പാകമായാൽ എല്ലാരും കൂടിയിരുന്നു ഭക്ഷണം.എല്ലാം സങ്കൽപ്പത്തിലാണങ്കിലും ക്രീഡാരസം എല്ലാർക്കും യഥാർഥം തന്നെ.ഇത്രയും കാര്യങ്ങൾ ചെയ്തു തീർക്കാൻ കുട്ടികൾ 2-3 മണിക്കൂർ ഉപയോഗിക്കും.ഇത്രയും സമയം അവർ സജീവമായി കാര്യങ്ങൾ ചെയ്യും.ഇതിനിടയ്ക്ക് അവർ വർത്തമാനം പറയും.കളി കഴിഞ്ഞാൽ (അടുപ്പ് തട്ടിക്കൂട്ടി കെടുത്തി…ഒക്കെ അഭിനയം മാത്രം!) കളി വിശകലനം ചെയ്യും.പാകപ്പിഴകൾ ചർച്ചചെയ്യും.

കുട്ടികളുടെ നാടകം കളിയായാലും മുതിർന്നവരുടെ ആയാലും മേൽപ്പറഞ്ഞ മാതൃക തന്നെ എല്ലാരും അനുവർത്തിക്കുന്നു. കുട്ടിയും മുതിർന്നവരും തമ്മിൽ ഉള്ളടക്കത്തിലെ വ്യത്യസ്തത മാത്രമാണ് വിഭിന്നമാകുന്നത് എന്നു മാത്രം.അപ്പോൾ ഈ പരിശോധനയിൽ നാടകത്തിന്റെ ഘടന എങ്ങനെയാണ് എന്ന് നോക്കൂ.
മാവിഞ്ചുവട്ടിലോ വഴിവക്കിലെ തണലിലോ ചെയ്യുന്ന കളിയിൽ കുട്ടികളുടെ പ്രവർത്തനങ്ങളാണ് (ക്രിയകൾ) ആണു നാടകമാവുന്നത്. നാടകം ഒരു ദൃശ്യകലയാണ്. എഴുതിവെച്ചിരിക്കുന്ന ഒരു ഭാഷാവസ്തുവല്ല; പുസ്തകമല്ല നാടകം.രംഗത്ത് അവതരിക്കുന്ന ക്രിയകളാണ് നാടകം.ഇതു കുട്ടികൾക്കറിയാം. 2-3 മണിക്കൂറുകൾ കുട്ടികൾ പ്രവർത്തന നിരതരാണ്. അതിനിടയ്ക്ക് ചില ചെറിയ സംഭാഷണങ്ങളും ഉണ്ട്.ചെറിയ എന്നു പറയാൻ കാരണം ദീർഘങ്ങളായ പൂർണ്ണവാക്യങ്ങൾ ഇല്ല എന്നതുകൊണ്ടുതന്നെയാണ്. ‘നീ ആ കറിയിൽ ഉപ്പു ചേർക്കൂ’ എന്നൊന്നും പറയില്ല. ‘ഉപ്പിട്’ എന്നു ഒരാളോട് പറയുകയേ ഉള്ളൂ. ഭാവാത്മകമായ ക്രിയ (അഭിനയം) കൂടി ചേരുമ്പോഴാണ് പൂർണ്ണവാക്യമായി കാണികൾക്ക് മനസ്സിലാവുന്നത്.അതും പറയുന്ന ആളിന്റേയും കേൾക്കുന്ന ആളിന്റേയും ക്രിയകൾ കൂടി വരുമ്പോഴും.
അപ്പോൾ നാടക രചനക്ക് മുതിരുമ്പോൾ നാം അറിയേണ്ട ഒന്നാം കാര്യം: നാടകം ക്രിയകളുടെ സമാഹാരമാണ്.
