25 February 2010

കഥാപാത്രത്തിന്റെ തനിനിറം

കഥാപാത്രത്തിന്റെ തനിനിറം


കഥാപാത്രസ്വഭാവം വിശകലനം ചെയ്യാനുള്ള ഒരു പ്രവർത്തനം പരീക്ഷക്ക് പ്രതീക്ഷിക്കാവുന്നതണ്. പാഠഭാഗങ്ങൾ സൂചിപ്പിച്ചോ, ഒരു വായനാവസ്തു തന്നോ ഇതു ചെയ്യാൻ നിർദ്ദേശിക്കാം. മലയാളം രണ്ടാം പേപ്പറിൽ മിക്കവാറും ഈയൊരു പ്രവർത്തനം അറിയണം.

‘പാത്തുമ്മയുടെ ആടിൽ’ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് അബൂബക്കർ എന്ന അബു. അബുവിന്റെ സ്വഭാവസവിശേഷതകൾ വിശകനം ചെയ്തു നോക്കുക:
ഒരു കഥാപത്രത്തിന്റെ / ആളിന്റെ സ്വഭാവ വിശകലനം ചെയ്യുന്നത് :

കഥാപാത്രം ഉൾപ്പെടുന്ന സംഭവങ്ങളിൽ അവരുടെ പ്രതികരണങ്ങൾ
കഥാപാത്രത്തെ കുറിച്ച് സഹപാത്രങ്ങളുടെ നിരീക്ഷണങ്ങൾ
കഥാകാരൻ നേരിട്ട് പറയുന്ന സൂചനകൾ
കഥാപാത്ര ചിന്തകൾ, അനുഭവങ്ങൾ സ്വയം വിശകലനം ചെയ്ത് എത്തുന്ന നിഗമനങ്ങൾ

ഇത്രയും സംഗതികളെങ്കിലും പഠിച്ചുകൊണ്ടാവണം. ഇവിടെ അബൂബക്കർ-അബു എന്ന കഥാപത്രത്തെ സമീപിക്കുമ്പോൾ ഇതെങ്ങനെയൊക്കെയാണെന്ന് പരിശോധിക്കാം.
പ്രധാനമായും മൂന്നോ നാലോ സന്ദർഭങ്ങളിലാണ് അബു പ്രത്യക്ഷപ്പെടുന്നത്.
1. ബഹളപൂർണ്ണമായ വീട്ടിലേക്ക് വരുന്ന അബു- ആദ്യ അധ്യായത്തിൽ- വന്നു ഒച്ചയെടുത്ത ഉടനെ എല്ലാ ബഹളവും നിലച്ചു. ശാന്തമാകുന്നു.
2. തുടർന്ന് നെയ്യുമോഷണഖണ്ഡത്തിൽ അബു നായകനാകുന്നു.
3. ബഷീറിന്റെ കഥ വായിച്ചു വ്യാകരണപരമായ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നു- ബഷീർ അതിനോട് ക്രൂരമായി പ്രതികരിക്കുന്നു
4. സ്കൂളിൽ പോകുന്ന വഴി ബഷീറിനെ മർദ്ദിക്കുകയും ബഷീർ തിരിച്ചടിക്കയും ചെയ്യുന്നു.
ഈ രംഗങ്ങൾ വിശകലനം ചെയ്യുമ്പോൾ നമുക്ക് മനസ്സിലാവുന്ന സംഗതികൾ
1. എല്ലാ പരിമിതികളിലും നിന്നുകൊണ്ട് – മുതിർന്നവരും കുട്ടികളുമയി 18 പേർ ജീവിക്കുന്ന ഒരു കൊച്ചു വീട്ടിൽ- ശാന്തിയും സമാധാനവും അച്ചടക്കവും സൃഷ്ടിക്കാൻ പ്രാപ്തൻ. (ഇതുകൊണ്ടുതന്നെയാണു ഒരിക്കൽ ബഷീർ ‘ എടാ നിനക്കെന്നെ ഈ ബഹളത്തിൽ നിന്നൊന്ന് രക്ഷിക്കാൻ പാടില്ലേ? എന്നു കെഞ്ചുന്നത്.) ‘ശബ്ദങ്ങളുടെ’ തമ്പുരാനായ ബഷീറിനുപോലും രക്ഷകൊടുക്കാൻ കെൽപ്പുള്ളവനാണല്ലോ നൂലുപോലെയെങ്കിലും മഹാ ഒച്ചക്കാരനായ അബു! മലയാളം മുഴുവൻ കേട്ട ഒച്ച (ശബ്ദങ്ങൾ) യേക്കാൾ ബഷീറിനാവശ്യമായി വരുന്നത്(ആടു തിന്നത് മൂപ്പർ നോക്കി നിന്നില്ലേ?) വീട്ടിലെ ബഹളം നിർത്തുന്ന അബുവിന്റെ ‘’ഒച്ച’! അതോ ‘വ്യാകരണപരമായി’ സാധുതയുള്ള ‘ഒച്ച’!