നാടകം ദൃശ്യകലയാണെന്ന് പറഞ്ഞു. ദൃശ്യം രംഗപ്രവർത്തനം (രംഗക്രിയ) തന്നെ.അതാണ് നമുക്ക് കാണാൻ കഴിയുക. ഇതു സാധ്യമല്ലാത്തിടത്ത് (കഥകളിയിൽ സാധ്യമല്ലാത്ത ദൃശ്യങ്ങളില്ല എന്നറിയമല്ലോ) ശബ്ദം ഉണ്ടാവും. ശബ്ദം എന്നാൽ സംഭാഷണം, സംഗീതം, പാട്ട്, പ്രകൃതിയിലെ സ്വാഭാകിക ശബ്ദങ്ങൾ എല്ലാം. കാര്യങ്ങൾ വിശദമാക്കാൻ അത്യാവശ്യം സംഭാഷണം വേണം.നമ്മുടെ ക്ലാസ് പ്രവർത്തനങ്ങളിലെ ഒരു പ്രധാന പ്രശ്നം നാടകരചന എന്നാൽ കുട്ടികളും അധ്യാപകരും ധരിച്ചുവശായിരിക്കുന്നത് സംഭാഷണങ്ങൾ എഴുതി നിറയ്ക്കുക എന്നാണ്. കഥാപാത്രങ്ങളുടെ പേരെഴുതി രണ്ടുകുത്തിട്ട് സംഭാഷണമെഴുതുക എന്നതാണു ശീലം.
രാമൻ: അഛാ.അഛാ
അഛൻ: മകനേ
ഇതിങ്ങനെ ദീർഘമായി എഴുതും.ഇതിനിടയ്ക്ക് ഉണ്ടാവേണ്ട ക്രിയകളൊന്നും പരിഗണിക്കപ്പെടുന്നില്ല.നല്ല നാടകങ്ങളിലൊക്കെ വലയങ്ങളിൽ രംഗക്രിയകൾ ചേർത്തിരിക്കും.
രാമൻ: (പരിഭ്രമവും സങ്കടവും ചേർന്ന സ്വരത്തിൽ, ചുറ്റും നോക്കി) അഛാ..അഛാ
അഛൻ: (നിസ്സഹായനായി) മകനേ
എന്നിങ്ങനെ.ശരിക്കും പറഞ്ഞാൽ നാടകത്തിനിതും പോരാ. തുടർന്ന് നാടകം രംഗത്തവതരിപ്പിക്കാൻ സംവിധായകൻ തയ്യാറെടുക്കുമ്പോൾ ഇതിന്റെ രംഗപാഠവും കൂടി തയ്യാറാക്കും. സിനിമയുടെ സംവിധായകൻ തിരക്കഥയിൽ നിന്നു ഷൂട്ടിങ്ങ് സ്ക്രിപ്റ്റ് തയ്യാറാക്കുന്നതുപോലെ.
‘രാമൻ സ്റ്റേജിലേക്ക് വന്നു മധ്യത്തിലെത്തുമ്പോൾ പരിഭമവും സങ്കടവും ചേർന്ന് കൈകൾ തലയിൽ വെച്ചു തലയുയർത്തി ഉറക്കെഒരുപ്രാവശ്യം അഛാ എന്നു വിളിക്കുന്നു.മറുപടിക്ക് കാതോർക്കുന്നു. മറുപടി കേൾക്കാത്തതിനാൽ ഒന്നു കൂടെ മുന്നിൽ നീങ്ങി കൈകൾ തലയിൽ നിന്നെടുത്ത് മുഖത്തെ വിയർപ്പ് തുടച്ച് കുറേകൂടി ഉച്ചത്തിൽ അഛാ എന്നു വിളിക്കുന്നു.ഇപ്പോൾ പശ്ചത്തലസംഗീതം ഇല്ല. നടൻ നിന്നിരുന്ന ഭാഗത്തെ പ്രകാശം കുറയുകയും ……ഇങ്ങനെ രംഗപാഠം തയ്യാറാക്കും.ഇതൊരു ചെറിയ ജോലിയല്ല.
അപ്പോൾ നാം രണ്ടാമതായറിയേണ്ടത് സംഭാഷണം ക്രിയകളെ സഹായിക്കാനുള്ള ശബ്ദങ്ങളൊക്കെ ചേരുന്നതാണെന്നാണ്.
രംഗക്രിയകളും സംഭാഷണങ്ങളും നിർവഹിക്കുന്നത് കഥാപാത്രങ്ങൾ (നടീനടന്മാർ) ആണ്. ഇവരുടെ പ്രായം, വേഷവിധാനം, സ്വഭാവ സവിശേഷതകൾഎന്നിവ നാടകകൃതിയിൽ കുറിച്ചുവെക്കണം. പരീകഷക്ക് കുട്ടികളെഴുതിയിട്ടുള്ള പതിനായിരക്കണക്കിന്ന് (എസ്.എസ്.എൽ.സി.പരീക്ഷാ / മറ്റു പരീക്ഷകൾ) നാടകരചനകളിൽ ഇന്നേവരെ ഈ സംഗതികൾ കുട്ടി എഴുതിക്കണ്ടിട്ടില്ല!അതിനർഥം ഒരുപക്ഷെ, ക്ലാസ്മുറികളിൽ വന്ന ചില പോരായ്മകളാണല്ലോ.
കഥാപാത്രങ്ങളുടെ പേര്, പ്രായം, വേഷവിധാനം സവിശേഷതകൾ (ഏതുമനുഷ്യനും ഒരു അവിശേഷത ഉണ്ട്-ഐഡന്റിറ്റിമാർക്ക്? ഞൊണ്ടുകാലുണ്ട്, ഒരുകണ്ണ് പൊട്ടിയതാണ്, വിക്കിവിക്കി സംസാരിക്കും….)എന്നിവ നാടകരചനയിൽ പ്രധാനമാണ്. ഇതു നാടകകർത്താവ് രേഖപ്പെടുത്തിയിരിക്കും.
അപ്പോൾ നാടക രചനയിൽ മൂന്നാമതായി ശ്രദ്ധിക്കേണ്ടത് കഥാപത്രവിശദാംശങ്ങൾ വ്യക്തമാക്കുക എന്നതു തന്നെയാണ്.
ഏതു നാടകവും അരങ്ങേറുന്നത് ഒരു സ്ഥലത്താണ്. ഒരു കാലത്താണ്. സ്ഥലകാല നിർദ്ദേശം ഉണ്ടെങ്കിലേ നാടകം അവതരിപ്പിക്കാനാകൂ. ഇതുണ്ടങ്കിലേ നാടകം അർഥപൂർണ്ണമാക്കൂ.അവതരണ യോഗ്യമാകൂ. സ്റ്റേജ് സംബന്ധിച്ച വിശദീകരണങ്ങൾ ഉണ്ടാവണം നാടക രചനയിൽ.
അപ്പോൾ നാടക രചനയിൽ നാലാമതായി ശ്രദ്ധിക്കേണ്ടത് സ്ഥലകാല സൂചനകളാണ്.
ഇതിനുപുറമെ പശ്ചാത്തലസംഗീതം സംബന്ധിച്ച സൂചനകൾ, ദീപവിതാനം, സ്റ്റേജ് സെറ്റിങ്ങ്സ്, പാട്ടുകൾ..തുടങ്ങിയ ഘടകങ്ങൾ ആവശ്യാനുസരണം ചേർത്തിരിക്കണം.