2. നെയ്യുമോഷണം ഖണ്ഡം കൌമാര കുസൃതികളുടെതു തന്നെ. ജിവിതത്തിന്റെ എല്ലാ ഘട്ടവും കടന്നുപോരുന്ന അബു ആണിതിൽ. നമുക്കറിയാം, കഥകളിലെ പല കഥാ പാത്രങ്ങളും ഈ ഘട്ടങ്ങൾ മുഴുവൻ കടന്നുപോകുന്നവരല്ല. ‘അളിയൻ വന്നത് നന്നായി’ എന്ന കഥയിലെ നായകനും മറ്റും മധ്യവയസ്സിലാണ് പ്രത്യക്ഷപ്പെടുന്നത്.കുട്ടിക്കാലം മുതൽ തുടരുന്ന സ്വഭാവദാർഢ്യം നമുക്ക് ഇവിടെ മനസ്സിലവും.
3. അധ്യാപകനായിട്ടായിരുന്നു അബുവിന്റെ തൊഴിൽ തുടക്കം. പിന്നെയത് വേണ്ടെന്നു വെച്ച് പീടികവെച്ചു. പക്ഷെ, ഇക്കാക്കയുടെ സാഹിത്യം വായിച്ചപ്പോൾ അയാളുടെ ഭാഷാബോധം-അധ്യാപകബോധം ഉണരുന്നു. ഭാഷാബദ്ധങ്ങൾക്കു താഴെ ചുകന്നവരകൾ ചേർക്കുന്നു. അതിൽ അപമാനിതനും ആകുന്നു. എന്നാലും ശുദ്ധഭാഷയുടെ വക്താവാണ്- എത്ര മർദ്ദനമേറ്റാലും- അബു.സ്കൂളിൽ-തൊഴിലിടത്ത് ഒരു ഭാഷയും വീട്ടിൽ മറ്റൊരു ഭാഷയും അബുവിന്നില്ല. അതാണ് ‘മാതാവേ അൽപ്പം ശുദ്ധജലം തന്നാലും’ എന്ന ഭാഷ. എല്ലാ മലയാളിയും വിവിധ മലയാളങ്ങൾ പ്രയോഗിക്കുന്നവരാണ്. സ്കൂളിൽ, നടുറോട്ടിൽ, വീട്ടിൽ, ക്ലബ്ബിൽ, ബാങ്കിൽ(ലോണെടുക്കാൻ പോകുമ്പോൾ), ഭാര്യയോട്…ഒക്കെ ഭിന്നഭിന്ന മലയാളം അല്ലേ? ഈ സ്വഭാവം ഭാഷാസ്നേഹിയായ അബുവിന്നില്ല. ഏതു പ്രതിസന്ധിയിലും സ്വന്തം സ്വത്വം കാത്തുസൂക്ഷിക്കാൻ കഴിയുന്നതല്ലേ ഏറ്റവും വലിയ ഭാഗ്യം?
4. ……
5. ………..
ഇത് വിശകലനത്തിന്റെ ഒരു രീതി പ്രദർശിപ്പിച്ചതാണ്. നോവൽ പൂർണ്ണമായും മനസ്സിലാക്കിയ ഒരു കുട്ടിക്ക് ഇതു സ്വയം ചെയ്യാനാവും എന്നു കാണിക്കാൻ മാത്രം.
വിശകലനം ചെയ്യുന്നത് നേരത്തെ പറഞ്ഞ കാര്യങ്ങൾ ആവണം. അതു ചെയ്യനുള്ള ഉപകരണങ്ങളിൽ പ്രധാനപ്പെട്ടവ നമ്മുടെ വായനാ സംസ്കാരം ആകുന്നു.ബഷീറിയൻ സാഹിത്യം എത്രത്തോളം നാം മനസ്സിലാക്കിയിട്ടുണ്ടോ അത്രയധികം കാര്യങ്ങൾ നമുക്ക് മുന്നിൽ തെളിഞ്ഞുവരും. അതെല്ലാം യുക്തിയുക്തം എഴുതുമ്പോൾ, പ്രസക്തമായവ മാത്രം തെരഞ്ഞെടുക്കുന്നതിൽ വകതിരിവുണ്ടാവുമ്പോൾ നമ്മുടെ മൌലികത വായനക്കാരിക്ക ബോധ്യപ്പെടും. എ+നുള്ള സ്കോർ നിലനിൽക്കുന്നത് ഈ മൌലികതയിൽ തന്നെയുമാണല്ലോ.
എഴുതുക:sujanika@gmail.com

2 comments:

Unknown said...

abu and abdulghadar are two different characters sir please correct it

സുജനിക said...

ശ്രദ്ധിച്ചതിൽ വളരെ നന്ദി. കഥാപാത്രത്തേക്കാൾ കഥാപാത്രസ്വഭാവം വിശകലനം ചെയ്യുന്ന പ്രോസസ്സ് ആണ് ഞാൻ ഊന്നിയത്. തെറ്റു തെറ്റു തന്നെ.