നാടക ഘടകങ്ങൾ

ക്രിയകൾ> ശബ്ദം(സംഭാഷണം)>കഥാപാത്രങ്ങൾ>അരങ്ങ്>സംഗീതം>വെളിച്ചം
എന്നിങ്ങനെ വിവിധഘടകങ്ങൾ കൂടിച്ചേരുമ്പോഴാണ്.ഇതേവരെ വെറുതെ സംഭാഷണം മാത്രം എഴുതുന്ന രീതിയിൽ മാറ്റം വേണമെന്നു തോന്നുന്നുണ്ടോ?


ബോക്സ് 1

ഡയറക്ഷൻ സ്ക്രിപ്റ്റ്

ഒരു കഥ സിനിമയാക്കുമ്പോൾ സംവിധായകൻ തയ്യാറാക്കുന്ന തിരക്കഥ നമുക്കറിയാം. ഒരു നാടകം സംവിധാനം ചെയ്യുമ്പോൾ തയ്യാറാക്കുന്ന എഴുത്തുരൂപം ആണ് ‘ഡയറക്ഷൻ സ്ക്രിപ്റ്റ്’. ഇതു പൂർണ്ണമായും തയ്യാറാക്കിക്കഴിഞ്ഞേ സംവിധായകൻ പണി തുടങ്ങൂ.
ഒരു നാടകം സംഭാഷണങ്ങളും അൽപ്പം ചില ക്രിയാംശവും അരങ്ങുസൂചനകളും മാത്രമേ നൽകുന്നുള്ളൂ. ഇത്രയേ നാടകകർത്താവ് എഴുതുന്നുള്ളൂ. എന്നാൽ ഇതുകൊണ്ട് നാടകം ആവുന്നില്ല. നാടകം ക്രിയാബദ്ധമാണെന്ന് നാം മനസ്സിലാക്കിയല്ലോ. അപ്പോൾ ഒരു സംഭാഷണം പോലും നിരവധി ക്രിയകൾ ചേരുന്നതാണ്. ഇതു സംവിധായകൻ മനസ്സിൽ കണ്ട് പൂർത്തിയാക്കണം.ഒരുദാഹരണം ഇങ്ങനെ:
സംഭാഷണം: (അകത്തുനിന്ന് കടന്നുവരുന്ന വൃദ്ധൻ ചുറ്റും നോക്കി ) അമ്മു വന്നില്ലേ?
‘അമ്മൂ വന്നില്ലേ‘ എന്ന സംഭാഷണം ചെയ്യുന്നതിനിടയ്ക്ക്
‘അകത്തു നിന്ന് കടന്നു വരുന്നു‘ - പ്രായത്തിനനുസരിച്ചു ശരീരചലനം എങ്ങനെ?- വേഷത്തിനനുസരിച്ച ചലനം എങ്ങനെ?-ചുറ്റും നോക്കുന്നത് എങ്ങനെ? വെറുതെ അങ്ങുമിങ്ങും നോക്കുകയാണോ? മുഖഭാവം എന്തു?- ശബ്ദത്തിന്റെ ഭാവ രൂപം?-ചുറ്റും നോക്കാൻ എത്ര സമയം ഉപയോഗിക്കണം?- അപ്പോൾ കൈകളുടെ സ്ഥാനം എവിടെ? ഇങ്ങനെ നൂറുകൂട്ടം ചലനങ്ങൾ നന്നായി നിവർത്തിക്കുമ്പോഴാണ് ‘നല്ല അഭിനയം‘ എന്നു കാണികൾ സമ്മതിക്കുന്നത്. ഇതു ചിട്ടപ്പെടുത്തുന്നത് പൂർണ്ണമായും സംവിധായകനാണ്.
ബോക്സ് 2
നാടകാന്തം കവിത്വം
ഇതൊരു നാടകച്ചൊല്ലാണ്. കാളിദാസൻ, ഭാസൻ തുടങ്ങിയ മഹാകവികളൊക്കെ നാടകകർത്താക്കളായിരുന്നു. നല്ല കവികളൊക്കെ നാടകക്കാരും കൂടിയായിരുന്നു. നല്ല നാടകരചയിതാവായ ആളെ മാത്രമേ നല്ല കവി എന്നു വിളിക്കാറുണ്ടായിരുന്നുള്ളൂ. ഇതിൽ വന്ന മാറ്റം നോക്കിയാലോ? നല്ല നാടക്കാരൊന്നും ഇപ്പോൾ നല്ല കവിതകൾ എഴുതാറില്ലല്ലോ! കവിത എഴുത്തും നാടകമെഴുത്തും രചനാ ദൂരം വർദ്ധിപ്പിച്ചു!

ബോക്സ് 3

നാടകമാണോ സിനിമയാണോ ഇക്കാലത്ത് ശക്തം?

ഈ ചോദ്യത്തിന്ന് ആദ്യം കിട്ടുന്ന ഉത്തരം സിനിമ എന്നു തന്നെ. (ആദ്യം ലഭിക്കുന്ന ഉത്തരം സാമാന്യേന എല്ലാം തെറ്റാവുമെന്നു പറയാറുണ്ട്) ഒരു വർഷം കേരളത്തിൽ ഉണ്ടാവുന്ന സിനിമകൾ എത്ര? നാടകങ്ങൾ എത്ര? കാണികൾ എത്ര? ചെലവാക്കുന്ന പണം എത്ര? ഒരു 5 വർഷത്തെ കണക്കെടുത്താൽ , അതു വിശകലനം ചെയ്താൽ എന്താണ് നമുക്ക് മനസ്സിലാവുക?
ഒരു കണക്ക് മാത്രം നോക്കാം. ഒരു വർഷം മലയാളത്തിൽ ഇറങ്ങുന്നത് 100ൽ താഴെ സിനിമകളല്ലെ? നാടകങ്ങളോ? കേരളത്തിലെ ആകെ പഞ്ചായത്തുകൾ 1000 എന്നെടുത്താൽ ഒരു 750 പഞ്ചായത്തുകളിലെങ്കിലും ഒരു വർഷം ക്ലബ്ബിന്റേയോ വായനശാലയുടേയോ സ്കൂൾ വാർഷികത്തിന്റേയോ വകയായി ഒരു നാടകം നടക്കുന്നില്ലേ? ഒരു നാടകം കാണാൻ 1000 പേർ (അതു ഏറ്റവും കുറവ് കണക്ക്) എന്നു കണക്കാക്കിയാലോ? ….ശരിയായ പരിശോധനയിൽ നമ്മുടെ ആദ്യ ഉത്തരം തെറ്റുന്നതു കാണുമോ?

ബോക്സ് 4
അഭിനയം
നാടകത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും വിശദമായി പഠിക്കുന്ന കൃതികളായിരുന്നു ആദ്യകാല കാവ്യശാസ്ത്രഗ്രന്ഥങ്ങൾ. ഇന്ത്യയിൽ ഭരതമുനിയുടെ ‘ നാട്യശാസ്ത്രവും’ ഗ്രീക്കിലെ അരിസ്ടോട്ടിലിന്റെ ‘ പോയറ്റിക്സും’ ഒക്കെ ഉദാഹരണം.
ഭരതമുനി അഭിനയത്തെ ക്കുറിച്ചു വിശദമായി പറയുന്നുണ്ട്. സാത്വികം, വാചികം, ആംഗികം, ആഹാര്യം എന്നിവയാണ് അഭിനയത്തിന്റെ ഘടകങ്ങൾ. ഇതിൽ ‘വാചികം’ നമുക്കേറെ പരിചയമുള്ളതുതന്നെ. സംഭാഷണം-പാട്ട് എന്നിവയാണിത്. ‘ ആഹാര്യം’ മെയ്ക്കപ്പ് ആണ്. മുഖത്തെ മേക്കപ്പും വസ്ത്രാലങ്കാരവും ഇതിൽ ഉൾപ്പെടും. ‘ആംഗികം’ കൈമുദ്രകളാകുന്നു. ചൂണ്ടിക്കാണിക്കൽ, തലയാട്ടൽ തുടങ്ങി നിരവധി സംഗതികൾ ഇതിൽ ഉൾപ്പെടും.’സാത്വികം’ കണ്ണീർ, രോമാഞ്ചം ,പരിഭ്രമം, പുഞ്ചിരി…തുടങ്ങിയവയാണ്. ഇതു നാലും നന്നായി യോജിക്കുമ്പോഴാണ് അഭിനയം ‘നന്നാകുന്നത്’.
ബോക്സ് 5
നാടകമേ ഉലകം

മനുഷ്യജീവിതമാണ് നാടകങ്ങളിലെ പ്രതിപാദ്യം.ലോകജീവിതം തന്നെ ഒരു നാടകമായിട്ടാണ് കവികൾ ചിത്രീകരിക്കുക. ‘ലോകം ഒരു നാടകമാകുന്നു’ എന്നാണ് സങ്കൽപ്പം. നാടകം ഒരു യജ്ഞമായിട്ടാണ് പ്രാചീനർ കരുതിയിരുന്നത്. നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ ഒക്കെ തന്നെ നാടകീയമാണ്. ലോകമാകുന്ന അരങ്ങിലെ നടന്മാരാണു നാമൊക്കെ എന്നു ഉള്ളൂർ നിരീക്ഷിച്ചു. വിശ്വമഹാകവി ഷേക്സ്പിയറും ജീവിതം ഒരു നാടമാണെന്നാണ് സങ്കൽപ്പിച്ചത്.

ബോക്സ് 6
പ്രസിദ്ധരായ ചില മലയാള നാടകകർത്താക്കൾ
കൈനിക്കര പദ്മനാഭപിള്ള
എൻ.കൃഷ്ണപിള്ള
തോപ്പിൽ ഭാസി
സി.ജെ.തോമസ്
സി.എൻ.ശ്രീകണ്ഠൻ നായർ
ചെറുകാട്
കെ.ദാമോദരൻ
എൻ.എൻ.പിള്ള
സി.എൽ.ജോസ്
കെ.എസ്.നമ്പൂതിരി
ജി.ശങ്കരപിള്ള
കെ.ടി.മുഹമ്മദ്
കാവാലം നാരായണ പണിക്കർ

ബോക്സ് 7

പ്രസിദ്ധമായ ചില നാടകങ്ങൾ
കാൽവരിയിലെ കൽപാദപം
ഹരിശ്ചന്ദ്രൻ
പാട്ടബാക്കി
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
കൂട്ടുകൃഷി
ഭഗ്നഭവനം
1128ലെ Crime 27
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി
സൃഷ്ടി-സ്ഥിതി-സംഹാരം
അവനവൻ കടമ്പ


ബോക്സ് 8
പ്രധാന നാടകസംഘങ്ങള്‍
 കെ.പി.എ.സി
 കാളിദാസ കലാകേന്ദ്രം
 കേരള കലാനിലയം
 കലിംഗ തിയ്യേറ്റേഴ്സ്
 സംഗമം തിയ്യറ്റേഴ്സ്